Tuesday 28 December 2010

വിരഹ മന്ത്രമോതി പ്രവാസിയുടെ ഡിസംബര്‍

വിരഹത്തിന്റെയും വേദനയുടെയും പ്രതീകമാണ് ഡിസംബര്‍. പ്രവാസിയുടെ കാത്തിരിപ്പിന്റെ കലണ്ടറില്‍ കണ്ണീരിന്റെ ഉപ്പു രസം കലര്‍ന്നതാണ് ഡിസംബറിലെ അക്കങ്ങള്‍.ഞെട്ടറ്റു വീഴുന്ന ഓരോ വര്‍ഷവും ചെന്നു പതിക്കുന്നത് അവന്റെ സ്വപ്നങ്ങളുടെ ശവപ്പറമ്പുകളിലാണ്.അനാദിയും അനന്തവുമായ കാലത്തിന്റെ ഋതു ഭേദങ്ങള്‍ എത്രയെത്ര വര്‍ണാഭമായ സ്വപ്നങ്ങളെയാണ് നിഷ്കരുണം തല്ലിക്കൊഴിച്ചത്.എന്നിട്ടും നാം പ്രതീക്ഷാ നിര്‍ഭരമായ മനസോടെ പുതുവത്സരത്തെ വരവേല്‍ക്കാനോരുങ്ങുന്നു.

                                      **** ****** *****
മനസ്സിലും മരുഭൂമിയിലും മഞ്ഞു പെയ്യുന്ന കാലമാണ് ഡിസംബര്‍. ജീവിതത്തിന്റെ ആകുലതകളിലും വേവലാതികളിലും സ്വയം നഷ്ടപ്പെട്ട നമുക്ക് ഒരു മഞ്ഞു തുള്ളിയുടെ തരള സാന്നിധ്യം തിരിച്ചറിയാനുള്ള ജൈവികത പോലും നഷ്ടമായിരിക്കുന്നുവെന്നു നാം വേദനയോടെ തിരിച്ചറിയുന്നു. ഊഷരമായ നമ്മുടെ മനസ്സുകള്‍ക്ക് ഒരു ഹിമ കണത്തിന്റെ നൈര്‍മല്യം പോലും അന്യമായിപ്പോകുന്നു.

                              **** ******* ******
പ്രവാസിയുടെ പുതുവത്സരാശംസകള്‍ക്ക് എന്നും അടക്കിപ്പിടിച്ചൊരു തേങ്ങലിന്റെ നൊമ്പരമുണ്ട്. സംബറിന്റെ കുളിരിലും തപിക്കുന്ന മനസ്സിന്റെ നെരിപ്പോട് ആ അക്ഷരങ്ങള്‍ക്കിടയില്‍ എരിയുന്നുണ്ട്‌.സ്വപ്ന സന്നിഭമായൊരു തുറമുഖത്ത് നങ്കൂരമിടാന്‍ ശ്രമിക്കുന്തോറും നാം കൂടുതല്‍ കൂടുതല്‍ പുറം കടലിലേക്കാണ് എത്തിപ്പെടുന്നത്.പത്തേമാരിയില്‍ അലകള്‍ മുറിച്ചു കടന്ന പൂര്‍വ്വികന് ഏതാനും കൊച്ചു കിനാക്കളേ അടുക്കി വയ്ക്കാനുണ്ടായിരുന്നുള്ളൂ. ഇന്ന് നമ്മുടെ മോഹപ്പക്ഷികള്‍ ഒരു ചില്ലയില്‍ നിന്നും അടുത്ത ചില്ലയിലേക്ക് പറന്നു തളരുന്നു.ഇതെല്ലാം വെറും മൃഗ തൃഷ്ണകളായിരുന്നുവെന്നു ജീവിതത്തിന്റെ സായം സന്ധ്യയില്‍ തിരിച്ചറിയുമ്പോള്‍,മനസ്സില്‍ ഇല പൊഴിയുന്ന ആ കാലത്ത് എന്ത് ആശംസകളാണ് നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് നാം നല്‍കുക?
                                    **** ***** ******
മഞ്ഞിന്റെ നേര്‍ത്ത ആവരണം പുതച്ച മരുഭൂമിയില്‍ നിശാംബരത്തിനു കീഴെ മലര്‍ന്നു കിടക്കുമ്പോള്‍ മനസ്സ് ഉന്മാദിയായിപ്പോകുന്നു. ആയിരത്തൊന്നു രാവുകളില്‍ പറഞ്ഞിട്ടും തീരാത്ത കഥയുടെ അക്ഷയ ഖനിയുമായി ഷഹര്‍സാദ കാത്തിരിപ്പുണ്ടാവും.അവളുടെ കഥകളുടെ വിസ്മയങ്ങള്‍ക്ക് കാതോര്‍ത്ത് നക്ഷത്രങ്ങള്‍ കണ്ണ് ചിമ്മുന്നതും തുറക്കുന്നതുമായ കാഴ്ച എത്ര മനോഹരമാണ്. കണ്ണീരും കിനാവും
വേവലാതികളും മനുഷ്യന്റെ കൂടെ ഉള്ളിടത്തോളം കാലം കഥയുടെ അത്ഭുത ചെപ്പും ഭൂമിയിലുണ്ടാകും.
                                  **** ***** ******
ഡിസംബറിന്റെ തണുപ്പ് സൂചിമുനകള്‍ പോലെ രോമ കൂപങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു സായന്തനത്തിലാണ് നിത്യ ചൈതന്യ യതിയുടെ ആശ്രമ വാതിലുകള്‍ മുട്ടുന്നത്.ഒരു പാട് കത്തിടപാടുകളുടെ തുടര്‍ച്ചയായിരുന്നു ആ സമാഗമം.തുടര്‍ന്നുള്ള രാപകലുകളില്‍ സാര്‍ഥകമായ ഒരു പാട് കൂടിക്കാഴ്ചകള്‍.യതിയുടെ പ്രാര്‍ഥനാ സദസ്സുകളില്‍ ഫാത്തിഹ ഓതാനുള്ള നിയോഗം.എവിടെ നിന്നോ കയറിച്ചെന്ന പയ്യന്റെ വിവരക്കേടുകള്‍ക്ക് ചെവിയോര്‍ത്തും ധാര്‍ഷ്ട്യം നിറഞ്ഞ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയും ഒരു വലിയ മനുഷ്യന്‍. നീഷെയും സാര്‍ത്രും ക്രിസ്തുവും പ്രവാചകനും കയറി വരികയും കലഹിച്ചു ഇറങ്ങിപ്പോവുകയും ചെയ്ത മുഹൂര്‍ത്തങ്ങള്‍ സാന്ദ്രമായ ഒരു മഞ്ഞു തുള്ളിപോലെ ഇന്നും മനസ്സില്‍ കുളിരേകി നില്‍പ്പുണ്ട്.
                                          **** **** ******
വിസ്മയിപ്പിക്കുന്ന ശാസ്ത്രീയ മുന്നേറ്റങ്ങളാണ് മനുഷ്യന്‍ കൈവരിക്കുന്നത്. എന്നിട്ടും നെടുവീര്‍പ്പും ഗദ്ഗദവും നെഞ്ചിലൊതുക്കിയാണ് ഓരോ ഡിസംബറും നമ്മോടു യാത്രാമൊഴി പറയുന്നത്. സാഫല്യങ്ങളും സങ്കടങ്ങളും ചേര്‍ത്ത് വെച്ചുള്ള വരവ് ചെലവു കണക്കില്‍ അവസാന നീക്കിയിരിപ്പില്‍ മനുഷ്യന്‍ വീണ്ടും തോറ്റു പോകുന്നു.അകന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഗാലക്സികള്‍ പോലെ മനുഷ്യനും ഒറ്റപ്പെട്ട ദ്വീപുകളായി അകന്നു നീങ്ങിക്കൊണ്ടിരിക്കുന്നു. ജീവിതത്തെക്കുറിച്ചൊരു കാഴ്ച്ചപ്പാടില്ലാതെ ഓരോരോ വ്യാമോഹങ്ങളുടെ ചിറകിലേറി നീങ്ങി അനിവാര്യമായ സ്വയംഹത്യയെ പുല്‍കിയവരുടെ നിലവിളികള്‍ ഡയറിത്താളുകള്‍ക്കിടയില്‍ മുഴങ്ങുന്നുണ്ട്.
                                   *** **** *****
സ്റ്റീരിയോ ടൈപ് ആശംസകള്‍ കലപില കൂട്ടുന്ന കാലമാണ് ഡിസംബര്‍. ആണ്ടറുതികളിലയക്കുന്ന ആത്മാവില്ലാത്ത കുറെ അക്ഷരങ്ങളിലേക്ക് നാം സൌഹൃദങ്ങളെയും ബന്ദങ്ങളെയും ന്യൂനീകരിച്ചിട്ടു കാലമേറെയായി. ഉപഭോഗ സംസ്കാരത്തിന്റെ പരക്കം പാച്ചിലിനിടയില്‍ ബന്ദങ്ങളുടെ ഊഷ്മളത നമുക്കെന്നോ കൈമോശം വന്നിട്ടുണ്ട്.അറുതിയില്ലാത്ത തിരക്കിന്റെ ചുഴിയില്‍ പെട്ടുഴലുന്ന മനുഷ്യന് ബന്ദങ്ങള്‍ക്ക് വേണ്ടി നീക്കി വെക്കാന്‍ സമയമെവിടെ!മനസ്സിന്റെ ഭാഷ നഷ്ടപ്പെട്ടപ്പോള്‍ വാണിജ്യത്തിന്റെ ചുരുക്ക ഭാഷയില്‍ ജീവിത സമസ്യകളെ പൂരിപ്പിക്കാന്‍
ശ്രമിക്കുന്നു നമ്മള്‍.ചുരുക്കം ചില ആശംസാ സന്ദേശങ്ങള്‍ മാത്രം ഉമിത്തീയായി മനസ്സില്‍ കത്തിപ്പടരുന്നു.
                                       *** *** ****
ഓരോ ഡിസംബറും ജീവിതത്തിലെ ചില കണക്കെടുപ്പുകളെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.ഗുണനങ്ങളിലൂടെ ഇരട്ടിക്കുന്ന അക്കങ്ങളുടെ സമൃദ്ധിയിലാണ് പ്രവാസിയുടെ ജീവിതം തന്നെ.അവസാനം തിരിച്ചു പോകുമ്പോള്‍ ബാലന്‍സ് വരുന്ന തുകയെ ജീവിതം കൊണ്ട് ഹരിച്ചു നോക്കേണ്ട ഒരു മുഹൂര്‍ത്തമുണ്ട്‌ നമ്മുടെയൊക്കെ ജീവിതത്തില്‍. അന്ന് നമ്മിലോരോരുത്തരുടെയും തൊണ്ടയില്‍ കുരുങ്ങിപ്പോകുന്നൊരു നിലവിളിയുണ്ട്. സ്വപ്നങ്ങള്‍ക്ക് പോലും നര ബാധിച്ച ആ കാലത്ത് ഏത് രമ്യ ഹര്‍മത്തിലാണ് നമ്മുടെ നിലവിളിയെ ഖബറടക്കുക? ഏത് പൊങ്ങച്ചം കൊണ്ടാണ് നമ്മളതിന്റെ ദൈന്യതയെ മറച്ചു പിടിക്കുക ?
                                         *** *** *****
കുത്തും കോമയുമില്ലാത്ത കുറിമാനങ്ങളിലോന്നില്‍ അവളെഴുതി:
ആണ്ടിലൊരിക്കലെങ്കിലും വസന്തം വിരുന്നിനെത്തിയില്ലെങ്കില്‍ ഈ കാത്തിരിപ്പിനെന്തര്‍ത്ഥം? ഇപ്പോള്‍ പകലിനും രാത്രിക്കും ഒരേ നിറമാണ്. ഡിസംബറിലെ നിലാവും മഞ്ഞും പ്രണയ മന്ത്രങ്ങള്‍ കൈമാറുന്നൊരു രാത്രിയില്‍ ഗന്ദര്‍വ്വനെപ്പോലെ നീയെന്റെയരികില്‍ വരുമോ? കാത്തിരിപ്പിന്റെ നീറിപ്പിടിക്കുന്ന ഈ ദിനരാത്രങ്ങളെ ഏത് തത്വ ശാസ്ത്രം കൊണ്ടാണ് നീയിനിയും നീതീകരിക്കുക?ഇങ്ങനെ ഇനിയും എത്ര ഡിസംബറുകള്‍?
വിതുമ്പിപ്പോകുന്ന നൊമ്പരങ്ങള്‍ ചേര്‍ത്ത് വെച്ച് നീയെഴുതിയ കാത്തിരിപ്പിന്റെ വ്യഥയും തേങ്ങലും ഇടനെഞ്ചിലേറ്റ്‌ വാങ്ങാന്‍ എനിക്ക് കഴിയുന്നുണ്ട്.നിലാവും മഞ്ഞും പെയ്യുന്ന അലൌകികമായ രാവുകളിലോന്നില്‍ നിന്റെ നിശ്വാസങ്ങളെ തീവ്രമാക്കാന്‍ ഞാന്‍ പറന്നെത്തും.നമ്മുടെ മനസ്സിന്റെ കലണ്ടറില്‍ അന്ന് മുതല്‍ പുതു വത്സരമായിരിക്കും.ശിശിരത്തിലെ പക്ഷി അന്ന് വിരഹഗാനം പാടില്ല. അവളെഴുതിയ ഭാഷയ്ക്ക്‌ അക്ഷരങ്ങളോ വ്യാകരണമോ ഉണ്ടായിരുന്നില്ല. ഗദ്ഗദമാണ് ഏറ്റവും തീവ്രമായ ഭാഷ, അതിനിടയിലെ മൌനമാണ് ഏറ്റവും സങ്കീര്‍ണ്ണമായ വ്യാകരണം. വ്യാകരണ നിയമങ്ങള്‍ക്കനുസരിച്ച് മാത്രം
ജീവിക്കുന്നവര്‍ക്ക് ഇതൊന്നും അത്ര വശപ്പെടില്ല.
                                               *** *** ***
സംഭവ ബഹുലമായ ഒരു വര്‍ഷത്തിന്റെ വേര്‍പാടിനൊപ്പം ഒരു പുതു വത്സരത്തിന്റെ ആഗമനത്തെക്കുറിച്ചും ഡിസംബര്‍ നമ്മോടു പറയുന്നുണ്ട്. മനുഷ്യനിലെ നന്മയുടെ ഉറവ വറ്റാത്തിടത്തോളം കാലം ഓരോ പുതുവത്സരവും പ്രതീക്ഷകളുടെത് കൂടിയാണ്. നൂറ്റാണ്ടുകള്‍ക്കു അപ്പുറത്ത് നിന്ന് മഹാ മനീഷികള്‍ ഇന്നും മനുഷ്യ കുലത്തോട് സംവദിക്കുന്നുണ്ട്. നേരും നെറിയുമുള്ള ജീവിത കാഴ്ചപ്പാട് കൊണ്ടും ബന്ദങ്ങളുടെയും
സൌഹൃദങ്ങളുടെയും സാന്ത്വനത്തില്‍ അലിഞ്ഞു ചേര്‍ന്നും അനാദിയായ ദൈവത്തിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ചും നാം മനസ്സിന്റെ ജാലകം മലര്‍ക്കെ തുറന്നിടുക. വിരഹത്തിന്റെ കണ്ണീര്‍ തുള്ളികളെ സമാഗമത്തിന്റെ ആനന്ദാശ്രുക്കള്‍ കൊണ്ട് നമുക്ക് മറികടക്കാം.
                                        പുതുവത്സരാശംസകള്‍.

                                                          *** *** ***

Thursday 9 September 2010

നോമ്പ് വിചാരം

ഏറെ വാശി പിടിച്ച ശേഷമാണ് ജീവിതത്തിലെ ആദ്യത്തെ നോമ്പിന് അവസരമുണ്ടായത്. മുതിര്‍ന്നവരോടൊപ്പം പുലര്‍ച്ചെ എഴുന്നേറ്റു അത്താഴം കഴിച്ച ശേഷം വല്ലിമ്മ നിയ്യത്ത്‌ ചൊല്ലിത്തന്നു."നവൈതു സൌമ ഒദിന്‍......"ബാല്യത്തിന്റെ കുസൃതികളില്‍ നന്നെ ചെറുതെന്ന് തോന്നിയിരുന്ന പകലിനു ഇത്ര നീളമുണ്ടെന്നു മനസ്സിലാകുന്നത്‌ അന്നാണ്.ഒരു കടല്‍ കുടിച്ചു വറ്റിക്കാനുള്ള ദാഹം.അടുക്കളയില്‍ എല്ലാവര്‍ക്കുമായി തയ്യാറാക്കി വെച്ച നേരിയ പത്തിരിയും ഇറച്ചിക്കറിയും എന്റെ ചെറിയ വയറിനു തന്നെ തികയുമോ എന്ന ബേജാറ്.പച്ച മാങ്ങ മുതല്‍ മിട്ടായി വരെ വൈകുന്നെരത്തെക്ക് വേണ്ടി സൂക്ഷിച്ചു വെച്ചിട്ടുണ്ട്.ഇരുന്നും കിടന്നും അടുക്കളയിലെക്കെത്തി നോക്കിയും,ഏറെ ദീര്‍ഘിച്ച ആ പകല്‍ അവസാനം അസ്തമയത്തിലൊടുങ്ങി. അന്നത്തെ മഗിരിബു ബാങ്ക് കേട്ടപ്പോഴുണ്ടായ സന്തോഷം പിന്നീടൊരു ബാങ്ക് കേട്ടപ്പോഴും ജീവിതത്തിലുണ്ടായിട്ടില്ല. ഉദാത്തമായൊരു ലക്ഷ്യത്തിനു വേണ്ടി മുമ്പിലുള്ള ചിലത് ത്യജിക്കാനുള്ള ത്യാഗബോധം കുട്ടികളുടെ ഉപബോധ മനസ്സിലെങ്കിലും നോമ്പ് അവശേഷിപ്പിക്കുന്നുണ്ട്.

മത പ്രഭാഷണം, പശ്ചാത്താപ പ്രാര്‍ത്ഥന (തൌബ) തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് നോമ്പ് കാലത്തെ ഓര്‍മ്മകളില്‍ പലതും. ജുമുഅത്ത് പള്ളിയില്‍ ദുഹുര്‍-അസര്‍ നമസ്കാരങ്ങള്‍ക്ക് ശേഷം പ്രത്യക ഉറുദികള്‍ ഉണ്ടാകും.വഅള് പറഞ്ഞു പഠിക്കുന്ന മുസ്ലിയാര്‍ കുട്ടികളുടെ പരിശീലനക്കളരിയാണ് പ്രധാനമായും ഈ മത പ്രഭാഷണങ്ങള്‍. നമസ്കാരം കഴിഞ്ഞ ഉടനെ എഴുന്നേറ്റു നിന്ന് ഈണത്തില്‍ അറബി ബൈത്ത് ചൊല്ലുന്ന കുഞ്ഞു പ്രാസംഗികര്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റും. കുട്ടികള്‍ക്കൊരു പ്രോല്‍സാഹനമാകട്ടെ എന്ന് കരുതി മുതിര്‍ന്നവരൊക്കെ കേള്‍വിക്കാരായി മുന്നിലിരുന്നു കൊടുക്കും. പ്രഭാഷണം തീരുമ്പോഴേക്കും കുഞ്ഞു മുസ്ലിയാരുടെ മുന്നില്‍ വിരിച്ച വെളുത്ത മുണ്ടില്‍ അത്ര മോശമല്ലാത്തൊരു സംഖ്യയും ഒത്തിരിക്കും.

പകല്‍ പരിശീലനത്തിനിറങ്ങുന്ന കുട്ടികളുടെതാണെങ്കില്‍ രാത്രി കളരിയില്‍ പയറ്റിത്തെളിഞ്ഞ പ്രഭാഷകരുടെതാണ്. വഅള് തുടങ്ങുന്നതിനു ഏതാണ്ട് അര മണിക്കൂര്‍ മുമ്പ് തന്നെ 'മൌലായ സ്വല്ലി വാ....സാ..' എന്ന് തുടങ്ങുന്ന അറബി ബൈത്ത് സ്റ്റെജില്‍ തുടങ്ങിയിട്ടുണ്ടാവും. പ്രത്യേകം ചിലരാണ് ഈ ബൈത്ത് ചെല്ലാന് ‍സ്റ്റെജില്‍ സ്ഥിരമായെത്തുന്നത്. ഈ രംഗത്തുള്ള പതിവും പ്രാഗത്ഭ്യവും കാരണം ഞങ്ങളുടെ അയല്‍ പ്രദേശത്തുള്ളോലാള്‍ക്ക് 'മൌലായ' എന്ന വിളിപ്പേര് തന്നെ കിട്ടി എന്ന് കേട്ടിട്ടുണ്ട്.

വേനല്ക്കാലമാണെങ്കില്‍ പറമ്പിലും പാടത്തും പുഴയിലെ മണല്‍ പരപ്പിലുമൊക്കെ മത പ്രസംഗ വേദികള്‍ ഉയരും. തറാവീഹു നമസ്കാര സമയം കഴിയുന്നതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികളുടെ നിര വരി വരിയായി കലപില കൂട്ടി വഅള് സദസ്സിലേക്ക് നടന്നു നീങ്ങുന്ന കാഴ്ച സാധാരണമായിരുന്നു. ആത്മീയ ദാഹം ശമിപ്പിക്കുന്നതിലേറെ സ്വൈരമായി പുറത്തിറങ്ങാനുള്ള ഒരവസരമായാണ് സ്ത്രീകള്‍ ഈ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്തുന്നത്. സദസ്സിന്റെ കാണാ മറയത്താണ് ഇരിപ്പിടമെങ്കിലും നാട്ടില്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ഒരേയൊരു പബ്ലിക് പ്രോഗ്രാമായിരിക്കും വഅള് സദസ്സുകള്‍. ഇന്നും ആ അവസ്ഥക്ക് കാര്യമായ മാറ്റം വന്നിട്ടില്ല. ഉസ്താദിന്റെ ശൈലിയൊപ്പിച്ച പ്രഭാഷണത്തിലെ പരലോക വര്‍ണനകള്‍ക്ക് കാതു കൂര്‍പ്പിക്കുന്ന പുരുഷാരം പരലോക ജീവിതത്തിന്റെ ഉത്‌ക്കണ്ടക്കും ഇഹലോക ജീവിതത്തിന്റെ മോഹക്കാഴ്ചകള്‍ക്കുമിടയില്‍ കുറച്ചു നേരംവീര്‍പ്പുമുട്ടും. പിന്നെ സാധാരണ ജീവിതത്തിലേക്ക് തന്നെ മടങ്ങും

വിശ്വാസികള്‍ സംഭാവന ചെയ്ത പല വസ്തുക്കളും വഅളിന് ശേഷമാണ് ലേലത്തിനു വെക്കുന്നത്. ഉസ്താദിന്റെ ദീര്‍ഘിച്ച പ്രഭാഷണവും പ്രാര്‍ഥനയും ലേലം വിളിയും കഴിയുമ്പോഴേക്കും സമയം ഏതാണ്ട് അത്താഴത്തിനു പാകമായിരിക്കും.

റമദാന്റെ ഇരുപത്തേഴാം രാവില്‍ നടക്കാറുള്ള അലവിക്കുട്ടി മുസ്ലിയാരുടെ തൌബ സദസ്സ് ഇന്നും ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്.ഗ്രാമത്തിലെ പഴയൊരു തറവാട് വീട്ടിലാണ് തൌബ നടക്കുക.വല്ലിമ്മയുടെ കൂടെയാണ് തൌബക്ക് പോകുന്നത്.അലവിക്കുട്ടി മുസ്ലിയാര്‍ ഒരു മുറിയിലിരുന്നു തൌബയുടെ വചനങ്ങള്‍ പ്രത്യേക ഈണത്തില്‍ ഭക്തിയോടെ ഉരുവിടും. തൊട്ടടുത്ത ഹാളിലിരുന്നു സ്ത്രീകള്‍ തങ്ങളുടെ കയ്യിലുള്ള അറബി മലയാളം ഏടിന്റെ സഹായത്തോടെ പ്രസ്തുത വചനങ്ങള്‍ ഭയ ഭക്തിയോടെ ഏറ്റു ചൊല്ലും.കറുത്ത തുണിയുടുത്ത പ്രായം ചെന്ന സ്ത്രീകളാണ് കാര്യമായി സദസ്സിലുണ്ടാവുക. ഇനിയും ഒരു പാട് കാലം പ്രലോഭനങ്ങള്‍ നിറഞ്ഞ ഈ ദുനിയാവില്‍ ജീവിക്കാനുള്ളത് കൊണ്ട് ഇത്ര ചെറുപ്പത്തിലെ തൌബ ചെയ്യുന്നതില്‍ വലിയ കാര്യമില്ലെന്ന് ചെറുപ്പക്കാരികളായ സ്ത്രീകള്‍ കരുതിക്കാണണം.തൌബക്ക് പോകുമ്പോള്‍ വല്ലിമ്മയുടെ തുണിയുടെ കോന്തലയില്‍ ചെറിയൊരു സംഖ്യ കെട്ടി വച്ചിരിക്കും.തൌബ കഴിയുമ്പോള്‍ അലവിക്കുട്ടി മുസ്ലിയാര്‍ക്ക് കൊടുക്കാനുള്ളതാനത്.

ഇരുപത്തേഴാം രാവിനു എല്ലാ വീടുകളിലും വിവിധങ്ങളായ അപ്പങ്ങള്‍ ഉണ്ടാക്കി ഒരു ഭാഗം ജുമുഅത്ത് പള്ളിയിലേക്കും കൊടുത്തയക്കും.അന്ന് പള്ളിയുടെ പൂമുഖത്ത് അപ്പത്തരങ്ങളുടെ കൂമ്പാരം തന്നെ രൂപപ്പെടും.അപ്പങ്ങളുടെ വരവ് മഗരിബ് നമസ്കാരത്തോടെ ഏതാണ്ട് പൂര്‍ണമാകും,പിന്നീട് ഇതിന്റെ വിതരണമാണ്. ഞങ്ങളുടെ ജുമുഅത്ത് പള്ളിയിലെ മുക്രിത്രയത്തിലെ മൂന്നാമനായ സൈതാലി മുല്ലക്കായിരുന്നു അപ്പങ്ങളുടെ ശേഖരണതിന്റെയും വിതരണത്തിന്റെയും ചാര്‍ജു.സൈതാലി മുല്ലാക്കാന്റെ കണ്ണ് വെട്ടിച്ചു അപ്പം മോഷ്ടിക്കുന്നത് കുട്ടികള്‍ക്കൊരു നേരം പോക്കാണ്.അതിനു തടയിടാനെന്ന വണ്ണം മുക്രിമാരില്‍ പ്രതാപിയും ദീര്‍ഘ കായനുമായ ആലിക്കുട്ടി മുല്ലാക്ക ഇടയ്ക്കു ആ പരിസരത്തൊന്നു റോന്തു ചുറ്റും.

നോമ്പിനു പരിസമാപ്തി കുറിച്ച് വരുന്ന പെരുന്നാളായിരുന്നു അന്ന് എല്ലാ കുട്ടികളും കാത്തിരുന്നു അനുഭവിച്ചിരുന്നൊരു സുദിനം.പെരുന്നാളിന്റെ പുതു വസ്ത്രവും വിഭവങ്ങളും വിരുന്നു സല്‍ക്കാരങ്ങളുമാണ് അന്നത്തെ കുട്ടികളുടെ മനസ്സില്‍ ആഘോഷത്തിന്റെ പൂത്തിരി കത്തിച്ചത്. ഇന്ന് ഇതൊന്നും ഭൂരിഭാഗം കുട്ടികള്‍ക്കും അത്ര പുതുമയുള്ള അനുഭവങ്ങളല്ലാത്തത് കൊണ്ട് ഇന്നത്തെ കുട്ടികള്‍ പെരുന്നാളിനെ മനസ്സില്‍ നിറഞ്ഞു തുളുമ്പുന്ന ഉത്സാഹ പ്രഹര്‍ഷത്തോടെ വരവേല്‍ക്കാറില്ലെന്നു വേണം കരുതാന്‍.

ശീതീകരിച്ച മുറിയില്‍ വിശപ്പും ദാഹവുമില്ലാതെ ഇന്ന് 'ഗള്‍ഫ്‌ നോമ്പ്',കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളില്‍ നാട്ടിലെ നോമ്പ് കാലം എങ്ങനെയെന്നറിയില്ല.ഏതായാലും അലവിക്കുട്ടി മുസ്ലിയാരും അദേഹത്തിന്റെ റെഡി മൈഡ് തൌബയും ഇന്നില്ല.ടെലിവിഷം ലൈവില്‍ മൈതാനത്തെ ഉത്സവതൌബയും സ്റ്റേജില്‍ ദൈവത്തിന്റെ പ്രതി പുരുഷന്മാരും.സ്ത്രീകളെ കാണുന്നേയില്ല. അവര്‍ കാഴ്ചപ്പുറത്തായിരിക്കും.പടച്ചവനേ...സ്ത്രീകളെ കാഴ്ച്ചപ്പുറത്തു നിര്‍ത്തി ഇത്രയധികം പുരുഷ കേസരികള്‍ തൌബ പാടിയിട്ടും മലപ്പുറം ജില്ലയിലെ പ്രൈവറ്റ് ബസ്സുകളിലെ മുന്‍ വാതിലിലെ തിരക്കിനു പോലും ഒരു കുറവ് വരുന്നില്ലല്ലോ!!

Tuesday 24 August 2010

മൊയ്തുവിന്റെയും ഷൌക്കത്തിന്റെയും യാത്രകള്‍

സമതലങ്ങളിലൂടെയും വനാന്തരങ്ങളിലൂടെയും ഒഴുകുന്ന നദീ പ്രവാഹം പോലെ ചലനാത്മകമായിരുന്നു ആദിമ മനുഷ്യന്റെ ജീവിതവും.പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അവന്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് നിരന്തരം സഞ്ചരിച്ചു.കാര്‍ഷിക വൃത്തിയിലേര്‍പ്പെടാന്‍ തുടങ്ങിയതോടെയാണ് മനുഷ്യന്‍ കുടികെട്ടിപ്പാര്‍ക്കാന്‍ തുടങ്ങിയതെന്ന് നരവംശ ശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു.അതോടെ അവന്റെ ജീവിതം തടാകത്തിലെ വെള്ളം പോലെ നിശ്ചലമായി, അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ സഞ്ചാര പഥങ്ങള്‍ അവനന്യമായി.എന്നാലും പൂര്‍വ്വികരുടെ മഹായാനങ്ങളുടെ സ്മൃതികള്‍ പിന്‍ഗാമികളുടെ ചിന്തകളില്‍ ചുര മാന്തി.ചിലരൊക്കെ പുറപ്പെട്ടു പോയി.അന്യമായ സമതലങ്ങളും വനാന്തരങ്ങളും സമുദ്രങ്ങളും തേടി സാഹസികതയുടെ ചിറകിലേറി അവര്‍ വിവിധ ദേശങ്ങളിലൂടെ ഒഴുകിപ്പരന്നു.സമുദ്രങ്ങളുടെ അപാരതകളെ മുറിച്ചു കടന്നു, മലമടക്കുകളില്‍ ചൂളം കുത്തുന്ന കാറ്റിനൊപ്പം സഞ്ചരിച്ചു. മനുഷ്യ പ്രകൃതിയുടെ ഒരിക്കലും ശമിക്കാത്ത അന്വേഷണ തൃഷ്ണയാല്‍ പ്രചോദിതരായി അവര്‍ നടത്തിയ യാത്രകള്‍ മനുഷ്യന്റെ ജൈവികമായ തേട്ടങ്ങളുടെ പൂര്‍ത്തീകരണം തന്നെയായിരുന്നു.എഴുത്ത് വിദ്യ വശമായത്തോടെ സഞ്ചാരികള്‍ അവരുടെ യാത്രാനുഭവങ്ങള്‍ കുറിച്ച് വെക്കാന്‍ തുടങ്ങി.അച്ചടി വിദ്യ വ്യാപകമായതോടെ സാഹസികരായ സഞ്ചാരികളുടെ ഉദ്വേഗ ജനകങ്ങളായ യാത്രാനുഭവങ്ങള്‍ വിവിധ ഭാഷകളിലൂടെ ലോകത്തെങ്ങും പ്രചാരത്തിലുമായി.അങ്ങനെ ലക്ഷക്കണക്കിനു വായനക്കാര്‍ അവര്‍ക്ക് അജ്ഞാതമായ വീഥികളില്‍ അക്ഷരങ്ങളുടെ അരികു പറ്റി ഒറ്റപ്പെട്ട സഞ്ചാരികളുടെ സഹയാത്രികരായി.ഹൃദ്യവും ആകര്‍ഷകവുമായ യാത്രാ വിവരണ ഗ്രന്ഥങ്ങളില്‍ യാത്രികന്റെ ഹൃദയമിടിപ്പും സഹൃദയനായ വായനക്കാരന്റെ ഹൃദയമിടിപ്പും ഒരേ താളത്തിലായി. അജ്ഞാതമായ വഴികളിലെ അനിശ്ചിതത്വങ്ങളെ പ്രണയിക്കുന്ന മനുഷ്യരുടെ ജനുസ്സ് ഏതെങ്കിലും നിശ്ചിത കാലത്തോ ദേശത്തോ പരിമിതമല്ല.അജ്ഞാതമായ വഴിത്താരകളെ സ്വപ്നം കാണുന്നവര്‍ നമുക്കിടയിലുമുണ്ട്. കേവല വിനോദത്തിനായി തികച്ചും സുരക്ഷിതമായ വഴികളിലൂടെ ആഡംബര പൂര്‍വ്വം യാത്ര ചെയ്യുന്നവരില്‍ നിന്നും വ്യത്യസ്തരാണിവര്‍.അജ്ഞാതമായ ഏതോ ഉള്‍വിളിയാല്‍ പ്രചോദിതരും പ്രലോഭിതരുമായി പരിവ്രാജകന്മാരെപ്പോലെ ഇറങ്ങിപ്പുറപ്പെട്ട രണ്ടു സുഹൃത്തുക്കള്‍ - മൊയ്തുവും ഷൌക്കത്തും.വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ദേശങ്ങളിലൂടെയാണ് അവര്‍ അലഞ്ഞു നടന്നത്.ഒരാള്‍ അമ്മിഞ്ഞപ്പാലിന്റെ പിന്‍വിളിയില്‍ അലച്ചിലവസാനിപ്പിച്ചു കൂടണഞ്ഞപ്പോള്‍ മറ്റേ ആള്‍ ഒരവധൂതനെപ്പോലെ വര്‍ത്തമാനത്തിന്റെ അനാസക്തിയില്‍ പുതിയ വഴിത്താരകള്‍ തേടുന്നു.അവരെ പരിചയപ്പെടുത്തുന്ന,പരിചയപ്പെടാനിടയായതിനെക്കുറിച്ചുള്ള ചെറിയൊരു കുറിപ്പാണിത്.

പി.എന്‍.ദാസ് എഡിറ്റ്‌ ചെയ്യുന്ന വൈദ്യശാസ്ത്രം മാസികയുടെ ചില ലക്കങ്ങളില്‍ ഷൌക്കത്ത് എന്നോരാളുടെതായി ചില കുറിപ്പുകള്‍ മുന്‍പ് കണ്ടിരുന്നു.പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വാരികകളുടെ പുസ്തക പരിചയ പംക്തികളില്‍ 'ഹിമാലയം - യാത്രകളുടെ ഒരു പുസ്തകം' എന്ന പുസ്തകത്തെക്കുറിച്ച് വായിക്കുന്നത്. ഷൌക്കത്താണ് രചയിതാവ്. പുസ്തകത്തിന്റെ തലക്കെട്ടില്‍ തന്നെ ആകര്‍ഷിക്കപ്പെട്ടു തുടര്‍ന്ന് വന്ന അവധിക്കാലത്ത്‌ പുസ്തകം തേടിപ്പിടിച്ചു. ആമുഖക്കുറിപ്പില്‍ നിന്ന് ഷൌക്കത്ത്,ഗുരു നിത്യ ചൈതന്യ യതിയുടെ ശിഷ്യനായി ഏറെക്കാലം ഊട്ടിയിലെ (ഫേണ്‍ഹില്‍) ഗുരുകുലത്തില്‍ താമസിച്ചിട്ടുണ്ടെന്ന് മനസ്സിലായി. ഈ കുറിപ്പുകാരനും ഒരു മാസക്കാലം യതിയുടെ കൂടെ ആശ്രമത്തില്‍ താമസിച്ചിട്ടുണ്ട്.ആ ബന്ധം വെച്ച് പുസ്തകത്തില്‍ കണ്ട നമ്പറില്‍ ഞാന്‍ ഷൌക്കത്തിനെ വിളിച്ചു. നേരില്‍ കാണണമെന്ന് ഇരുവരും ആഗ്രഹിച്ചു. കോയമ്പത്തൂരില്‍ കാരമട എന്ന സ്ഥലത്താണ് ഷൌക്കത്തിന്റെ താമസം. ഒരാഴ്ച കഴിഞ്ഞു ഷൌക്കത്ത് വിളിച്ചു.തിരൂരിലുള്ള സുഹൃത്ത്‌ കരീം മാഷിന്റെ വീട്ടില്‍ അടുത്ത ആഴ്ച എത്തുന്നു എന്നറിയിച്ചു.ഇതിനകം ഷൌക്കത്തിന്റെ പുസ്തകത്തിന്‌ കേരള സാഹിത്യ അക്കാദമിയുടെ മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.പിറ്റേ ഞായറാഴ്ച എഴുത്തുകാരന്‍ എം.എ.കാരപ്പഞ്ചേരിയും ഞാനും അതിരാവിലെത്തന്നെ കരീം മാഷിന്റെ വീട്ടിലെത്തി. ഷൌക്കത്ത് തലേ ദിവസം തന്നെ അവിടെ എത്തിയിട്ടുണ്ട്. ഇടതൂര്‍ന്ന താടിയും തേജസ്സുള്ള മുഖവുമായി ഒരു ചെറുപ്പക്കാരന്‍. പുഞ്ചിരിച്ചു കൊണ്ടും ഇത്ര പെട്ടെന്ന് നേരില്‍ കണ്ടതില്‍ സന്തോഷമറിയിച്ചു കൊണ്ടും ഷൌക്കത്ത് ഞങ്ങളെ വരവേറ്റു. ഏറെ വൈകാതെ മാധ്യമത്തിലെ കാര്‍ടൂനിസ്റ്റ് വേണുവെത്തി, തുഞ്ചന്‍ കോളേജിലെ അദ്ധ്യാപകന്‍ അജിത്തും ഭാര്യയുമെത്തി,കൂടാതെ ഏതാനും സഹൃദയരും.ഞങ്ങളുടെ സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിനു വഴങ്ങി ഷൌക്കത്ത് തന്റെ യാത്രാനുഭവങ്ങള്‍ ഞങ്ങളുടെ ചെറിയ സദസ്സിനു മുന്‍പില്‍ സൌമ്യമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ തുടങ്ങി. കരീം മാഷിന്റെ ഭാര്യ തയ്യാറാക്കിയ സുഭിക്ഷമായ ഉച്ചയൂണിനും ശേഷവും തുടര്‍ന്ന അന്നത്തെ കൂട്ടായ്മ അന്നത്തെ സായാഹ്നത്തിലേക്ക് നീണ്ടു.

ഷൌക്കത്ത് വിവിധ സമയങ്ങളിലായി ഹിമാലയത്തിലേക്ക് നടത്തിയ സഞ്ചാരങ്ങളുടെ വിവരണങ്ങളാണ് 'ഹിമാലയം- യാത്രകളുടെ ഒരു പുസ്തകം'. മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച പാതകളിലൂടെയല്ല ഷൌക്കത്തിന്റെ യാത്രകള്‍.ചില നിമിത്തങ്ങളിലൂടെ അത് വളര്‍ന്നു മുന്നേറുകയാണ്.കേവലമായ വഴിയോരക്കാഴ്ചകളില്‍ അഭിരമിക്കുന്ന ഒരലസ സഞ്ചാരിയുടെ കണ്ണടകള്‍ ഷൌക്കത്തിനു ചേരില്ല . ഷൌക്കത്തിന്റെ പുസ്തകത്തില്‍ കാഴ്ചകളുടെ ഏകതാനമായ വിവരണ രീതിയും നാം കാണുന്നില്ല.യാത്രയില്‍ അവിചാരിതമായി കണ്ടു മുട്ടുന്ന വ്യക്തികളുമായി നിരന്തരം സംവാദങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് ഷൌക്കത്ത്.തത്ത്വ ചിന്തയുടെ ബൌദ്ധിക രസം ചേര്‍ത്തുള്ള ഷൌക്കത്തിന്റെ വിവരണ രീതി ഏറെ ആകര്‍ഷകമാണ്.തൃശൂരിലെ മലയാള പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പുസ്തകത്തിന്റെ ഒട്ടേറെ പതിപ്പുകള്‍ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്.

                                        **********        *****       ***********

മലപ്പുറം ജില്ലയിലെ കിഴിശേരിക്കാരനായ ഇല്ലിയന്‍ മൊയ്തുവിന്റെ ശിരോ ലിഖിതങ്ങളില്‍ ചെറു പ്രായത്തില്‍ തന്നെ രാജ്യാതിര്‍ത്തികള്‍ താണ്ടാനുള്ള നിയതി നിയോഗം രേഖപ്പെട്ടു കിടപ്പുണ്ടാവണം. യൌവ്വനത്തിന്റെ ആരംഭ ദശയില്‍ പത്തിലധികം അതിര്‍ത്തികളാണ് പാസ്സ്പോര്‍ടോ വിസയോ ഇല്ലാതെ മൊയ്തു മുറിച്ചു കടന്നത്‌.ആരെയും അതിശയിപ്പിക്കുന്ന അനുഭവങ്ങള്‍ക്കുടമയാണ് മൊയ്തു.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ജിദ്ദയിലെ ബവാദിയില്‍ വെച്ച് മൊയ്തുവിനെ പരിചയപ്പെടുന്നത് തികച്ചും യാദൃശ്ചികമായാണ്.ലോക സഞ്ചാരം അവസാനിപ്പിച്ചു ഗൃഹസ്ഥാശ്രമം വരിച്ച മൊയ്തു കുടുംബത്തിന്റെ ജീവ സന്ധാരണത്തിന് വേണ്ടി ഉംറ വിസയില്‍ ജിദ്ദയിലെത്തിയതായിരുന്നു. ഒരു സൌദിയുടെ ഔദാര്യത്തില്‍ അയാളുടെ ഓഫീസില്‍ 'ബോയ്‌'ആയി ചെറിയൊരു പണി കിട്ടി മൊയ്തുവിനു.വലിയ ശമ്പളമില്ലെങ്കിലും സ്വസ്ഥവും സ്വതന്ത്രവുമായ ജോലി. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഞങ്ങളുടെ സൗഹൃദം വളര്‍ന്നു പുഷ്പിച്ചു. പിന്നീട് ഏതാനും മാസങ്ങള്‍ ഞാന്‍ മൊയ്തുവിന്റെ താമസ സ്ഥലത്തെ നിത്യ സന്ദര്‍ശകനായിരുന്നു.

വ്യാഴാഴ്ചകളില്‍ രാത്രി മൊയ്തുവിന്റെ വിളി വരും.വെള്ളിയാഴ്ച രാവിലെയുള്ള എന്റെ സന്ദര്‍ശനത്തെ ഓര്‍മ്മിപ്പിക്കാനാണ്‌ വിളി. ഓഫീസിനോടനുബന്ധിച്ചുള്ള കൊച്ചു മുറിയില്‍ ഞങ്ങള്‍ ജുമുഅക്ക് സമയമാകുന്നത് വരെ സല്ലപിച്ചിരിക്കും.യാത്രയിലെ വിചിത്രമായ പല അനുഭവങ്ങളും മൊയ്തു എനിക്ക് വേണ്ടി ഓര്‍മ്മിച്ചെടുക്കും. വിവരണത്തില്‍ ധൃതിപ്പെട്ടു മുന്നേറാനനുവദിക്കാതെ ഒരു പാട് ഉപ ചോദ്യങ്ങളുമായി ഞാന്‍ മൊയ്തുവിന്റെ യാത്രാവഴികളെ തടസ്സപ്പെടുത്തും. അവിശ്വസനീയമായ ചില സംഭവ വിവരണങ്ങളെ കരുണയെതുമില്ലാതെ ചോദ്യം ചെയ്യും. സംഭവങ്ങളുടെ യുക്തിസഹമായ ചരടുകളെ പരസ്പരം ബന്ധിപ്പിച്ചു സംഗതിയുടെ സംഭവ്യത ഏറെ സാഹസപ്പെടാതെ തന്നെ മൊയ്തു എന്നെ ബോധ്യപ്പെടുത്തും.ശാന്ത പ്രകൃതനായ മൊയ്തുവിനു തന്റെ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ ആയിരം നാവാണ്. ആയിരത്തൊന്നു രാവുകളിലെ കഥകളുടെ വിസ്മയത്തുമ്പില്‍ ഊയലാടുന്ന കൊച്ചു കുട്ടിയെപ്പോലെ ഞാന്‍ മൊയ്തുവിന്റെ കണ്ണുകളില്‍ തന്നെ നോക്കിയിരിക്കും.ആയിരത്തൊന്നു രാവുകളിലെ കഥകള്‍ക്ക് പശ്ചാത്തലമായ മണ്ണില്‍ കൂടി തന്നെയാണല്ലോ മൊയ്തു കൂടുതലും യാത്ര ചെയ്തിട്ടുള്ളതും.

കൌമാരം പിന്നിടുന്ന പ്രായത്തില്‍ ഒരു സായം സന്ധ്യയിലാണ് പുറപ്പെട്ടു പോകാനുള്ള ഉള്‍വിളി മൊയ്തുവിനെ പ്രലോഭിപ്പിച്ചത്. മൊയ്തു നേരെ ഡല്‍ഹിയിലേക്കു വണ്ടി കയറി. ആദ്യം ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയാണ് മുറിച്ചു കടന്നത്‌. എന്തെങ്കിലും ലക്‌ഷ്യം മനസ്സില്‍ വെച്ചല്ല, വെറുതെ ഒരു തോന്നല്‍.അവിടെ തുടങ്ങിയ ആ സാഹസിക യാത്ര ഒന്നോ രണ്ടോ മാസങ്ങള്‍ കൊണ്ടോ ഒന്നോ രണ്ടോ രാജ്യങ്ങളിലോ അവസാനിച്ചില്ല.അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാക്ക്, ഈജിപ്ടു, തുര്‍ക്കി, റക്ഷ്യ തുടങ്ങി പത്തോളം രാജ്യങ്ങളുടെ അതിര്‍ത്തികള്‍ പാത്തും പതുങ്ങിയും മൊയ്തു മുറിച്ചു കടന്നു.പലപ്പോഴും അതിര്‍ത്തി സൈന്യത്തിന്റെ കാരുണ്യം കൊണ്ട് മാത്രമാണ് ശിഷ്ട ജീവിതം ഏതോ രാജ്യത്തെ ഇരുണ്ട ജയിലറകളില്‍ ഒടുങ്ങിപ്പോകാതെ കാത്തത്‌.എത്തിപ്പെട്ട പല രാജ്യങ്ങളിലും മൊയ്തു മാസങ്ങളോളം താമസിച്ചു.എവിടെയെങ്കിലും വേരുറക്കുമെന്ന് തോന്നുമ്പോഴേക്കും അടുത്ത ലക്ഷ്യത്തിലേക്ക് ഭാണ്ഡം മുറുക്കും.മൊയ്തുവിനെ കേള്‍ക്കുകയാണെങ്കിലും വായിക്കുകയാണെങ്കിലും ചില സമയങ്ങളില്‍ നമ്മുടെ ഹൃദയമിടിപ്പ്‌ നിലച്ചത് പോലെ തോന്നും. ജിജ്ഞാസയുടെ കൈ പിടിച്ചു മൊയ്തു നടന്നു തീര്‍ത്ത വഴികള്‍ ഈ ചെറിയ കുറിപ്പില്‍ വിശദീകരിക്കുക അസാധ്യമാണ്.പ്രമുഖ ഇംഗ്ലീഷ്-മലയാളം പത്രങ്ങളുടെ സപ്ലിമെന്റുകളില്‍ മൊയ്തുവിനെക്കുറിച്ച് വന്ന സചിത്ര റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയങ്ങളായിരുന്നു. മൊയ്തുവിന്റെ യാത്രാനുഭവങ്ങള്‍ മാതൃഭൂമി ബുക്സും പൂങ്കാവനം ബുക്സും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തത്ത്വ ചിന്തയുടെയോ ദര്‍ശനങ്ങളുടെയോ ചേരുവകളില്ലാതെ പച്ചയായ അനുഭവ വിവരണങ്ങളാണ് മൊയ്തുവിന്റെത്‌.

വിപുലമായ യാത്രാനുഭവങ്ങളില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത തെളിമയാര്‍ന്ന ജീവിത ദര്‍ശനത്തില്‍ നിന്നും ഉരുവം കൊണ്ടതാണ് മൊയ്തുവിന്റെ ലോകബോധവും കാഴ്ചപ്പാടുകളും.മൊയ്തു ഒരു പ്രാക്ടീസിംഗ് മുസ്ലിമാണെന്ന് പറയാം.മനുഷ്യനെ സന്ദേഹങ്ങളില്‍ മാത്രം കുരുക്കുന്ന ദര്‍ശനങ്ങള്‍ക്ക് പ്രായോഗികമായി മനുഷ്യനൊന്നും സംഭാവന ചെയ്യാന്‍ കഴിയില്ലെന്ന് മൊയ്തു വിശ്വസിക്കുന്നു.

മത രഹിതമായ ആത്മീയതയുടെ സഹചാരിയാണ് ഷൌക്കത്ത്.റൂമിയുടെയും ജിബ്രാന്റെയും ആത്മീയ സങ്കല്പങ്ങളില്‍ നിന്നാണ് ഷൌക്കത്തിന്റെ സഞ്ചാര പഥങ്ങളിലേക്ക് പുതിയ വെളിച്ചം പ്രസരിക്കുന്നത്. ഒരു സൂഫിയുടെ നിസ്സംഗത എന്നും ഷൌക്കത്തിന്റെ മുഖത്ത് കളിയാടുന്നുണ്ട്.

യാത്രയുടെ മതിഭ്രമത്തില്‍ നിന്നും ഒട്ടൊക്കെ മോചിതനായ മൊയ്തു ഗാര്‍ഹസ്ഥ്യം സ്വീകരിച്ചു തന്റെ പൂര്‍വാശ്രമത്തിലെ സ്മരണകളെ തലോടി ജീവിക്കുന്നു.വീടിന്റെയോ കുടുംബത്തിന്റെയോ ചരടുകളില്‍ ബന്ധിതനല്ലാത്ത ഷൌക്കത്ത് ഇന്നും പുതിയ ഇടത്താവളങ്ങള്‍ തേടി അലയുന്നു.
                                                            *********



Friday 6 August 2010

മരുഭുമിയിലെ മലവെള്ളപ്പാച്ചില്‍

2009 നവംബര്‍ 25 ബുധനാഴ്ച പ്രഭാതം. ജോലി സ്ഥലത്തേക്ക് പുറപ്പെടാന്‍ വേണ്ടി റൂമില്‍ നിന്ന് പുറത്തിറങ്ങിയതാണ്. പുറത്ത് നേരിയ ചാറ്റല്‍ മഴയും ഇളം കാറ്റും. ആകാശം മേഘാവൃതമാണ്, പൊതുവേ ഇരുണ്ട അന്തരീക്ഷം. റൂമിലേക്ക്‌ തന്നെ തിരിച്ചു കയറി. മഴ ശക്തിപ്പെടുകയാണെങ്കില്‍ റോഡില്‍ താഴ്ചയുള്ള ഭാഗങ്ങളിലെല്ലാം വെള്ളം കയറി യാത്ര ദുഷ്കരമാകുമെന്നതിനാല്‍ കമ്പനി വണ്ടി ഞങ്ങളെ എടുക്കാന്‍ വരില്ല. മുന്‍ വര്‍ഷങ്ങളില്‍ ഒന്ന് രണ്ടു തവണ അങ്ങനെ സംഭവിച്ചിട്ടുണ്ട്. അത് തന്നെ സംഭവിക്കുമെന്നാണ് പ്രതീക്ഷ;ഉള്ളിലെ ആഗ്രഹവും. ഒരു സുലൈമാനിയും കുടിച്ച് പുറം കാഴ്ചകളിലേക്ക് കണ്ണ് നട്ട് മരുഭൂമിയില്‍ അപൂര്‍വ്വമായ മഴയുടെ സംഗീതത്തില്‍ ലയിച്ചിരിക്കാം, വായിക്കാന്‍ ബാക്കി വെച്ച ഏതെങ്കിലും പുസ്തകത്താളുകളില്‍ മുഖം പൂഴ്ത്താം. അപ്രതീക്ഷിതമായി കിട്ടുന്നൊരു അവധി ദിനത്തിന് മാധുര്യമേറും.

ചില ആഗ്രഹങ്ങള്‍ക്ക് പോലും അല്പായുസ്സാണ്. ഏതാനും മിനിട്ടുകള്‍ക്കകം മഴ നിന്നു, ആകാശം തെളിഞ്ഞു. ഇപ്പോള്‍ ഇരുണ്ടത് എന്റെ മനസ്സാണ്. ഇനി കാത്തിരുന്നിട്ടു കാര്യമില്ല. സ്ഥിരം ദിന ചര്യ തന്നെ ശരണം. കമ്പനിയുടെ ശകടം ഞങ്ങളെയും വഹിച്ചു കൊണ്ട് കൃത്യ സമയത്ത് തന്നെ ജിദ്ദ-ഖുവൈസയിലെ കൊമ്പൌണ്ടിനകത്ത് കയറി.ഞങ്ങള്‍ പതിവ് പോലെ പഞ്ചിംഗ് മെഷിനു മുന്‍പില്‍ തൊഴുതു-ഇവനാണ് അന്നത്തിനു സാക്ഷി പറയേണ്ടവന്‍.

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും. അന്തരീക്ഷം പെട്ടെന്ന് ഇരുണ്ടു വന്നു. മേഘക്കീറുകള്‍ തീര്‍ത്ത മേലാപ്പിനപ്പുറം സൂര്യന്‍ അപ്രത്യക്ഷമായി. ശാന്തവും സൌമ്യവുമായ ഭാവത്തില്‍ നേരിയ ചാറ്റല്‍ മഴ. ഇടയ്ക്ക് പതിഞ്ഞ താളത്തിലേക്ക് പിന്‍വാങ്ങിയും വീണ്ടും മുറുകിയ താളത്തിലേക്ക് മുന്നേറിയും പുറത്ത് മഴയുടെ ഭിന്ന ഭാവങ്ങള്‍. കാണെക്കാണേ മഴയ്ക്ക് ശക്തി കൂടി. ഞാന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റു പോയി മെയിന്‍ ഡോറിനടുത്ത് നിന്നു മഴ കണ്‍കുളിര്‍ക്കെ കാണുകയാണ്. വൈകാതെ കുറച്ചു പേര്‍ കൂടി എന്റെ കൂട്ടിനു വന്നു. കൊമ്പൌണ്ടിനകത്താകെ മഴ വെള്ളം കെട്ടി നില്‍ക്കുന്നുണ്ട്. കൊമ്പൌണ്ടിനകത്ത് തന്നെ ഞങ്ങളുടെ വേറൊരു ഡിവിഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വരാന്തയിലും ഒരു പാട് പേര്‍ ഇറങ്ങി നില്‍ക്കുന്നുണ്ട്.എല്ലാവരും മരുഭൂമിയില്‍ അപൂര്‍വ്വമായ മഴ കണ്ടാസ്വദിക്കുകയാണ്. പാകിസ്ഥാന്കാരി മഹയും യമന്കാരി ഫിരിയാലും ഏതാനും കടലാസ് തോണികളുണ്ടാക്കി മഴ വെള്ളത്തിലേക്ക് ഒഴുക്കി വിടുന്നുണ്ട്.ഏതാനും മിനിട്ടുകള്‍ക്കകം തന്നെ അവ നനഞ്ഞു കുതിര്‍ന്നു ജലോപരിതലത്തില്‍ ഒഴുകി നടന്നു. ഒരു കടലാസ് തോണിയും കുറച്ചു മഴ വെള്ളവും മനസ്സില്‍ സൂക്ഷിക്കുന്ന മനുഷ്യര്‍ക്ക്‌ ദേശവും വംശവുമില്ലെന്നു ഞാന്‍ വിസ്മയത്തോടെ ഓര്‍ത്തു.

ക്രമേണ മഴയുടെ ഭാവം കൂടുതല്‍ രൌദ്രമായി. ദാഹാര്ത്തയായ മരുഭൂമിയെ ആവോളം പുണര്‍ന്ന മഴ പിന്നെ കൂടുതല്‍ രാക്ഷസീയമായ രൂപം പൂണ്ട് തിമിര്‍ത്തു പെയ്യുകയാണ്. ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ കുത്തിയൊലിച്ചു വരുന്ന വെള്ളം കൊമ്പൌണ്ടിന്റെ മെയിന്‍ ഗേറ്റിലൂടെ ഉള്ളിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി.ഗേറ്റ് കീപ്പര്‍ ഓടിച്ചെന്നു ഗേറ്റ് വലിച്ചു നീക്കുന്നതിന് മുമ്പ് തന്നെ അകത്തു മുട്ടോളം വെള്ളമുയര്‍ന്നിരുന്നു.

ജിദ്ദയിലെ മറ്റു പല പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി കുന്നുകളും മലകളും അതിരിടുന്ന ഭൂപ്രകൃതിയാണ് ഖുവൈസയുടെത്. മലഞ്ചെരിവുകളില്‍ ശക്തമായ മഴ പെയ്താല്‍ സ്വാഭാവികമായും സമീപ പ്രദേശങ്ങളിലേക്കാണ് വെള്ളം ഒലിച്ചിറങ്ങുക.സഞ്ചാര വീഥികളിലെ ഏതു പ്രതിരോധങ്ങളെയും  തകര്‍ക്കാന്‍ മാത്രം ശക്തമായ ആ പാച്ചിലില്‍ വഴിയില്‍ കണ്ടവരെയെല്ലാം ആയിരം കൈകള്‍ കൊണ്ട് ആലിംഗനം ചെയ്തു അത് കൂടെക്കൂട്ടും.എതിര്‍ക്കുന്നവരെ നാമാവശേഷമാക്കും.അതില്‍ സചേതന വസ്തുക്കളെന്നോ അചേതന വസ്തുക്കളെന്നോ ഉള്ള വേര്‍തിരിവുകള്‍ ഒന്നുമില്ല. കൊലവിളിയുമായി പായുന്ന ഒറ്റയാനെപ്പോലെത്തന്നെ.

ഞങ്ങള്‍ കുശലം പറഞ്ഞും പൊട്ടിച്ചിരിച്ചും മഴ ആസ്വദിക്കുക തന്നെയാണ്.പെട്ടെന്നാണതു സംഭവിച്ചത്. കൊമ്പൌണ്ടിന്റെ മെയിന്‍ ഗേറ്റ് അല്പമൊന്നു നീങ്ങി, നാലടിയോളം ഉയരത്തില്‍ വെള്ളം അകത്തേക്ക് കുതിക്കുകയാണ്. എന്തോ അപകട സൂചനയാലെന്നപോലെ ആ രംഗം കണ്ടു നില്‍ക്കുന്നവരുടെ മുഖത്തെ ചിരി മങ്ങി, പരിഭ്രമത്തോടെ മുഖത്തോട് മുഖം നോക്കി. ഇരുപതോ ഇരുപത്തഞ്ചോ ആളുകള്‍ ചേര്‍ന്ന് ഗേറ്റ് അടക്കാന്‍ ശ്രമിച്ചാലോ എന്ന ഞങ്ങളുടെ നിര്‍ദ്ദേശം അപകട ഭീതി കാരണം ജനറല്‍ മാനേജര്‍ നിരസിച്ചു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ശങ്കിച്ച് നില്‍ക്കുന്നതിനിടയില്‍ പത്തടിയിലധികം നീളമുള്ള ഗേറ്റിന്റെ പകുതി ഭാഗം ഉള്ളിലേക്ക് വളഞ്ഞു വന്നു.

ഒരു പുഴ വഴി മാറി വന്ന് കോമ്പൌണ്ടിലേക്ക് കയറിയത് പോലെ.തടസ്സം തകര്‍ത്തു വിജയഭേരിയോടെ മുന്നേറിയ കലക്ക് വെള്ളം ഞങ്ങളുടെ നേര്‍ക്കാണ് പാഞ്ഞു വരുന്നത്. മെയിന്‍ ഗേറ്റില്‍ നിന്നും ഓഫീസിന്റെ മെയിന്‍ ഡോറിലേക്ക് അമ്പതോളം മീറ്റര്‍ ദൂരമേയുള്ളൂ. കുതിച്ചു വരുന്ന വെള്ളത്തെ തടഞ്ഞു നിര്‍ത്താനൊരു വിഫല ശ്രമം.ഏതാനും പേര്‍ ചേര്‍ന്ന് ഗ്ലാസ്‌ ഡോര്‍ ബലമായി തള്ളിപ്പിടിച്ചു.ഡോറിനപ്പുറത്ത് ജലനിരപ്പ്‌ നോക്കി നില്‍ക്കെ ഉയര്‍ന്നു വരുന്നത് കാണാം. അപ്പോഴേക്കും പുറത്തു അരയ്ക്കു മീതെ വെള്ളമുയര്‍ന്നിട്ടുണ്ടാകും. ഡോറിന്റെ ചെറിയ വിടവിലൂടെ വെള്ളം അകത്തേക്ക് ചീറ്റുന്നുണ്ട്. ചകിതമായിപ്പോയ മനസ്സിന്റെ വിഭ്രമത്തില്‍ ഒരു വേള സ്വപ്നം കാണുകയാണോ എന്ന് പോലും തോന്നിപ്പോയി.തടസ്സം നിന്നവര്‍ വൈകാതെ തോറ്റു പിന്മാറി. വെള്ളം അകത്തേക്ക് ഇരമ്പിക്കയറി,ഓരോ കാബിനിലേക്കും കുതിച്ചു.അല്‍പ സമയത്തെ പതറിച്ചക്ക് ശേഷം സ്ഥല കാല ബോധം വീണ്ടെടുത്ത ഞാന്‍ എന്റെ കാബിനിലേക്ക്‌ ഓടിയെത്തി.തറയില്‍ വെച്ച കര്‍ട്ടന്‍ പെട്ടികളില്‍ ചിലത് മേശപ്പുറത്തേക്ക് എടുത്തു വച്ചു, ഷെല്‍ഫില്‍ താഴത്തെ റാക്കിലുള്ള ഫയലുകള്‍ മുകളിലെക്കെടുത്തു വയ്ക്കാന്‍ തുടങ്ങി. എല്ലാം വെറുതെയായിരുന്നു.ഏതാനും മിനിട്ടുകള്‍ക്കകം കാബിനിലെ മൂന്നു മേശകളും കമ്പ്യുട്ടറുകളും വെള്ളത്തിനടിയിലായി. ഹതാശനായി അരയ്ക്കു മീതെ വെള്ളത്തിലൂടെ തിരിഞ്ഞു നടന്നു മെയിന്‍ ഡോറിനടുത്തേക്ക് തന്നെ മടങ്ങി.

കൂടുതല്‍ ആശങ്കാജനകമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. അകത്തു നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഞങ്ങള്‍ക്ക് തോന്നി.കുറച്ചാളുകള്‍ ഒന്നാം നിലയിലേക്ക് കയറി.സ്ത്രീ ജീവനക്കാരും മുകളില്‍ അഭയം കണ്ടെത്തി. പഴയ കെട്ടിടമായത് കൊണ്ട് മുകളിലായാലും പൂര്‍ണ സുരക്ഷിതമെന്ന് കരുതാന്‍ വയ്യ.ഞങ്ങള്‍ ഏതാനും പേര്‍ പുറത്തേക്കിറങ്ങി.നെഞ്ചോളം വെള്ളത്തില്‍ ശക്തമായ ഒഴുക്കിനെ പ്രതിരോധിക്കാന്‍ പലപ്പോഴും കൈകള്‍ പരസ്പരം കോര്‍ത്ത്‌ പിടിച്ചു.കമ്പനിയുടെ ഉടമസ്ഥനും വൃദ്ധനുമായ മര്‍വാന്‍ മഗ്റബിയും ഞങ്ങളോടോപ്പമുണ്ട്. താല്‍ക്കാലിക ആശ്വാസമെന്ന നിലക്കെങ്കിലും മുകളിലത്തെ നിലയിലേക്ക് കയറി നില്‍ക്കാനുള്ള പലരുടെയും അഭ്യര്‍ത്ഥന അദ്ദേഹം ചെവി കൊള്ളുന്നില്ല. സൗദി അറേബ്യയില്‍ തന്നെ ഇലക്ട്രിക്‌ ഉപകരണങ്ങളുടെ വിപണന രംഗത്ത് ഏറെ അറിയപ്പെടുന്ന വ്യക്തിയാണ് മര്‍വാന്‍. ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങി ഒരായുഷ്ക്കാലത്തെ കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുത്തതാണ് അദ്ദേഹത്തിന്റെ ആസ്തികളോക്കെയും. ഇന്നും ശീതീകരിച്ച ഓഫീസ് കാബിനിലിരിക്കുന്നതിലേറെ  സമയം  ദിവസവും ഫാക്ടറി തൊഴിലാളികളുടെ കൂടെയാണ് അദ്ദേഹം ചിലവിടാറ്.ഒരിക്കലും പേടിപ്പെടുത്തുന്നൊരു മുതലാളിയുടെ സാന്നിധ്യമല്ല അവര്‍ക്കദ്ദേഹം.

അവിചാരിതമായ കാഴ്ചകളുടെ ഉദ്വേഗത്തിലും ആദ്യമൊക്കെ ഉല്‍സാഹഭരിതനായിരുന്നു മര്‍വാന്‍. അസ്വസ്ഥതയും ആശങ്കയും കലര്‍ന്ന മ്ലാനത ക്രമേണ അദ്ദേഹത്തിന്റെ ഉത്സാഹത്തെ ചോര്‍ത്തിക്കളയുന്നതും മുഖത്തെ വിവര്‍ണമാക്കുന്നതും ഞങ്ങള്‍ കണ്ടു.തന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിതെന്നു പറയുമ്പോള്‍ നനഞ്ഞ കൈകള്‍ കൊണ്ട് നരച്ച ബുള്‍ഗാന്‍ താടി തടവുന്നുണ്ടായിരുന്നു അദ്ദേഹം.

ജല നിരപ്പ് കൂടുതല്‍ ഉയര്‍ന്നു വരികയാണ്.രണ്ടു സ്റ്റോറുകളിലായി ഇതിനകം തന്നെ ലക്ഷക്കണക്കിന്‌ റിയാലിന്റെ സാധനങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. കൊമ്പൌണ്ടിന്റെ കിഴക്ക്
വശത്തുള്ള മറ്റൊരു ഗേറ്റിലൂടെ താഴ്ചയുള്ള ഭാഗത്തേക്ക് വെള്ളം ഒഴുകിപ്പോകുന്നുണ്ട്. വെള്ളത്തിന്റെ ഈ ഗതി മാറ്റമാണ് കൊമ്പൌണ്ടിനകത്തെ ഒഴുക്കിനെ ശക്തമാക്കുന്നത്.പാര്‍ക്ക് ചെയ്ത കാറുകളില്‍ ചിലത് വെള്ളത്തില്‍ ഒഴുകി നടക്കുന്നുണ്ട്.കൂട്ടത്തിലൊന്നു ഒഴുക്കില്‍പ്പെട്ട് പുറത്തു പോയെങ്കിലും റോഡിലെ ഡിവൈഡറില്‍ തടഞ്ഞു നിന്നത് കാറുടമയായ ഫലസ്തീന്‍ യുവാവ് നിസ്സഹായനായി നോക്കി നില്‍ക്കുകയാണ്.പുറത്തു റോഡിലൂടെ ഒഴുകുന്ന വെള്ളത്തിന്‌ വര്‍ഷക്കാലത്തെ പുഴയുടെ വേഗതയും ഭയപ്പെടുത്തുന്ന ഭാവവുമുണ്ട്.

മരുഭൂമിയുടെ പ്രകൃതിക്കെന്നും പ്രവചനാതീതമായ സ്വഭാവ വിശേഷങ്ങളുണ്ട്. അനിശ്ചിതത്വവും ഉദ്വിഗ്നതയും ചേര്‍ന്നതാണ് എന്നും മരുഭൂമിയിലെ ജീവിതം. നഗരവല്‍ക്കരിക്കപ്പെട്ട ഭാഗങ്ങളില്‍ താമസിക്കുമ്പോള്‍ നമുക്കതത്ര അനുഭവവേദ്യമാകണമെന്നില്ലെന്നു മാത്രം.മരുഭൂമിയുടെ സന്തതികളായ ബദവികള്‍ക്ക് മാത്രമേ മരുഭൂമിയുടെ ജൈവ താളത്തെ തൊട്ടറിയാനും അതിന്റെ ഭാവ മാറ്റങ്ങളെ വ്യാഖ്യാനിക്കാനും കഴിയൂ. മരുഭൂമിയുടെ വന്യതയിലൂടെ നിരന്തരം സാഹസികമായി സഞ്ചരിച്ച മുഹമ്മദ്‌ അസദിനെയും വില്‍ഫ്രെഡ് തെസീഗരെയും പോലുള്ളവരുടെ സാഹിത്യ കൃതികളില്‍ ഉദ്വേഗ ജനകമായ മരുഭൂ ജീവിതത്തിന്റെ മിഴിവാര്‍ന്ന ചിത്രീകരണങ്ങള്‍ കാണാം.

മഴയുടെ ക്ഷോഭത്തിന് കുറവൊന്നും കാണാത്തത് കൊണ്ട് ഇതേ നില്പ് ഇനിയും തുടരുന്നത് ബുദ്ദിയല്ലെന്നു ചെമ്മാട് സ്വദേശി സുഹൈല്‍ അഭിപ്രായപ്പെട്ടത് പ്രകാരം കൊമ്പൌണ്ടിനകത്തു തന്നെയുള്ള പള്ളിയുടെ അടുത്തേക്ക് ഞങ്ങള്‍ പ്രയാസപ്പെട്ടു നീങ്ങി. മഴ വെള്ളത്തിന്റെ കോച്ചുന്ന തണുപ്പ് കാരണം പലരും വിറക്കാന്‍ തുടങ്ങിയിട്ടുണ്ട്.ഉയരത്തില്‍ തറ കെട്ടിയാണ് പള്ളി പണിതിട്ടുള്ളത്. തല്‍ക്കാലം ഞങ്ങള്‍ പള്ളി വരാന്തയില്‍ മുട്ടിനു മീതെ വെള്ളത്തില്‍ നിന്നു. വേണ്ടി വന്നാല്‍ കുറച്ചു പ്രയാസപ്പെട്ടാണെങ്കിലും പള്ളിയുടെ ടെറസിലേക്ക് കയറിയാല്‍ അതായിരിക്കും താരതമ്യേന സുരക്ഷിതം.സിവില്‍ ഡിഫന്‍സിന്റെ ഒരു ഹെലികോപ്ടര്‍ ഇടയ്ക്കു ഞങ്ങളുടെ തലയ്ക്കു മുകളില്‍ വട്ടമിട്ടു കിഴക്ക് ഭാഗത്തേക്ക് പറന്നു.

പുറത്തു നിന്നും ധാരാളം വസ്തുക്കള്‍ വെള്ളത്തിലൂടെ ഒഴുകി വരുന്നുണ്ട്. പൊടുന്നനെ ഒരു മനുഷ്യന്‍ ഒഴുകിയും നീന്തിയുമെന്ന മട്ടില്‍ ഗേറ്റ് കടന്നു വന്നു.എങ്ങനെയൊക്കെയോ കര പറ്റിയ ആശ്വാസത്തില്‍ അയാള്‍ ദീന ഭാവത്തില്‍ ഞങ്ങളെ നോക്കി. ഞങ്ങള്‍ അയാളെ ആശ്വസിപ്പിച്ചു കൂടെ നിര്‍ത്തി.അടുത്തേതോ കമ്പനിയില്‍ വാച്ച്മാനായി ജോലി നോക്കുന്ന ഏതോ ബംഗ്ലാദേശ്കാരനാണ്. പാവം വല്ലാതെ പേടിച്ചിട്ടുണ്ട്, നന്നായി വിറക്കുന്നുമുണ്ട്.

മധ്യാഹ്നം പിന്നിട്ടു. ഏതാനും മണിക്കൂറുകള്‍ തകര്‍ത്തു പെയ്ത ശേഷം മഴയുടെ വീര്യവും ശക്തിയും കുറഞ്ഞു. പിന്നെ കുറെ സമയത്തേക്ക് നേരിയ ചാറ്റല്‍ മഴ മാത്രം, എങ്കിലും ആകാശം മൂടിക്കെട്ടി നില്‍ക്കുകയാണ്.ഒരു മണിക്കൂറിനകം തന്നെ കോമ്പൌണ്ടില്‍ നിന്നും ഏറെ വെള്ളം ഒലിച്ചു പോയി. വെള്ളം താഴ്ന്നു മുട്ടോളമെത്തിയപ്പോള് വീണ്ടും മഴ ശക്തിപ്പെടുകയാണോ എന്നു തോന്നിച്ചു. ആരോ അഭിപ്രായപ്പെട്ടത് പ്രകാരം മെയിന്‍ ഗേറ്റു ബലം പ്രയോഗിച്ചു അടക്കാനുള്ള ശ്രമത്തില്‍ കൊണ്ടോട്ടിക്കാരന്‍ കമ്മദിന്റെ നേതൃത്വത്തില്‍ ഇരുപതോളം പേര്‍ ചേര്‍ന്നു.അര മണിക്കൂറോളം നേരത്തെ ഭഗീരഥ പ്രയത്നത്തിനൊടുവില്‍ ഗേറ്റ് പൂര്‍ണമായടഞ്ഞു. എല്ലാവരും ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.

ആകാശം ഇപ്പോഴും തെളിഞ്ഞിട്ടില്ല. ഏറെ സമയം തണുത്ത വെള്ളത്തില്‍ നിന്നതിന്റെ മരവിപ്പും വിശപ്പും ഒരു പോലെയുണ്ട്. വീണ്ടും മഴ പെയ്താല്‍ രാത്രി അവിടെ അകപ്പെട്ടു പോകുമെന്ന ചിന്ത ഞങ്ങളെ അലോസരപ്പെടുത്തി.പൂക്കോട്ടൂക്കാരന്‍ കുഞ്ഞി മുഹമ്മദും ഞാനും രക്ഷപ്പെടാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്നാരാഞ്ഞു റോഡിലെക്കിറങ്ങി.റോഡിലിപ്പോള്‍ വെള്ളത്തിന്റെ നേരിയ ഒഴുക്കേയുള്ളൂ.വാഹനങ്ങള്‍ പല ദിശകളിലേക്കായി ചെരിഞ്ഞും മറിഞ്ഞും ചെളിയില്‍ പുതഞ്ഞും കിടക്കുന്നുണ്ട്.ഞങ്ങള്‍ നടന്നു മക്ക-മദീന എക്സ്പ്രസ്സ്‌ ഹൈവേയുടെ മുകളിലൂടെ പോകുന്ന ഫ്ലൈ ഓവറിലെത്തി. താഴേക്കു നോക്കിയപ്പോള്‍ ഹൈവേയില്‍ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു. നൂറു കണക്കിന് വാഹനങ്ങള്‍ ഭൂകമ്പത്തില്‍ പെട്ടതു പോലെ തലങ്ങും വിലങ്ങുമായി ചിതറിക്കിടക്കുന്നു.ചെറിയ വാഹനങ്ങള്‍ മുതല്‍ കണ്ടയിനെര്‍ ലോറികള്‍ വരെയുണ്ട് കൂട്ടത്തില്‍. ചില ഭാഗങ്ങളില്‍ റോഡു തന്നെ ഒലിച്ചു പോയിട്ടുണ്ട്.അപ്പോഴും അവിടെ വെള്ളത്തിന്റെ ശക്തമായ ഒഴുക്കുണ്ട്. വെള്ളം ദിശ മാറിപ്പോകുന്നോരിടത്ത് പേടിപ്പെടുത്തുന്നൊരു ചുഴി രൂപപ്പെട്ടിട്ടുണ്ട്.

കടലുണ്ടിപ്പുഴയുടെ സ്നേഹ ലാളനങ്ങളേറ്റു കിടക്കുന്ന തറവാട് വീട്ടില്‍ വര്‍ഷക്കാലങ്ങളില്‍ പുഴ വെള്ളം നിത്യ സന്ദര്‍ശകനായിരുന്നു.അത് കൊണ്ട് തന്നെ പേമാരിയും വെള്ളപ്പൊക്കവുമോന്നും അത്ര അപരിചിതമായ കാഴ്ചകളല്ല. പക്ഷെ, ദിവസവും രണ്ടു നേരം ഞങ്ങള്‍ കടന്നു പോകുന്ന ഈ വഴിയില്‍ മലവെള്ളപ്പാച്ചിലുണ്ടാക്കിയ കാഴ്ചകള്‍ ഭാവനയുടെ വിദൂര കോണുകളില്‍ പോലും ഇടം കണ്ടെത്താനാവാത്ത വിധം അപ്രതീക്ഷിതവും നടുക്കുന്നതുമാണ്. അവിചാരിതമായ കാഴ്ചകളില്‍ ജീവിതത്തില്‍ ഇതിനു മുമ്പൊരിക്കലും ഇത്ര അമ്പരന്നിട്ടില്ല.ചില കാഴ്ചകളെങ്കിലും ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ചില സങ്കല്പങ്ങളെ തല കീഴാക്കിപ്പിടിക്കുന്നതാണെന്ന് ഞാനാലോചിച്ചു.

രണ്ടു കിലോമീറ്ററോളം മുന്നോട്ട് നടന്ന് ഞങ്ങള്‍ കിംഗ്‌ അബ്ദുല്‍ അസീസ്‌ യൂനിവേഴ്സിറ്റിയുടെ മുമ്പിലെത്തി. എഞ്ചിനീയറിംഗ് ഫാകല്‍റ്റിയുടെ ഗേറ്റിനു മുന്നില്‍ കണ്ട കാഴ്ച ഏറെ ദയനീയവും ആരിലും ആധി പടര്ത്തുന്നതുമായിരുന്നു.ഒരു ജഡം ഒഴുകി വന്ന് റോഡില്‍ പാര്‍ക്ക് ചെയ്ത കാറിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്.രണ്ടു കാലുകള്‍ മാത്രമേ പുറത്തേയ്ക്ക് വ്യക്തമായി കാണുന്നുള്ളൂ. ബാക്കി ഭാഗം ചെളിയില്‍ പുതഞ്ഞും കാറിനടിയിലുമായി കിടക്കുകയാണ്. അല്പം മുന്‍പ് ഒരു പെണ്‍കുട്ടിയുടെ മൃതദേഹം റോഡില്‍ നിന്നും എടുത്തു കൊണ്ട് പോയെന്നു ഒരു യമനി യുവാവ് ഞങ്ങളോട് പറഞ്ഞു. മലവെള്ളത്തിന്റെ മരണപ്പാച്ചിലിനിടയില്‍ തെരുവോരങ്ങളിലും കുഴികളിലും ഉപേക്ഷിക്കപ്പെട്ട ഒട്ടനവധി മൃതദേഹങ്ങളില്‍ ചിലത് മാത്രമായിരുന്നു അവയൊക്കെ.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഖുവൈസയുടെ പ്രാന്ത പ്രദേശങ്ങളിലൂടെയുള്ള യാത്രകളിലാണ് മലവെള്ളത്തിന്റെ യഥാര്‍ത്ഥ അവശേഷിപ്പുകള്‍ പൂര്‍ണമായും ബോധ്യമായത്.

നേരം സന്ധ്യയായി. വിഷാദം കലര്‍ന്നൊരു കാളിമ അന്തരീക്ഷത്തെ പൊതിഞ്ഞു നിന്നു. രണ്ടു മണിക്കൂറില്‍ അധികമായി ഞങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ട്. താരതമ്യേന താഴ്ചയുള്ള ഭാഗങ്ങളില്‍ കൂടി നടന്ന് വേണം ഞങ്ങള്‍ക്ക് താമസ സ്ഥലത്തെത്താന്‍.ഒഴുക്കിന് അത്ര ശക്തിയില്ലെങ്കിലും ചിലയിടങ്ങളില്‍ അരയ്ക്കു മീതെ വെള്ളമുണ്ട്.കടകളില്‍ നിന്നും വീടുകളില്‍ നിന്നുമായി വെള്ളം കൂടെക്കൂട്ടിയ ഒരു പാട് വസ്തുക്കള്‍ അപ്പോഴും ഒഴുകിപ്പോകുന്നുണ്ട്. ഏതാനും മൈത ചാക്കുകള്‍ ധൃതിയില്‍ ഞങ്ങളെയും കടന്നു പോയി.മുതിര്‍ന്ന കുട്ടികള്‍ ഉയരമുള്ള സ്ഥലങ്ങളില്‍ കയറി വെള്ളത്തിലേയ്ക്ക് ചാടി ആഘോഷിക്കുന്നുണ്ട്. ഏറെ നേരം വെള്ളവും ചെളിയും നീന്തി ഫ്ലാറ്റിന്റെ സുരക്ഷിതത്വത്തിലെക്കണയുമ്പോള്‍‍ രാത്രിയുടെ ആദ്യ യാമങ്ങള്‍ പിന്നിട്ടിരുന്നു.

ഇന്നും യൂനിവേഴ്സിറ്റിക്കു മുന്‍പിലൂടെ വാഹനത്തില്‍ കടന്നു പോകുമ്പോള്‍ വായിലും മൂക്കിലും ചെളിവെള്ളം കയറി നിസ്സഹായനായിപ്പോയൊരു മനുഷ്യന്‍ സഹായമര്ത്ഥിച്ച് നീട്ടുന്ന കൈകള്‍ എനിക്ക് നേരെ നീണ്ടു വരാറുണ്ട്.

                                 ( മലയാളം ന്യൂസ്‌ ദിനപത്രം )

Friday 16 July 2010

ചെങ്കടലിലെ തിരണ്ടി വേട്ട

"എന്താണത്?, എന്താണത്?" അല്പം അകലേയ്ക്ക് കൈ ചൂണ്ടിക്കൊണ്ട് ഭീതിയും വിസ്മയവും കലര്‍ന്ന സ്വരത്തിലാണ് കബീര്‍ സംസാരിക്കുന്നത്. ഏതാനും അടി അകലെ വെള്ളത്തിനടിയില്‍ പരന്നൊരു വസ്തു അവന്റെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഇപ്പോള്‍ ഞങ്ങള്‍ക്കും അവ്യക്തമായി കാണാം.മൊയ്തീന്‍ കാക്ക പെട്രോമാക്സ് ഒന്ന് കൂടി ഉയര്‍ത്തിപ്പിടിച്ചു.വൈകാതെ ഞങ്ങള്‍ക്ക് കാര്യം പിടി കിട്ടി. വലിയൊരു തിരണ്ടി മത്സ്യമാണ് ഞങ്ങള്‍ക്ക് മുന്നില്‍ പതുക്കെ നീങ്ങുന്നത്‌.

സമയം പുലര്‍ച്ചെ രണ്ടു മണിയോടടുക്കുന്നു. ജിദ്ദയില്‍ നിന്നും ഏകദേശം ഇരുപത്തഞ്ചു കിലോമീറ്റര്‍ തെക്കോട്ട്‌ മാറി അല്‍ഖുംറ എന്ന സ്ഥലത്ത് ചെങ്കടലില്‍ അരയ്ക്കു മീതെ വെള്ളത്തിലാണ് ഞങ്ങള്‍ നില്‍ക്കുന്നത്.ഇവിടെ കരയില്‍ നിന്നും ഒരു കിലോമീറ്ററിലധികം ദൂരം അത്ര ആഴമില്ലാത്ത ഭാഗമാണ്.ഞങ്ങള്‍ നില്‍ക്കുന്നിടത്ത് നിന്ന് ഏതാനും അടി അകലെ ആഴക്കടലാണ്. പതിവ് പോലെ ഒരു വരാന്ത്യത്തില്‍ കടലില്‍ മീന്‍ പിടിക്കാനിറങ്ങിയതായിരുന്നു ഞങ്ങള്‍ നാലുപേര്‍.

സാധാരണ ഗതിയില്‍ രാത്രി പത്ത് മണിക്ക് കടലിലിറങ്ങിയാല്‍ പിറ്റേ ദിവസം രാവിലെ എട്ടു മണിക്കാണ് തിരിച്ചു കയറുന്നത്.അതിനിടയില്‍ വല്ലപ്പോഴും അല്‍പ സമയം കരയില്‍ വന്നു വിശ്രമിക്കും.രാത്രി തണുത്ത കാറ്റില്‍ വിറച്ചു നില്‍ക്കുമ്പോള്‍,നാട്ടില്‍ ധനുമാസക്കുളിരുള്ള രാത്രികളില്‍ പുഞ്ചപ്പാടത്ത് മീന്‍ പിടിച്ചു നടന്ന കൌമാര കാലം ഓര്‍മ വരും.മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ കടലിരമ്പം.

ടോര്‍ച്ചു, പെട്രോമാക്സ്, വല, ചൂണ്ടല്‍, ത്രിശൂലം, അത്യാവശ്യം വേണ്ട ഭക്ഷണം, വെള്ളം തുടങ്ങി സര്‍വ്വ സന്നാഹങ്ങളോടും കൂടിയാണ് യാത്ര.വെള്ളത്തിലിറങ്ങിയ ഉടനെ കണ്ടാടി വല വിരിക്കുന്നതോടെയാണ് പരിപാടിയുടെ ആരംഭം.പിറ്റേ ദിവസം സൂര്യോദയത്തിനു ശേഷം ഈ വലയെടുക്കുമ്പോള്‍ മിക്കവാറും ദിവസങ്ങളിലും കാര്യമായ ഫലസിദ്ധിയുണ്ടാകും.സീജാന്‍, ഖാസ്, എന്നീ ഇനം മത്സ്യങ്ങളാണ് ഇങ്ങനെ കൂടുതലും കിട്ടുന്നത്.അപൂര്‍വ്വം ദിവസങ്ങളില്‍ മാത്രം നിരാശയോടെ വല തിരിച്ചെടുക്കേണ്ടി വരും.വല വിരിച്ചു കഴിഞ്ഞാല്‍ പിന്നെ ചൂണ്ടയുടെ ഊഴമാണ്. അരക്ക് വള്ളത്തില്‍ നിന്ന് ഇര കോര്‍ത്ത്‌ ആഴക്കടലിലേയ്ക്കാണ് ചൂണ്ടയെറിയുന്നത്.

പ്രകൃതിയുടെ ആവാസ വ്യവസ്ഥയില്‍ സ്വന്തം വര്‍ഗ്ഗത്തില്‍ പെട്ടവരെത്തന്നെ ഇരയാക്കുന്ന പ്രവണത അപൂര്‍വ മായെങ്കിലുമുണ്ട്. ഇവിടെ മത്സ്യത്തെപ്പിടിക്കാന്‍ മറ്റു മത്സ്യങ്ങളെത്തന്നെയാണ് ഇരയാക്കുന്നത്. ജീവിതത്തിന്റെ ഭൌതിക സൌഭാഗ്യങ്ങളില്‍ അന്തമില്ലാത്ത ദുര പൂണ്ട മനുഷ്യന്‍ സ്വന്തം വര്‍ഗ്ഗത്തില്‍പ്പെട്ടവരെത്തന്നെ ഇരയാക്കുന്നത് ആധുനിക ജീവിതത്തിന്റെ മുഖ മുദ്രയാണല്ലോ!

ചൂണ്ടയെറിഞ്ഞു ഏതാനും മിനിറ്റുകള്‍ കാത്തു നില്‍ക്കേണ്ട ചൂണ്ടക്കൊളുത്തിലൊരു തിളങ്ങുന്ന മത്സ്യം പിടയാന്‍! വിവിധ വര്‍ണങ്ങളിലുള്ള മത്സ്യങ്ങള്‍ ചെങ്കടലില്‍ സുലഭമാണ്. അക്വാറിയങ്ങളില്‍ പോലും കാണാത്തത്ര വര്‍ണ വൈവിധ്യമുള്ള മത്സ്യങ്ങളാണ് പലപ്പോഴും ചൂണ്ടക്കൊളുത്തില്‍ പിടയുന്നത്. ശുഹൂര്‍, നാജില്‍ തുടങ്ങിയ മത്സ്യങ്ങള്‍ പ്രധാനമായും ചൂണ്ടയില്‍ ഇര തേടി വരുന്നു. സൂര്യോദയത്തോടെ വലിയ മത്സ്യങ്ങള്‍ ഏറെക്കുറെ ആഴക്കടലിലേക്ക് നീങ്ങുമെങ്കിലും കോലി മത്സ്യങ്ങള്‍ ആ സമയത്താണ് കൂട്ടമായി പ്രത്യക്ഷപ്പെടുന്നത്.കോലികള്‍ പൊതുവേ വെപ്രാളക്കാരാണ്,ഇര കണ്ടാല്‍ പെട്ടെന്ന് കൊത്തുകയും നാല് പാടും പരാക്രമം കാണിച്ചു ഓടിക്കളിക്കുകയും ചെയ്യുന്ന ഇവരില്‍ പലരും കരയ്ക്കെത്തുന്നതിനു മുമ്പേ രക്ഷപ്പെട്ടിരിക്കും. വെയില്‍ പരക്കുന്നതോടെ ചൂണ്ട ഏറെക്കുറെ ഉപയോഗശൂന്യമാകും.

എല്ലാ ദിവസങ്ങളിലും ചൂണ്ടയില്‍ കാര്യമായ പ്രതികരണം ഉണ്ടായെന്നു വരില്ല.അത്തരം സന്ദര്‍ഭങ്ങളില്‍ ത്രിശൂലമാണ് ശരണം. അര്‍ദ്ധരാത്രിയില്‍ വലിയ മത്സ്യങ്ങള്‍ വരെ കരയോടടുത്തു വരും. ആ സമയത്ത് അരയ്ക്കു താഴെ വെള്ളത്തിലാണ് ത്രിശൂലത്തിന്റെ രൂപത്തിലുള്ള നീളം കൂടിയ ഇരുമ്പു ദണ്ഡുമായി മീന്‍ വേട്ടക്കിറങ്ങുന്നത്. ടോര്‍ചിന്റെയോ പെട്രോമാക്സിന്റെയോ വെളിച്ചത്തില്‍ മത്സ്യത്തെ കണ്ടാല്‍ ഒറ്റക്കുത്തിന് മത്സ്യം ശൂലത്തില്‍ കിടന്നു പിടയും.ഇടത്തരം വലിപ്പമുള്ള മത്സ്യങ്ങളും ഞണ്ടുകളുമാണ് ഇങ്ങനെ കൂടുതലും കിട്ടുന്നത്.

അത്തരമൊരു സന്ദര്‍ഭത്തിലാണ് ഈ തിരണ്ടി ഞങ്ങളുടെ മുന്‍പില്‍ വന്നു പെട്ടിരിക്കുന്നത് ( ആ സമയത്തെ ഞങ്ങളുടെ വെപ്രാളം കണ്ടവര്‍ പറയുക ഞങ്ങള്‍ തിരണ്ടിക്ക് മുന്‍പില്‍ ചെന്ന് പെട്ടെന്നായിരിക്കും). എന്താണ് ചെയ്യേണ്ടതെന്നറിയാതെ ആദ്യം ഞങ്ങളൊന്നു പകച്ചു. തിരണ്ടിയെ പിടിക്കാന്‍ ശ്രമിക്കണമോ വേണ്ടയോ എന്ന ചിന്തയില്‍ ഞങ്ങള്‍ അസ്വസ്ഥരായി.തിരണ്ടി പതുക്കെ നീങ്ങുന്നുമുണ്ട്.

സൈതലവിയാണ് ഞങ്ങളുടെ സംഘത്തലവന്‍.സാഹസികമായ മീന്‍പിടുത്തത്തില്‍ നാട്ടിലും ഇവിടെയും ഏറെ പരിചയ സമ്പന്നനാണ് ഞങ്ങളുടെ നാട്ടുകാരന്‍ കൂടിയായ പറാട്ട് സൈതലവി. അവന്‍ നിര്‍ദ്ദേശിച്ചു:"രണ്ടാളുകള്‍ ഇരു ഭാഗത്തു നിന്നുമായി ശൂലം കൊണ്ട് ഒരേ സമയത്ത് കുത്തണം. എന്ത് സംഭവിച്ചാലും ശൂലത്തിന്റെ പിടി വിടരുത്". ഒരു വശത്ത് അവന്‍ നില്‍ക്കും, മറു വശത്ത് ആര് നില്‍ക്കുമെന്നതാണ് പ്രശ്നം. എല്ലാവരും മുഖത്തോടു മുഖം നോക്കി. മറ്റാരും തയ്യാറാവാത്തത് കൊണ്ട് ഇല്ലാത്ത ധൈര്യമവലംബിച്ചു ഒരു ഭാഗത്തു നില്‍ക്കാന്‍ ഈയുള്ളവന്‍ തയ്യാറായി (ഏത് ഭീരുവിനും ഒരു ദിവസമുണ്ടെന്നു ഇംഗ്ലീഷുകാരന്റെ പഴഞ്ചൊല്ലിനൊരു പാഠഭേദമാകാം).

ഒന്ന് ...രണ്ടു ....മൂന്നു...ശൂലങ്ങള്‍ ഒന്നിച്ചു തിരണ്ടിയില്‍ പതിച്ചു.വെള്ളത്തിനടിയില്‍ ഒരു പുളച്ചില്‍,വെള്ളം കലങ്ങി മറിഞ്ഞു. ഞങ്ങള്‍ കൂടുതല്‍ ജാഗ്രത്തായി, ഭീതി കലര്‍ന്നൊരു നിശ്ശബ്ദത ഞങ്ങളുടെ ഇടയില്‍ ഘനീഭവിച്ചു നിന്നു.

വലിയ തിരണ്ടികള്‍ അപകടകാരികളാണ്.ശത്രുവിന്റെ മുന്‍പില്‍ ചെന്ന് പെട്ടാല്‍ നീളം കൂടിയ വാലുപയോഗിച്ചു പ്രതിരോധിക്കുന്നതില്‍ ഏറെ പ്രാഗത്ഭ്യമുള്ള‍വര്‍.അത് കൊണ്ട് തന്നെ തിരണ്ടിയെക്കണ്ടാല്‍ അധികമാളുകളും ഒഴിവാക്കി വിടാറാണ് പതിവ്.മുതല വേട്ടക്കാരന്‍ എന്ന അപരനാമത്തില്‍ പ്രശസ്തനായ ഓസ്ട്രേലിയക്കാരന്‍ സ്റ്റീവ് ഇര്‍വിന്‍ ഒരു തിരണ്ടിയുടെ ആക്രമണത്തിലാണല്ലോ കൊല്ലപ്പെട്ടത്.

സര്‍വ്വ ശക്തിയുമുപയോഗിച്ച് ഞങ്ങള്‍ പിടിച്ചു നിന്നു; നീളം കൂടിയ ശൂലം കൊണ്ട് അകലെ നിന്നു കുത്തിയത് കൊണ്ട് തിരണ്ടിവാലിന്റെ അറ്റം ഞങ്ങളിലേക്കെത്തില്ലെന്ന ചെറിയ ആത്മ വിശ്വാസത്തില്‍. അര മണിക്കൂറോളം അതേ നില്പ്, വേണ്ടില്ലായിരുന്നു എന്ന തോന്നല്‍. പുലിവാല് പിടിച്ച പോലെ എന്ന് കേട്ടിട്ടേ ഉള്ളൂ,അതേ അവസ്ഥ.പിടിച്ചു നില്‍ക്കാനും വയ്യ, ഉപേക്ഷിച്ചു ഓടാനും വയ്യ. മുറിവേറ്റ തിരണ്ടിയുടെ ആക്രമണം എങ്ങനെയായിരിക്കുമെന്നത് പ്രവചനാതീതം.

നിലാവില്ലാത്ത രാത്രി. തണുത്ത കാറ്റ് വീശുന്നുണ്ട്. നിശാംബരത്തിനു കീഴില്‍ അനന്തമായി പരന്നു കിടക്കുന്ന കടലിന്റെ ഇരമ്പലിനിപ്പോള്‍ ഏതോ വന്യ ജീവിയുടെ മുരള്ച്ചയോടാണ് സാമ്യം. മനസ്സില്‍ ആധിയുടെ തിരയിളക്കം. ചുറ്റുപാടും ഒരു മനുഷ്യ ജീവിയുമില്ല. കരയിലേക്കെത്തണമെ‍ങ്കില് ഇരുപതു മിനിറ്റെങ്കിലും നടക്കണം. സാധാരണ മീന്പിടുത്തക്കാരായ ഫിലിപ്പിനോ ചെറുപ്പക്കാര്‍ വിദൂരസ്ഥ രായെങ്കിലുമുണ്ടാകും. ഇന്ന് അവരുമില്ല.

ഭൂമിയിലെ അജ്ഞാത തുരുത്തുകള്‍ തേടി പ്രാചീന കാലത്ത് പായക്കപ്പലില്‍ സമുദ്രങ്ങള്‍ക്ക് കുറുകെ യാത്ര ചെയ്ത മനുഷ്യര്‍ രക്തത്തില്‍ എത്ര മാത്രം സാഹസികത അലിഞ്ഞു ചേര്‍ന്നവരായിരുന്നിരിക്കണമെന്നു വെറുതെ ഓര്‍ത്തു പോയി.

എന്തെങ്കിലും ഒരു വടി കൂടി കിട്ടുമോ എന്നന്വേഷിച്ചു ചുറ്റുപാടും വെള്ളത്തില്‍ പരതി നടന്ന കബീര്‍ ഏതോ മീന്പിടിത്തക്കാരുപേക്ഷിച്ച് പോയൊരു ഇരുമ്പു വടിയുമായി മടങ്ങിയെത്തി. ഇപ്പോള്‍ വെള്ളം നന്നായി തെളിഞ്ഞിട്ടുണ്ട്.രണ്ടു ശൂലങ്ങളും തിരണ്ടിയുടെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ടെന്നു വ്യക്തമായി കാണാം. അവന്‍ ഇരുമ്പു വടി കൊണ്ട് തിരണ്ടിയുടെ വാല്‍ ശരീരത്തോടു ചേരുന്ന ഭാഗത്തു കുത്തി ഞെരുക്കാന്‍ തുടങ്ങി.ഒന്ന് പിടഞ്ഞ തിരണ്ടി ചടുലമായ വേഗതയില്‍ നാല് ഭാഗത്തേക്കും വാലൊന്നു ചുഴറ്റി,പിന്നെ പതുക്കെ തോല്‍വി സമ്മതിച്ചു. തിരണ്ടിയുടെ പ്രതിരോധം ഏതാണ്ട് അവസാനിച്ചെന്നു ബോധ്യപ്പെട്ടപ്പോഴാണ് ഞങ്ങള്‍ക്ക് ശ്വാസം നേരെ വീണത്‌. പതുക്കെ ശൂലങ്ങള്‍ പറിച്ചെടുത്തു. മൃതപ്രായനായ തിരണ്ടി ഒന്ന് കൂടി പിടഞ്ഞു, ക്രമേണ നിശ്ചലമായി. എല്ലാവരും ചേര്‍ന്ന് വെള്ളത്തിനു മുകളിലേക്കുയര്‍ത്തിയപ്പോള്‍ അവസാന ശ്വാസത്തിന്റെ നേരിയ ചലനം മാത്രം.

തിരണ്ടിയെയും വലിച്ചു കരയിലേക്ക് നടക്കുമ്പോള്‍ ആര്‍ക്കൊക്കെ വീതം വെയ്ച്ചു നല്‍കണമെന്നും എങ്ങനെയൊക്കെ പാകം ചെയ്യണമെന്നുമുള്ള ചര്‍ച്ചയിലായിരുന്നു ഞങ്ങള്‍. ‍ ‍ ‍

                                                  (മാധ്യമം)

Monday 12 July 2010

'സുജീവന'ത്തില്‍ ഒരു പകല്‍

ഒരവധിക്കാലത്തിന്റെ പ്രതീക്ഷയും സ്വപ്നവും നെഞ്ചിലേറ്റിയാണ് ഓരോ പ്രവാസിയും ഗള്‍ഫിലെ ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നത്.വര്‍ഷത്തില്‍ ഒരു മാസത്തെ അവധിയുള്ളൂവെങ്കിലും ആ ദിവസങ്ങള്‍ എല്ലാ പ്രവാസികളെയും പോലെത്തന്നെ എനിക്കും ഉത്സവ ദിനങ്ങളാണ്. കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട എണ്ണിത്തിട്ടപ്പെടുത്തിയ ദിനങ്ങള്‍ നാട് തെണ്ടാനിറങ്ങുക എന്നത് കുടുംബ കലഹമുണ്ടാക്കുവാന്‍ പര്യാപ്തമായ കാരണങ്ങളിലൊന്നാണെങ്കിലും ‍ഓരോ അവധിക്കാലത്തും,വ്യത്യസ്തമായി ജീവിക്കുന്ന ചില മനുഷ്യരെ കാണാനും അവരുടെ ജീവിതാനുഭവങ്ങള്‍ മനസ്സിലാക്കാനും ഏതാനും ദിവസങ്ങള്‍ മാറ്റി വെക്കാറുണ്ട്.സമൂഹത്തിന്റെ ദീനം പിടിച്ച മുഖ്യ ധാരയില്‍ നിന്നും അല്പം അകന്നു മാറി വേറിട്ട ജീവിത ശൈലിയും ചിന്തകളുമായി ജീവിക്കുന്ന ചില പച്ച മനുഷ്യര്‍.

കഴിഞ്ഞ അവധിക്കാലത്ത്‌ സുഹൃത്തുക്കളായ അനസ് ബാബുവിനും സയ്യിദ് അലി തങ്ങള്ക്കുമൊപ്പം എത്തിപ്പെട്ടത് ബഷീര്‍ മാഷിന്റെ സുജീവനത്തിലാണ്.മണ്ണാര്‍ക്കാട് കോളേജിനു സമീപം പയ്യനടം എന്ന സ്ഥലത്ത് കുന്തിപ്പുഴയുടെ തീരത്താണ് മാഷിന്റെ വാസം.മനസ്സിന് കുളിര്‍മ്മയേകുന്ന വിജനമായൊരു തുരുത്തില്‍ നഗരത്തിന്റെ എല്ലാ ബഹള-മാലിന്യങ്ങളില്‍ നിന്നുമകന്നു ബഷീര്‍ മാഷ്‌ ഒരു സൂഫിയെപ്പോലെ കഴിയുന്നു. കൂട്ടിനു ഭാര്യയുണ്ട്;പ്രകൃതിയുടെ സാന്ത്വനവും നന്മയുടെ തണലും തേടിച്ചെല്ലുന്ന ഒറ്റപ്പെട്ട സന്ദര്‍ശകരുണ്ട്.

ആധുനിക ജീവിത ശൈലിയുടേയും ഭക്ഷണ ക്രമത്തിന്റെയും സന്തതികളാണ് മിക്ക രോഗങ്ങളുമെന്നു ഉറച്ചു വിശ്വസിക്കുന്ന മാഷ് പ്രകൃതിയോടു ഒത്തിണങ്ങിപ്പോകുന്നൊരു ജീവിത രീതിയും ഭക്ഷണ ക്രമവുമാണ് സ്വീകരിച്ചിരിക്കുന്നത്. മധുവൂറുന്ന ചക്കച്ചുളയും തേങ്ങാപ്പൂളുമായി മാഷും ഭാര്യയും ഞങ്ങളെ സ്വീകരിച്ചു. പ്രകൃതി,മനുഷ്യന്‍, സംസ്കാരം തുടങ്ങിയ വിഷയങ്ങളില്‍ ഗൌരവവും നര്‍മവും ഇട കലര്‍ന്ന സംഭാഷണ ശകലങ്ങളിലൂടെ ആ പകല്‍ മധ്യാഹ്നത്തിലേക്ക് മുന്നേറി.പ്രകൃതി ജീവനവുമായി ബന്ധപ്പെട്ട്‌ മാഷിന്റെ അനുഭവങ്ങളും നിരീക്ഷണങ്ങളും കണ്ടെത്തലുകളും ഞങള്‍ കൌതുകത്തോടെ കേട്ടിരുന്നു.കൃഷിക്കുള്ള നിലമൊരിക്കലും ഉഴുതു മറിക്കുകയോ കിളച്ചു മറിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് വിശ്വസിക്കുന്ന മാഷ്‌ ജൈവ കൃഷിയുടെ പ്രസക്തിയെക്കുറിച്ചു വിവരിക്കുന്ന 'ഒരീര്‍ക്കില്‍ വിപ്ലവം'എന്നൊരു പുസ്തകവും രചിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവങ്ങളില്‍നിന്നും‌,നടപ്പ് വിദ്യാഭ്യാസത്തിലെ അധ്യയന രീതികളെ വിമര്‍ശനാത്മകമായി വിലയിരുത്തിക്കൊണ്ട് അനുയോജ്യ വിദ്യാഭ്യാസം എന്നൊരു പുസ്തകവും രചിച്ചിട്ടുള്ള മാഷ് പ്രസ്തുത വിഷയത്തില്‍ മൌലികമായ ചില കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നയാളാണ്.

അര്‍ഥപൂര്‍ണമായൊരു പകലിന്റെ നിറവില്‍ നിറഞ്ഞ മനസ്സുമായാണ് അന്ന്   ഞങ്ങള്‍  സുജീവനത്തിന്റെ പടികളിറങ്ങിയത്.

Friday 9 July 2010

മലയാളിയുടെ ഉംറ വിസക്കാലം

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഒരു കാലത്ത് നാട്ടില്‍ വളര്‍ന്നു വരുന്ന ആണ്‍ മക്കളെക്കുറിച്ച് പ്രതീക്ഷാപൂര്‍വ്വം പറയുന്നൊരു വാചകമുണ്ടായിരുന്നു.'ഒന്ന് രണ്ടു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഉംറയടിക്കാനായി' എന്ന്. ഒരു പാട് മക്കള്‍ ചെറുപ്രായത്തില്‍ തന്നെ കുറഞ്ഞ ചെലവില്‍ ഒരു ഉംറ വിസ സംഘടിപ്പിച്ചു പിതാക്കന്മാരുടെ കൂട്ടിനെത്തുകയും ചെയ്തു. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നിന്നും വന്നവരായിരുന്നു ഇവരില്‍ ഭൂരിഭാഗവും.ഒരു പാസ്പോര്‍ട്ടും തുച്ചം പണവുമായി ഏതു ട്രാവല്സില്‍ കയറിചെന്നാലും ദിവസങ്ങള്‍ക്കകം സൌദിയില്‍ എത്താനും ഉംറ വിസയില്‍ അനുവദിക്കപ്പെട്ട പരിമിത ദിവസങ്ങള്‍ കഴിഞ്ഞും ഏറെക്കാലം അനധികൃതമായി താമസിച്ചു ജോലി ചെയ്യാനും ഇത് സൗകര്യം നല്‍കി.

അനധികൃത താമസത്തിനിടയില്‍ പിടിക്കപ്പെട്ടാല്‍ ഏതാനും ദിവസങ്ങള്‍ ഡിപോര്‍ട്ടേഷന്‍ കേന്ദ്രത്തില്‍ കിടന്ന്‌ സൗജന്യമായി വിമാനമാര്‍ഗം ഇന്ത്യയിലെ ഏതെങ്കിലും വിമാനത്താവളത്തില്‍ ചെന്നിറങ്ങാമായിരുന്നു. ഇങ്ങനെ പല പ്രാവശ്യം ഉംറ വിസയിലെത്തി വര്‍ഷങ്ങളോളം ജോലി ചെയ്തു സൗജന്യമായി നാട്ടിലെത്തിയ എത്രയോ മലയാളികളുണ്ട്. വലിയൊരു സംഖ്യ മുടക്കി വിസ സംഘടിപ്പിച്ചു വേണം ഗള്‍ഫില്‍ എത്താനെന്നത് കൊണ്ട് കേരളത്തിലെ മധ്യ വര്‍ഗ്ഗ കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു ഗള്‍ഫില്‍ എത്തിപ്പെട്ടവരില്‍ ഏറിയ പങ്കും. ഗള്‍ഫിലേക്കുള്ള കുടിയേറ്റത്തിലും അങ്ങനെ പാവപ്പെട്ടവന്‍ പിറകിലായി. ഈ പശ്ചാത്തലത്തിലാണ് ഉംറ വിസ ഉപയോഗപ്പെടുത്തി ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള ഒരുപാട് പേര്‍ കൂടി മരുഭുമിയില്‍ സ്വര്‍ണ മത്സ്യം തിരയാന്‍ വന്നത്.

വന്നവരില്‍ പലരും പിന്നീട് ഒരു ജോലി വിസ സംഘടിപ്പിച്ചു വീണ്ടും വന്നു ഗള്‍ഫ്കാരുടെ മുഖ്യധാരയില്‍ ചേര്‍ന്നു. ഇന്ന് എല്ലാ ഗള്‍ഫുകാരെയും പോലെ മരുഭൂമിയിലെ മൃഗ തൃഷ്ണയാല്‍ ആകര്‍ഷിക്കപ്പെട്ടു മണല്‍ക്കാട്ടില്‍ അലയുന്നു,സ്വപ്‌നങ്ങള്‍ കൊണ്ട് പുതച്ച് നെടുവീര്‍പ്പുകളെ കെട്ടിപ്പിടിച്ചുറങ്ങുന്നു.

ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ താല്‍ക്കാലിക ജോലിക്കാരനായി ജോലി നോക്കുന്ന സമയം.ഓരോ ആഴ്ചയിലും രണ്ടു ദിവസങ്ങളില്‍ കോണ്‍സുലേറ്റ് ജീവനക്കാരുടെ ഒരു സംഘം ജിദ്ദയിലെ ഡിപോര്‍ട്ടേഷന്‍ സെന്ററില്‍ സന്ദര്‍ശനം നടത്തുന്ന പതിവുണ്ട്. അനധികൃത ഇന്ത്യക്കാരില്‍ നിന്നും പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് എമര്‍ജെന്‍സി സര്‍ട്ടിഫികറ്റ് എന്ന താല്‍ക്കാലിക പാസ്പോര്‍ട്ട്‌ നല്‍കുന്നതിനാണ് ഈ സന്ദര്‍ശനം. ചൂടുള്ള കാലാവസ്ഥയില്‍ അത്ര സുഖകരമായ യാത്രയല്ലിത്. അതു കൊണ്ട് തന്നെ ഈ സംഘത്തില്‍ ചേരുന്നതില്‍ പലര്‍ക്കും വിമുഖതയാണ്‌. പുതുമ നിറഞ്ഞതും രസകരവുമായ അനുഭവങ്ങളില്‍ ചെന്നു ചാടാനുള്ള സഹജ പ്രേരണയാല്‍ ഈയുള്ളവന്‍ മിക്ക ദിവസങ്ങളിലും സംഘത്തില്‍ ചേര്‍ന്നു. സഹപ്രവര്‍ത്തകനായ കെ.പി. ഹിഷാം, നിനക്ക് പറ്റിയ പണിയാണെന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ചു.

അന്നത്തെ അസിസ്റ്റന്റ്റ് കോണ്‍സുല്‍ കരണ്‍ സിംഗിന്റെ നേതൃത്വത്തില്‍ മൂന്നോ നാലോ പേരടങ്ങുന്ന സംഘമാണ് ഉണ്ടാവുക.ഓരോ തടവുകാരനില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു എമര്‍ജെന്‍സി സര്‍ട്ടിഫിക്കറ്റിനു വേണ്ടി അപേക്ഷാ ഫോം തയ്യാറാക്കുന്നു.അടുത്ത സന്ദര്‍ശനത്തില്‍ അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.

ഒരു ദിവസം മേശക്കരികിലിരുന്നു ഓരോരുത്തരുടെ അപേക്ഷ പൂരിപ്പിക്കുകയാണ്.ഏറെ സമയമില്ലാത്തത് കൊണ്ട് തലയുയര്‍ത്തി നോക്കാതെ വരിയില്‍ മുന്നില്‍ നില്‍ക്കുന്ന ആളോട് എഴുതുന്നതിനിടക്ക് തന്നെ വിവരങ്ങള്‍ തിരക്കുകയാണ് പതിവ്. ജില്ല മലപ്പുറം എന്ന് പറയുമ്പോള്‍ വെറുതെ ഉപചോദ്യം തൊടുക്കും. 'മലപ്പുറത്തെവിടെ?' കരുവാരക്കുണ്ടെന്നോ കൊണ്ടോട്ടിയെന്നോ ചാപ്പനങ്ങാടിയെന്നോ പെട്ടെന്ന് മറുപടി വരും. അന്നും മലപ്പുറം എന്നു കേട്ടപ്പോള്‍ സ്ഥിരം ചോദ്യം തൊടുത്തു. മറുപടി വന്നു.'കോട്ടക്കല്‍','കൊട്ടക്കലെവിടെ?' 'പുതുപ്പറമ്പ്' തലയുയര്‍ത്തി നോക്കുമ്പോള്‍ ഞങ്ങളുടെ നാല് വീടുകള്‍ക്കപ്പുറത്തെ മുസ്ലിയാര്‍ കുഞ്ഞീതു കാക്കാന്റെ മകന്‍ മുഹമ്മദ്‌ ദീനഭാവം കലര്‍ന്ന അദ്ഭുതത്തോടെ എന്നെ നോക്കുന്നു. മുഹമ്മദ്‌ ഏറെ അന്തര്‍മുഖനും നിശ്ശബ്ദനുമായ പ്രകൃതമാണ്.എന്റെ അറിവില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ജോലി വിസയില്‍ത്തന്നെ മക്കത്ത് വന്നതാണ് മുഹമ്മദ്‌. ഞാന്‍ സംശയത്തോടെ അവനു നേരെ നോക്കി. മക്കയിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും വിസയുടെ എജന്റിനെക്കൊണ്ട് ഇക്കാമ സംഘടിപ്പിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല. റോഡിലൂടെ നടക്കുമ്പോള്‍ പോലീസ് പിടിയിലായതാണ്. ഭാര്യയുടെ ആഭരണങ്ങള്‍ പണയപ്പെടുത്തി ഭാഗ്യം തേടിയിറങ്ങിയ എന്റെ അയല്‍വാസിക്ക് ഭാഗ്യം വന്ന വഴി ഇങ്ങനെയാണ്. വനിതാ സെല്ലില്‍ ഒരിക്കല്‍ കണ്ടത് അരീക്കോട്ടുകാരി ഖദീജയെ. ഉംറ വിസയില്‍ വന്ന് അനധികൃതമായി താമസിക്കുന്നതിനിടയില്‍ പോലീസ് പിടിയിലായതാണ്. ആദ്യ ദിവസം കണ്ടപ്പോള്‍ ഏറെ പരിഭ്രാന്തിയിലായിരുന്നു ഖദീജ. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ പുതിയ ലോകം അവര്‍ക്ക് പരിചിതമായി.അകത്തുള്ള ഖദീജയെക്കാളും പുറത്തുള്ള ഭര്‍ത്താവാണ് ബേജാറിലായത്.ഉത്ക്കണ്ട്ടയുംവേവലാതിയും അയാളുടെ രാപ്പകലുകളെ പൊതിഞ്ഞു. ഏതാനും ദിവസങ്ങളെങ്കിലും അന്തിക്കൂട്ടിനു ഭാര്യയുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചപ്പോള്‍ അതിനിത്ര വില കൊടുക്കേണ്ടി വരുമെന്ന് അയാള്‍ ഒരിക്കലും ഓര്‍ത്തിട്ടുണ്ടാവില്ല.

അപ്രതീക്ഷിതമായി പോലീസ്‌ പിടിയിലായപ്പോള്‍ മാനസികമായി തളര്‍ന്നു പോയ റസാഖിനെ ഏറെ പണിപ്പെട്ടാണ് നാട്ടിലയച്ചത്. റസാഖ് പ്രീഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. വിവാഹപ്രായമെത്തിയ പെങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് അവന്റെ മനസ്സിനെ അരാജകമാക്കിയത്.

നാട്ടുകാരനും സുഹൃത്തുമായ ഷൌക്കത്തിനു ചെറിയൊരു മാനസികാസ്വാസ്ഥ്യം.റോഡിലൂടെ നടന്നു പോകുമ്പോള്‍ എതിരെ വന്ന പോലീസ് വണ്ടിക്കു ഷൌക്കത്ത് കൈ കാണിച്ചു നിര്‍ത്തിയത് പെട്ടെന്നായിരുന്നു. ഷൌക്കത്ത് വിസയുള്ളവനും നിയമപരമായി ജോലി ചെയ്യുന്നവനുമാണ്. പക്ഷെ ഞങ്ങളുടെ സുഹൃത്ത് കൂടെയുള്ള ആലിപ്പു അനധികൃതനാണ്. ആലിപ്പു ത്രിശങ്കുവിലായി. അവിടെ നില്‍ക്കാനും വയ്യ, സുഖമില്ലാത്ത സുഹൃത്തിനെ ഉപേക്ഷിച്ചു ഓടി രക്ഷപ്പെടാനും വയ്യ. വണ്ടി നിറുത്തി ഇറങ്ങി വന്ന പോലീസുകാരനോട്‌ ആലിപ്പുവിനെ ചൂണ്ടി ഷൌക്കത്ത് പറഞ്ഞു:"ഇവന്‍ ഉംറക്കാരനാണ്, എന്നാലും ഇവനെ പിടിക്കരുത്, എന്റെ നാട്ടുകാരനാണ്" . മനോനില തെറ്റിയവന്റെ അന്തക്കേടാണ് ഈ സംസാരമെന്നു കരുതിയ പോലീസ് സ്ഥലം വിട്ടപ്പോഴാണ് ഉംറക്കാരന് ശ്വാസം നേരെ വീണത്‌. അല്ലാഹുവിന്റെ തൌഫീഖ് കൊണ്ട്, ഒരു മാസത്തിനകം തന്നെ ജിദ്ദ ബലദിയ്യ ഓഫീസ്സിനു മുന്‍പില്‍ വാച്ചുകള്‍ കച്ചവടം ചെയ്ത ആലിപ്പുവിനെ പോലീസ് പൊക്കി. നാട്ടിലിരുന്നുണ്ണാന്‍ വകയുണ്ടായിട്ടും ഉംറ വിസക്ക് കയറിയ അവനെ പോലീസ് പിടിച്ചെന്നു കേട്ടപ്പോള്‍ അവന്റെ വീട്ടുകാര്‍ക്ക് പെരുത്ത സന്തോഷം,ഞങ്ങള്‍ നാട്ടുകാര്‍ക്ക് എന്നേക്കും ഒരു തമാശ.

അനധികൃത താമസക്കാരാരാവുന്ന ഉംറ വിസക്കാരെക്കുറിച്ചു സൌദിയിലെ മലയാളികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു പാട് കഥകളുണ്ട്. അതിലൊന്ന് ഇങ്ങനെ : നമസ്കാരത്തിനു പള്ളിയില്‍ കയറിയ ഉംറക്കാരന്‍ അംഗശുദ്ധി വരുത്തുന്നതിനിടയില്‍ അകലെ ഒരു പോലീസുകാരനെ കണ്ടു ചെറുതായൊന്നു നടുങ്ങി. അപ്പോള്‍ പള്ളിയില്‍ കയറി വന്ന നാലഞ്ചാളുകള്‍ക്ക് ഇമാമായി നില്‍ക്കേണ്ടി വന്നത് സംഗതി വശാല്‍ ഉംറക്കാരനാണ്. പള്ളിയില്‍ വെച്ച് പോലീസിന്റെ കണ്ണില്‍ പെടുമോ എന്ന വേവലാതിയോടെയാണ് കക്ഷി നമസ്കാരം തുടങ്ങുന്നത്.റുകൂഇല്‍ കാലുകള്‍ക്കിടയിലൂടെ നോക്കിയ ഇമാം കണ്ടത് പിന്നില്‍ തുടര്‍ന്ന് നമസ്കരിക്കുന്ന പോലീസുകാരനെ. സുജൂദില്‍ വെച്ച് ഇമാം പണി പറ്റിച്ചു. എല്ലാവരും സുജൂദിലായ സമയം ഇമാം പതുക്കെ സ്ഥലം വിട്ടു. കുറെ കഴിഞ്ഞു പിന്നില്‍ നമസ്കരിക്കുന്നവര്‍ പതുക്കെ തലയുയര്‍ത്തി നോക്കിയപ്പോള്‍ ഇമാമിനെ കാണാനില്ല. സ്വന്തം നിലക്ക് നമസ്കാരം പൂര്‍ത്തിയാക്കിയ അവര്‍ ഉത്ക്കണ്ടയോടെ ചുറ്റുപാടും ഇമാമിനെ പരതി.ചെറുപ്പക്കാരനായിരുന്ന പോലീസുകാരന്‍ ഊറിച്ചിരിച്ചുകൊണ്ട് പറഞ്ഞു :

'ഇമാം ഉംറക്കാരനായിരുന്നു, മക്കയിലേക്ക് ഉംറക്ക് പോയി'.

വേറൊരു കഥയില്‍ കുറ്റ്യാടിക്കാരന്‍ കുഞ്ഞബ്ദുല്ലയാണ് കഥാപാത്രം. പോലീസ് പിടിയില്പ്പെട്ടു നാട്ടില്‍ പോയ കുഞ്ഞബ്ദുള്ള ഒരു മാസത്തിനകം പുതിയ ഉംറ വിസയില്‍ എത്തി, മുന്‍പ് പിടിച്ച പോലീസുകാരന്റെ കയ്യില്‍ തന്നെ വീണ്ടും അകപ്പെട്ടപ്പോള്‍ പോലീസുകാരന്‍ വിസ്മയം കൂറിയത്‌ ഇങ്ങനെ : ഇന്ത്യയില്‍ ഇവടെത്തെക്കാളും വലിയ ചെക്കിംഗോ?

എല്ലാ കഥകളും അവസാനിക്കുകയാണ്. സൗദി ഗവണ്‍മെന്റ് അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയതോടെ ഉംറ വിസയിലെത്തി ഒരു ജോലി എന്ന മലയാളിയുടെ സ്വപ്നം ഏറെക്കുറെ അവസാനിച്ച മട്ടാണ്. ഇത്ര ലളിത മാര്‍ഗത്തിലൂടെയും നിര്‍ഭയമായും ഉപജീവനം തേടിപ്പോകാന്‍ മലയാളിക്ക് മുന്‍പില്‍ വേറെ ഏതു രാജ്യമുണ്ട്? എന്നിട്ടും ശുഭാപ്തി വിശ്വാസിയായ മലയാളി തല ചൊറിഞ്ഞ്‌ കൊണ്ട് പറയുന്നു: "എന്തെങ്കിലുമൊക്കെ വഴിയുണ്ടാകുമെന്നേ!"
                                           ( മാധ്യമം )

കുരുത്തം കെട്ട പ്രവാസി സ്വയം അഭിമുഖപ്പെടുന്നു

ബഹുമുഖ വ്യക്തിത്വത്തിനുടമയും വിപ്ലവകാരിയുമായ ഒരു മനുഷ്യന്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇന്റര്‍വ്യൂ ചെയ്യപ്പെടെണ്ടതല്ലേ?അല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ കെ എന്ന് ടൈപ്പ് ചെയ്തു സ്പേസ് കൊടുത്തിട്ട് എന്‍ എന്നടിക്കുക.അതെ എന്നാണു ഉത്തരമെങ്കില്‍ തുടര്‍ന്ന് വായിക്കുക. ഈ വിനീതനായ ഞാന്‍ ആദരണീയനായ എന്നെത്തന്നെ ഇന്റര്‍വ്യൂ ചെയ്തു.

                                                      ഗള്‍ഫ്‌ ജീവിതം
സ്വയം തെരഞ്ഞെടുത്തതല്ല. വീടിനു എട്ടു കിലോമീറ്ററോളം പരിധിയിലുള്ള (അന്ന് ഇത്രയധികം ആളുകള്‍ പരിധിക്കു പുറത്തായിരുന്നില്ല)ലൈബ്രറേറിയന്മാരുമായി അവിഹിത ബന്ധം സ്ഥാപിക്കുക,കവിതാ പുസ്തകങ്ങള്‍ രഹസ്യമായി വീട്ടിലേക്കു ഒളിച്ചു കടത്തുക,ഇടക്ക് ബുദ്ധിജീവി ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി ബന്ധുക്കള്‍ ഗൂഡാലോചന നടത്തി നാടുകടത്തിയതാണ്.അച്ചടിമഷി പുരണ്ട കുരുത്തം കെട്ട ചില കുറിപ്പുകള്‍ കാട്ടി അവര്‍ പിതാവിന്റെ മേലൊപ്പ് വാങ്ങുകയും ചെയ്തു. അവര്‍ക്കെതിരെ പ്രോസിക്യുഷന്‍ നടപടിയെക്കുറിച്ച് ആലോചിക്കേണ്ട കാലമായപ്പോഴാണ് ഗൂഡാലോചനാ കുറ്റത്തിന്, കേരള യാത്ര നടത്തിയാല്‍ പാപ പരിഹാരമുണ്ടെന്ന പുതിയ നാട്ടു നടപ്പ് നാട്ടില്‍ നടപ്പിലായത്.
                                                      ദിനചര്യ
ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്നു (ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണരുന്നവന്‍ ബ്രാഹ്മണന്‍) ബാത്ത് റൂമിന് മുന്‍പില്‍ ഊഴം കാത്തു നില്‍ക്കുന്നതില്‍ ആരംഭിക്കുന്നു.മുഷിപ്പ് കൂടുമ്പോള്‍ ഉപയോഗമില്ലാത്ത നാല് ബാത്ത് അറ്റാചിഡു ബെഡ് റൂമുകള്‍ നാട്ടിലുള്ളത് ഓര്‍ത്തു സംതൃപ്തിയടയുന്നു.വാര്‍ത്തയിലെ ഹെഡ്ലൈന്‍ കണ്ടു കമ്പനി വണ്ടിക്കു പിറകെ പായുന്നു. പകല്‍സമയത്ത് കൊട്ടേഷന്‍, ഓര്‍ഡര്‍, ഷിപ്മെന്റ്, ഡെലിവറി, തുടങ്ങിയ വാക്കുകളില്‍ തട്ടിത്തടഞ്ഞു വൈകീട്ട് ടി.വി.യുടെ മുന്നിലേക്ക്‌ വീഴുന്നു. ഇടയ്ക്കു ഭാര്യയുടെ മിസ്സ്‌ട് കാള്‍ കണ്ടു വിവാഹിതനാണല്ലോ എന്ന യാഥാര്‍ത്ഥ്യം ഓര്‍ത്തു നടുങ്ങുന്നു.

                                                          പ്രായം
ഏതു വിപ്ലവകാരിക്കും നിത്യ യൌവ്വനമാണെന്നറിയില്ലേ? (ഏത് പത്രത്തില്‍ നിന്നാണ് വരുന്നത്? )എന്നാലും നര അതിക്രമിച്ചു വരുന്നത് കാണുമ്പോള്‍ കറുപ്പിനഴക് എന്നാ പാട്ട് പാടി മുടിക്ക് ചായം തേക്കുന്നു. ടി.വി.യില്‍ മുസ്ലി പവ്വറിന്റെ പരസ്യം കണ്ടു ആത്മ വിശ്വാസം വീണ്ടെടുക്കുന്നു.

                                                        കാഴ്ചപ്പാട്
അങ്ങിനെയൊന്നു ഇല്ലാത്തത് കൊണ്ട് സുഖമായി ജീവിച്ചു പോകുന്നു.എന്നിട്ടും ചില ഊശാന്താടിക്കാര്‍ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കി ഇടയ്ക്കു ശല്ല്യം ചെയ്യുന്നു. ബൊളീവിയന്‍ കാടുകളില്‍ ഫോറസ്റ്റ് ഗാര്‍ഡുകളുടെ വെടിയേറ്റ്‌ മരിച്ച ഒരു കറുത്ത താടിക്കാരന്‍,ഫ്രാന്‍സില്‍ പ്രവാസ ജീവിതം നയിച്ച്‌ സ്വന്തം നാട്ടിലെ രാജാക്കന്മാരുടെ പള്ളിയുറക്കം തടസ്സപ്പെടുത്തിയ ഒരു വെള്ളത്താടിക്കാരന്‍ എന്നിവരൊക്കെ ഈ സംഘത്തിലുണ്ട്.

                                                          തിരിച്ചു പോക്ക്
ഒരു വേദാന്തിയോടാണോ ചോദ്യം? ആരും ഇവിടെ വരികയോ തിരിച്ചു പോവുകയോ ചെയ്യുന്നില്ല. സൂഫി രാജാവിനോട് പറഞ്ഞു:"ഈ രാജ്യാധികാരം,കൊട്ടാരം, ആടയാഭരണങ്ങള്‍, ദീപാലങ്കാരങ്ങള്‍ ഒന്നും യാഥാര്‍ത്ഥ്യം അല്ല. അഞ്ജനായ മനുഷ്യന്റെ തോന്നല്‍ മാത്രം. അത് കൊണ്ട് അങ്ങ് ഈ ജീവിതം വലിച്ചെറിഞ്ഞു ഇറങ്ങിത്തിരിക്കുക.ജീവിതത്തിന്റെ അര്‍ഥമില്ലായ്മയില്‍ അര്‍ഥം തിരയുക". രാജാവ് കൂട്ടിലെ നായയെ അഴിച്ചുവിടാന്‍ ഭടന്മാരോട് കല്പിച്ചു. സൂഫിയുടെ പിന്നാലെ നായ, ശരവേഗത്തില്‍ സൂഫി. "ഇപ്പോള്‍ എങ്ങനെയുണ്ട്?ഇതെല്ലാം യഥാര്‍ഥത്തില്‍ ഉള്ളതാണോ? ഓട്ടത്തിനിടയില്‍ സൂഫി പ്രതികരിച്ചു:" മഹാരാജാവേ, എല്ലാം അങ്ങയുടെ തോന്നല്‍ മാത്രമാണ്. എന്റെ പിറകെ നായയുമില്ല, ഞാന്‍ ഓടുന്നുമില്ല". ഈ വിനീതന്‍ നാട്ടില്‍ നിന്നും പോന്നിട്ടുമില്ല, തിരിച്ച് എങ്ങോട്ടും പോകുന്നുമില്ല.

ഭാര്യയുടെ തുടരെയുള്ള മിസ്ഡ് കാളില്‍ ഈ അഭിമുഖം തടസ്സപ്പെടുന്നു.

                           ( മാധ്യമം) ‍

Thursday 8 July 2010

കുറിമാനങ്ങളില്‍ തളിരിടുന്ന പ്രണയാക്ഷരങ്ങള്‍

പ്രവാസിയുടെ വിരഹ വേദനയിലേക്ക് കാത്തിരിപ്പിന്റെ ആനന്ദം പകര്‍ന്നു നല്‍കുന്നവയായിരുന്നു ജന്മനാട്ടില്‍നിന്നും വരുന്ന കത്തുകള്‍.പ്രിയതമയുടെയോ പ്രണയിനിയുടെയോ കുറിമാനങ്ങളിലെ വരികള്‍ക്കിടയില്‍ ഒരിക്കലെങ്കിലും സ്വയം നഷ്ടപ്പെടാത്ത പ്രവാസികള്‍ അപൂര്‍വമായിരിക്കും. അക്ഷരങ്ങള്‍ സംഗീതം പൊഴിക്കുന്നതും വരികള്‍ക്കിടയില്‍ പരിദേവനങ്ങള്‍ അടുക്കി വെച്ചവയുമായിരുന്നു അവ.ഒന്നിച്ചു പങ്കിട്ട മുഹൂര്ത്തങ്ങളിലെ മധുരാനുഭവങ്ങള്‍ ആ അക്ഷരക്കൂട്ടുകളില്‍ നൃത്തമാടി. സ്നേഹാര്‍ദ്രമായ നിമിഷങ്ങള്‍ ചേര്‍ത്ത് വെച്ച് ഒരു വസന്താരാമം തീര്‍ക്കുന്നതിനിടയില്‍ അനിവാര്യമായൊരു വേര്‍പാടിന്റെ അമ്പരപ്പില്‍ അസ്വസ്ഥമായ കൌമാര മനസ്സുകളുടെ വിഹ്വലതകള്‍ ആ വരികളില്‍ വിങ്ങി നിന്നു. അലിവാര്‍ന്ന സാന്ത്വനങ്ങളും ഇളം മഞ്ഞിന്റെ കുളിരാര്‍ന്ന പ്രണയ മൊഴികളും മറു കുറിയില്‍ പ്രതീക്ഷിച്ചു എഴാം കടലിനക്കരെ ഒരു പാട് യവ്വനങ്ങള്‍ പോസ്റ്റുമാന്റെ പാദ പതനങ്ങള്‍ക്ക് കാതോര്‍ത്തു.

അനാഥമായിപ്പോകുന്ന താരുണ്യത്തിന്റെ വര്‍ണാഭമായ സ്വപ്നങ്ങള്‍ക്ക് വാക്കുകളിലൂടെയും വരികളിലൂടെയും നിറം ചാര്‍ത്താനുള്ള വിഫല ശ്രമങ്ങളായിരുന്നു പേജുകളില്‍ നിന്നും പേജുകളിലേക്ക് പരന്നൊഴുകിയത്.പ്രവാസി ദമ്പതികളുടെ കത്തുകളും മറുപടികളും സമാഹരിക്കപ്പെടുകയാണ് എങ്കില്‍ ഒരു പക്ഷെ പ്രസിദ്ധീകൃതമായ പ്രശസ്ത പ്രണയ ലേഖനങ്ങളെക്കാളും ജീവിതം തുടിച്ചു നില്‍ക്കുന്നവയായിരിക്കും അവ.ഏറെക്കാലം പ്രവാസിയായിരുന്ന എഴുത്തുകാരന്‍ ബാബു ഭരദ്വാജ് പ്രിയതമയുടെ കത്തുകള്‍ വര്‍ഷങ്ങളോളം നിധി പോലെ സൂക്ഷിച്ചു വെച്ചതിനെക്കുറിച്ചു ഒരിടത്ത് വാചാലനാകുന്നുണ്ട്. പ്രണയാതുരമായ ദിനരാത്രങ്ങള്‍ മനസ്സില്‍ വെള്ളവും വളവും നല്‍കി വളര്ത്താനാഗ്രഹിക്കാത്ത ഏതു മനുഷ്യനുണ്ടാകും?പലായനം ചെയ്യേണ്ടി വരുന്ന മനുഷ്യര്‍ക്ക്‌ എന്നും മധുരിക്കുന്ന ചില ഓര്‍മ്മകളാണ് കൂട്ടായുള്ളത്.അത്ര വിദൂരമല്ലാത്തതും ആസന്നമായതുമായ ചില സമാഗമങ്ങളെക്കുറിച്ചുള്ള കനവുകള്‍ അവന്റെ വഴിത്താരകളെ മൃദുലമാക്കുകയും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളെ വര്‍ണ ശബളമാക്കുകയും ചെയ്യുന്നു.

എണ്‍പതുകളില്‍ ഓരോ ഗള്‍ഫ്‌ വീടുകളില്‍ നിന്നും ടേപ് റിക്കോര്‍ഡറലൂടെ ഉയര്‍ന്നു കേട്ടൊരു ഗാനമുണ്ടായിരുന്നു. എസ്‌. എ. ജമീലിന്റെ കത്തും മറുപടിയും. പറന്നു തളര്‍ന്നിട്ടും ഇണയോടോത്ത് കൂടണയാന്‍ സാധിക്കാതെ നിസ്സഹായനായിപ്പോകുന്ന ഒരിണക്കിളിയുടെ വേദനയും വിങ്ങലും വമിപ്പിക്കുന്നവയായിരുന്നു അതിലെ വരികള്‍. ഇര തേടി കാതങ്ങള്‍ താണ്ടിയ ഒരു പാട് ആണ്‍ കിളികളുടെ രാവുകളെ ആ പാട്ടുകള്‍ നിദ്രാ വിഹീനങ്ങളാക്കി. വൃഥാവിലായിപ്പോകുന്ന തരുണ സ്വപ്നങ്ങളെ മനസ്സില്‍ ഖബറടക്കിയ ഒരു പാട് കാമിനികളുടെ അമര്‍ത്തിയ തേങ്ങലുകള്‍ കത്ത് പാട്ടിലെ വരികള്‍ക്ക് പശ്ചാത്തലമൊരുക്കി.കത്തും മറുപടിയും കേട്ട് ഒരു പാട് ഗള്‍ഫ്‌ ഭാര്യമാര്‍ എഴുതിയയച്ച പ്രതികരണങ്ങളെക്കുറിച്ച് ഈയിടെ ഡോക്ടര്‍ ഉമര്‍ തറമേല്‍ നടത്തിയ ഒരഭിമുഖത്തില്‍ ജമീല്‍ സൂചിപ്പിക്കുകയുണ്ടായി.

മുന്‍പൊക്കെ ഗള്‍ഫിലേക്കും തിരിച്ചും യാത്ര പറയുമ്പോള്‍ കത്തുണ്ടോ എന്നൊരു സ്ഥിരം ചോദ്യമുണ്ടായിരുന്നു .പെട്ടിയുടെ ഒരു ഭാഗത്ത് നിറയെ കത്തുകലുമായിട്ടായിരുന്നു അന്ന് എല്ലാവരുടെയും യാത്ര. ഒരു സമാന്തര തപാല്‍ സംവിധാനമായിരുന്നു അത്. മലയാളിയുടെ കൂട്ടായ്മയുടെയും സാമൂഹ്യ ബോധത്തിന്റെയും ഭാഗം തന്നെയായിരുന്നു ഈ കത്തുകളുടെ ശേഖരണവും വിതരണവും. ഗള്‍ഫ്‌ നാടുകളിലെ പല മലയാളി കടകളിലും കത്ത് പെട്ടികള്‍ തന്നെ സ്ഥാപിച്ചിരുന്നു.നാട്ടില്‍ പോകുന്ന സമയത്ത് നാട്ടുകാരുടെയും കൂട്ടുകാരുടെയും വീടുകള്‍ സന്നര്ശിക്കാനുള്ള ഒരുപാധി കൂടിയായിരുന്നു ഈ കത്തുകള്‍. ഇന്ന് മാര്‍ബിള്‍ കടയില്‍ നിന്നും പെയിന്റ് കടയിലേക്കും ജ്വല്ലറിയില്‍ നിന്നും തുണിക്കടയിലെക്കും ഓടിത്തളരുന്ന പ്രവാസി മലയാളിക്ക് വീട് സന്ദര്‍ശനത്തിനും പരിചയം പുതുക്കലിനും സമയമെവിടെ?കത്തുകള്‍ എഴുതാനും നമുക്ക് സമയമില്ലാതായി. അക്ഷരങ്ങളിലേക്ക് മനസ്സിന്റെ ജാലകം തുറന്നു വെക്കാനുള്ള നമ്മുടെ കഴിവില്ലായ്മയെ സമയക്കുറവില്‍ പഴി ചാരി രക്ഷപ്പെടുന്നു നമ്മള്‍.അപരാഹ്നങ്ങളില്‍ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന വിരഹിണികളുടെ നെടുവീര്‍പ്പുകള്‍ അക്ഷരങ്ങളിലൂടെ ഓരോ പ്രവാസിയേയും പിന്തുടരുന്ന കാലം അന്യമായിപ്പോവുകയാണോ?

ടെലി കമ്മ്യുനിക്കേഷനു രംഗത്തെ വന്‍ കുതിപ്പ് നമ്മുടെ ആശയ വിനിമയ മാര്‍ഗങ്ങളെ ബഹുദൂരം മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്. ലോകത്തിന്റെ ഏതു കോണില്‍ ഉള്ളവരും ഒരു വിളിപ്പാടകലെ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പുരോഗമിച്ചിട്ടുണ്ട്.പക്ഷെ ഈ വാമൊഴികള്‍ കേവലം വിവര കയ്മാററങ്ങളായി മാത്രം ചുരുങ്ങുന്നു എന്ന് നാമറിയുന്നില്ല. മനസ്സുകളുടെ ആര്‍ദ്രമായ ഭാവങ്ങള്‍ ഈ സംസാരങ്ങളില്‍ വിനിമയം ചെയ്യപ്പെടുന്നില്ല.വരമൊഴികളിലെ സ്പന്ദിക്കുന്ന മനോവ്യാപാരങ്ങള്‍ ഉമിത്തീ പോലെ കെടാതെ നില്‍ക്കുകയും ഏകാന്ത നിമിഷങ്ങളില്‍ ഊതിപ്പോലിപ്പിചെടുക്കാന്‍ സാധിക്കുകയും ചെയ്യുന്നു. അതിന്റെ ഇളം ചൂടില്‍ മതിമറന്നിരിക്കുക എത്ര ആസ്വോദ്യകരമാണ്. പങ്കു വെയ്ക്കപ്പെടാത്ത വികാര വിചാരങ്ങള്‍ ശുഷ്കിച്ചു പോവുകയും മനസ്സിനെ തരിശാക്കി മാറ്റുകയും ചെയ്യുന്നു.അടഞ്ഞ വാതിലുകള്‍ക്ക് പിറകിലെന്ന പോലെ അടഞ്ഞ മനസ്സുകള്‍ക്ക് മുന്‍പിലും മനുഷ്യന്‍ അന്യനായിപ്പോവുകയും കേവലം ശാരീരികമായ സാമീപ്യങ്ങള്‍ വൃഥാവിലായിപ്പോവുകയും ചെയ്യുന്നു.പ്രകടിപ്പിക്കാനാകാത്ത ഏതു സ്നേഹവും കൊയ്തെടുക്കനാവാത്ത വിളവു പോലെ ഉപയോഗശുന്യമാണെന്നു നാം തിരിച്ചറിയുക. വിരഹത്തിന്റെയും സഹനത്തിന്റെയും വേദനകളെ മറികടക്കാന്‍ പ്രണയത്തിന്റെ നിറക്കൂട്ടുകളില്‍ ചാലിച്ചെടുത്ത അക്ഷരങ്ങളല്ലാതെ വേറെന്താണ് പ്രവാസിയുടെ കൂട്ടിനുണ്ടാവുക ?

                                     ( മലയാളം ന്യൂസ് ദിനപത്രം )

Friday 2 July 2010

ദൈവം,മനുഷ്യന്‍, മയില്‍‌പ്പീലി

ദൈവ സാമീപ്യം തിരിച്ചറിയുകയും മനുഷ്യരുടെ പയ്യാരങ്ങളില്‍ ആകുലപ്പെടുകയും മഴവില്ലിനെയും മയില്പ്പീലിയെയും പ്രണയിക്കുകയും ചെയ്യുന്ന നല്ല മനുഷ്യരുടെ കാലം വരുമായിരിക്കും !!!!