Tuesday 24 August 2010

മൊയ്തുവിന്റെയും ഷൌക്കത്തിന്റെയും യാത്രകള്‍

സമതലങ്ങളിലൂടെയും വനാന്തരങ്ങളിലൂടെയും ഒഴുകുന്ന നദീ പ്രവാഹം പോലെ ചലനാത്മകമായിരുന്നു ആദിമ മനുഷ്യന്റെ ജീവിതവും.പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അവന്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് നിരന്തരം സഞ്ചരിച്ചു.കാര്‍ഷിക വൃത്തിയിലേര്‍പ്പെടാന്‍ തുടങ്ങിയതോടെയാണ് മനുഷ്യന്‍ കുടികെട്ടിപ്പാര്‍ക്കാന്‍ തുടങ്ങിയതെന്ന് നരവംശ ശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു.അതോടെ അവന്റെ ജീവിതം തടാകത്തിലെ വെള്ളം പോലെ നിശ്ചലമായി, അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ സഞ്ചാര പഥങ്ങള്‍ അവനന്യമായി.എന്നാലും പൂര്‍വ്വികരുടെ മഹായാനങ്ങളുടെ സ്മൃതികള്‍ പിന്‍ഗാമികളുടെ ചിന്തകളില്‍ ചുര മാന്തി.ചിലരൊക്കെ പുറപ്പെട്ടു പോയി.അന്യമായ സമതലങ്ങളും വനാന്തരങ്ങളും സമുദ്രങ്ങളും തേടി സാഹസികതയുടെ ചിറകിലേറി അവര്‍ വിവിധ ദേശങ്ങളിലൂടെ ഒഴുകിപ്പരന്നു.സമുദ്രങ്ങളുടെ അപാരതകളെ മുറിച്ചു കടന്നു, മലമടക്കുകളില്‍ ചൂളം കുത്തുന്ന കാറ്റിനൊപ്പം സഞ്ചരിച്ചു. മനുഷ്യ പ്രകൃതിയുടെ ഒരിക്കലും ശമിക്കാത്ത അന്വേഷണ തൃഷ്ണയാല്‍ പ്രചോദിതരായി അവര്‍ നടത്തിയ യാത്രകള്‍ മനുഷ്യന്റെ ജൈവികമായ തേട്ടങ്ങളുടെ പൂര്‍ത്തീകരണം തന്നെയായിരുന്നു.എഴുത്ത് വിദ്യ വശമായത്തോടെ സഞ്ചാരികള്‍ അവരുടെ യാത്രാനുഭവങ്ങള്‍ കുറിച്ച് വെക്കാന്‍ തുടങ്ങി.അച്ചടി വിദ്യ വ്യാപകമായതോടെ സാഹസികരായ സഞ്ചാരികളുടെ ഉദ്വേഗ ജനകങ്ങളായ യാത്രാനുഭവങ്ങള്‍ വിവിധ ഭാഷകളിലൂടെ ലോകത്തെങ്ങും പ്രചാരത്തിലുമായി.അങ്ങനെ ലക്ഷക്കണക്കിനു വായനക്കാര്‍ അവര്‍ക്ക് അജ്ഞാതമായ വീഥികളില്‍ അക്ഷരങ്ങളുടെ അരികു പറ്റി ഒറ്റപ്പെട്ട സഞ്ചാരികളുടെ സഹയാത്രികരായി.ഹൃദ്യവും ആകര്‍ഷകവുമായ യാത്രാ വിവരണ ഗ്രന്ഥങ്ങളില്‍ യാത്രികന്റെ ഹൃദയമിടിപ്പും സഹൃദയനായ വായനക്കാരന്റെ ഹൃദയമിടിപ്പും ഒരേ താളത്തിലായി. അജ്ഞാതമായ വഴികളിലെ അനിശ്ചിതത്വങ്ങളെ പ്രണയിക്കുന്ന മനുഷ്യരുടെ ജനുസ്സ് ഏതെങ്കിലും നിശ്ചിത കാലത്തോ ദേശത്തോ പരിമിതമല്ല.അജ്ഞാതമായ വഴിത്താരകളെ സ്വപ്നം കാണുന്നവര്‍ നമുക്കിടയിലുമുണ്ട്. കേവല വിനോദത്തിനായി തികച്ചും സുരക്ഷിതമായ വഴികളിലൂടെ ആഡംബര പൂര്‍വ്വം യാത്ര ചെയ്യുന്നവരില്‍ നിന്നും വ്യത്യസ്തരാണിവര്‍.അജ്ഞാതമായ ഏതോ ഉള്‍വിളിയാല്‍ പ്രചോദിതരും പ്രലോഭിതരുമായി പരിവ്രാജകന്മാരെപ്പോലെ ഇറങ്ങിപ്പുറപ്പെട്ട രണ്ടു സുഹൃത്തുക്കള്‍ - മൊയ്തുവും ഷൌക്കത്തും.വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ദേശങ്ങളിലൂടെയാണ് അവര്‍ അലഞ്ഞു നടന്നത്.ഒരാള്‍ അമ്മിഞ്ഞപ്പാലിന്റെ പിന്‍വിളിയില്‍ അലച്ചിലവസാനിപ്പിച്ചു കൂടണഞ്ഞപ്പോള്‍ മറ്റേ ആള്‍ ഒരവധൂതനെപ്പോലെ വര്‍ത്തമാനത്തിന്റെ അനാസക്തിയില്‍ പുതിയ വഴിത്താരകള്‍ തേടുന്നു.അവരെ പരിചയപ്പെടുത്തുന്ന,പരിചയപ്പെടാനിടയായതിനെക്കുറിച്ചുള്ള ചെറിയൊരു കുറിപ്പാണിത്.

പി.എന്‍.ദാസ് എഡിറ്റ്‌ ചെയ്യുന്ന വൈദ്യശാസ്ത്രം മാസികയുടെ ചില ലക്കങ്ങളില്‍ ഷൌക്കത്ത് എന്നോരാളുടെതായി ചില കുറിപ്പുകള്‍ മുന്‍പ് കണ്ടിരുന്നു.പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വാരികകളുടെ പുസ്തക പരിചയ പംക്തികളില്‍ 'ഹിമാലയം - യാത്രകളുടെ ഒരു പുസ്തകം' എന്ന പുസ്തകത്തെക്കുറിച്ച് വായിക്കുന്നത്. ഷൌക്കത്താണ് രചയിതാവ്. പുസ്തകത്തിന്റെ തലക്കെട്ടില്‍ തന്നെ ആകര്‍ഷിക്കപ്പെട്ടു തുടര്‍ന്ന് വന്ന അവധിക്കാലത്ത്‌ പുസ്തകം തേടിപ്പിടിച്ചു. ആമുഖക്കുറിപ്പില്‍ നിന്ന് ഷൌക്കത്ത്,ഗുരു നിത്യ ചൈതന്യ യതിയുടെ ശിഷ്യനായി ഏറെക്കാലം ഊട്ടിയിലെ (ഫേണ്‍ഹില്‍) ഗുരുകുലത്തില്‍ താമസിച്ചിട്ടുണ്ടെന്ന് മനസ്സിലായി. ഈ കുറിപ്പുകാരനും ഒരു മാസക്കാലം യതിയുടെ കൂടെ ആശ്രമത്തില്‍ താമസിച്ചിട്ടുണ്ട്.ആ ബന്ധം വെച്ച് പുസ്തകത്തില്‍ കണ്ട നമ്പറില്‍ ഞാന്‍ ഷൌക്കത്തിനെ വിളിച്ചു. നേരില്‍ കാണണമെന്ന് ഇരുവരും ആഗ്രഹിച്ചു. കോയമ്പത്തൂരില്‍ കാരമട എന്ന സ്ഥലത്താണ് ഷൌക്കത്തിന്റെ താമസം. ഒരാഴ്ച കഴിഞ്ഞു ഷൌക്കത്ത് വിളിച്ചു.തിരൂരിലുള്ള സുഹൃത്ത്‌ കരീം മാഷിന്റെ വീട്ടില്‍ അടുത്ത ആഴ്ച എത്തുന്നു എന്നറിയിച്ചു.ഇതിനകം ഷൌക്കത്തിന്റെ പുസ്തകത്തിന്‌ കേരള സാഹിത്യ അക്കാദമിയുടെ മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.പിറ്റേ ഞായറാഴ്ച എഴുത്തുകാരന്‍ എം.എ.കാരപ്പഞ്ചേരിയും ഞാനും അതിരാവിലെത്തന്നെ കരീം മാഷിന്റെ വീട്ടിലെത്തി. ഷൌക്കത്ത് തലേ ദിവസം തന്നെ അവിടെ എത്തിയിട്ടുണ്ട്. ഇടതൂര്‍ന്ന താടിയും തേജസ്സുള്ള മുഖവുമായി ഒരു ചെറുപ്പക്കാരന്‍. പുഞ്ചിരിച്ചു കൊണ്ടും ഇത്ര പെട്ടെന്ന് നേരില്‍ കണ്ടതില്‍ സന്തോഷമറിയിച്ചു കൊണ്ടും ഷൌക്കത്ത് ഞങ്ങളെ വരവേറ്റു. ഏറെ വൈകാതെ മാധ്യമത്തിലെ കാര്‍ടൂനിസ്റ്റ് വേണുവെത്തി, തുഞ്ചന്‍ കോളേജിലെ അദ്ധ്യാപകന്‍ അജിത്തും ഭാര്യയുമെത്തി,കൂടാതെ ഏതാനും സഹൃദയരും.ഞങ്ങളുടെ സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിനു വഴങ്ങി ഷൌക്കത്ത് തന്റെ യാത്രാനുഭവങ്ങള്‍ ഞങ്ങളുടെ ചെറിയ സദസ്സിനു മുന്‍പില്‍ സൌമ്യമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ തുടങ്ങി. കരീം മാഷിന്റെ ഭാര്യ തയ്യാറാക്കിയ സുഭിക്ഷമായ ഉച്ചയൂണിനും ശേഷവും തുടര്‍ന്ന അന്നത്തെ കൂട്ടായ്മ അന്നത്തെ സായാഹ്നത്തിലേക്ക് നീണ്ടു.

ഷൌക്കത്ത് വിവിധ സമയങ്ങളിലായി ഹിമാലയത്തിലേക്ക് നടത്തിയ സഞ്ചാരങ്ങളുടെ വിവരണങ്ങളാണ് 'ഹിമാലയം- യാത്രകളുടെ ഒരു പുസ്തകം'. മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച പാതകളിലൂടെയല്ല ഷൌക്കത്തിന്റെ യാത്രകള്‍.ചില നിമിത്തങ്ങളിലൂടെ അത് വളര്‍ന്നു മുന്നേറുകയാണ്.കേവലമായ വഴിയോരക്കാഴ്ചകളില്‍ അഭിരമിക്കുന്ന ഒരലസ സഞ്ചാരിയുടെ കണ്ണടകള്‍ ഷൌക്കത്തിനു ചേരില്ല . ഷൌക്കത്തിന്റെ പുസ്തകത്തില്‍ കാഴ്ചകളുടെ ഏകതാനമായ വിവരണ രീതിയും നാം കാണുന്നില്ല.യാത്രയില്‍ അവിചാരിതമായി കണ്ടു മുട്ടുന്ന വ്യക്തികളുമായി നിരന്തരം സംവാദങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് ഷൌക്കത്ത്.തത്ത്വ ചിന്തയുടെ ബൌദ്ധിക രസം ചേര്‍ത്തുള്ള ഷൌക്കത്തിന്റെ വിവരണ രീതി ഏറെ ആകര്‍ഷകമാണ്.തൃശൂരിലെ മലയാള പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പുസ്തകത്തിന്റെ ഒട്ടേറെ പതിപ്പുകള്‍ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്.

                                        **********        *****       ***********

മലപ്പുറം ജില്ലയിലെ കിഴിശേരിക്കാരനായ ഇല്ലിയന്‍ മൊയ്തുവിന്റെ ശിരോ ലിഖിതങ്ങളില്‍ ചെറു പ്രായത്തില്‍ തന്നെ രാജ്യാതിര്‍ത്തികള്‍ താണ്ടാനുള്ള നിയതി നിയോഗം രേഖപ്പെട്ടു കിടപ്പുണ്ടാവണം. യൌവ്വനത്തിന്റെ ആരംഭ ദശയില്‍ പത്തിലധികം അതിര്‍ത്തികളാണ് പാസ്സ്പോര്‍ടോ വിസയോ ഇല്ലാതെ മൊയ്തു മുറിച്ചു കടന്നത്‌.ആരെയും അതിശയിപ്പിക്കുന്ന അനുഭവങ്ങള്‍ക്കുടമയാണ് മൊയ്തു.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ജിദ്ദയിലെ ബവാദിയില്‍ വെച്ച് മൊയ്തുവിനെ പരിചയപ്പെടുന്നത് തികച്ചും യാദൃശ്ചികമായാണ്.ലോക സഞ്ചാരം അവസാനിപ്പിച്ചു ഗൃഹസ്ഥാശ്രമം വരിച്ച മൊയ്തു കുടുംബത്തിന്റെ ജീവ സന്ധാരണത്തിന് വേണ്ടി ഉംറ വിസയില്‍ ജിദ്ദയിലെത്തിയതായിരുന്നു. ഒരു സൌദിയുടെ ഔദാര്യത്തില്‍ അയാളുടെ ഓഫീസില്‍ 'ബോയ്‌'ആയി ചെറിയൊരു പണി കിട്ടി മൊയ്തുവിനു.വലിയ ശമ്പളമില്ലെങ്കിലും സ്വസ്ഥവും സ്വതന്ത്രവുമായ ജോലി. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഞങ്ങളുടെ സൗഹൃദം വളര്‍ന്നു പുഷ്പിച്ചു. പിന്നീട് ഏതാനും മാസങ്ങള്‍ ഞാന്‍ മൊയ്തുവിന്റെ താമസ സ്ഥലത്തെ നിത്യ സന്ദര്‍ശകനായിരുന്നു.

വ്യാഴാഴ്ചകളില്‍ രാത്രി മൊയ്തുവിന്റെ വിളി വരും.വെള്ളിയാഴ്ച രാവിലെയുള്ള എന്റെ സന്ദര്‍ശനത്തെ ഓര്‍മ്മിപ്പിക്കാനാണ്‌ വിളി. ഓഫീസിനോടനുബന്ധിച്ചുള്ള കൊച്ചു മുറിയില്‍ ഞങ്ങള്‍ ജുമുഅക്ക് സമയമാകുന്നത് വരെ സല്ലപിച്ചിരിക്കും.യാത്രയിലെ വിചിത്രമായ പല അനുഭവങ്ങളും മൊയ്തു എനിക്ക് വേണ്ടി ഓര്‍മ്മിച്ചെടുക്കും. വിവരണത്തില്‍ ധൃതിപ്പെട്ടു മുന്നേറാനനുവദിക്കാതെ ഒരു പാട് ഉപ ചോദ്യങ്ങളുമായി ഞാന്‍ മൊയ്തുവിന്റെ യാത്രാവഴികളെ തടസ്സപ്പെടുത്തും. അവിശ്വസനീയമായ ചില സംഭവ വിവരണങ്ങളെ കരുണയെതുമില്ലാതെ ചോദ്യം ചെയ്യും. സംഭവങ്ങളുടെ യുക്തിസഹമായ ചരടുകളെ പരസ്പരം ബന്ധിപ്പിച്ചു സംഗതിയുടെ സംഭവ്യത ഏറെ സാഹസപ്പെടാതെ തന്നെ മൊയ്തു എന്നെ ബോധ്യപ്പെടുത്തും.ശാന്ത പ്രകൃതനായ മൊയ്തുവിനു തന്റെ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ ആയിരം നാവാണ്. ആയിരത്തൊന്നു രാവുകളിലെ കഥകളുടെ വിസ്മയത്തുമ്പില്‍ ഊയലാടുന്ന കൊച്ചു കുട്ടിയെപ്പോലെ ഞാന്‍ മൊയ്തുവിന്റെ കണ്ണുകളില്‍ തന്നെ നോക്കിയിരിക്കും.ആയിരത്തൊന്നു രാവുകളിലെ കഥകള്‍ക്ക് പശ്ചാത്തലമായ മണ്ണില്‍ കൂടി തന്നെയാണല്ലോ മൊയ്തു കൂടുതലും യാത്ര ചെയ്തിട്ടുള്ളതും.

കൌമാരം പിന്നിടുന്ന പ്രായത്തില്‍ ഒരു സായം സന്ധ്യയിലാണ് പുറപ്പെട്ടു പോകാനുള്ള ഉള്‍വിളി മൊയ്തുവിനെ പ്രലോഭിപ്പിച്ചത്. മൊയ്തു നേരെ ഡല്‍ഹിയിലേക്കു വണ്ടി കയറി. ആദ്യം ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയാണ് മുറിച്ചു കടന്നത്‌. എന്തെങ്കിലും ലക്‌ഷ്യം മനസ്സില്‍ വെച്ചല്ല, വെറുതെ ഒരു തോന്നല്‍.അവിടെ തുടങ്ങിയ ആ സാഹസിക യാത്ര ഒന്നോ രണ്ടോ മാസങ്ങള്‍ കൊണ്ടോ ഒന്നോ രണ്ടോ രാജ്യങ്ങളിലോ അവസാനിച്ചില്ല.അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാക്ക്, ഈജിപ്ടു, തുര്‍ക്കി, റക്ഷ്യ തുടങ്ങി പത്തോളം രാജ്യങ്ങളുടെ അതിര്‍ത്തികള്‍ പാത്തും പതുങ്ങിയും മൊയ്തു മുറിച്ചു കടന്നു.പലപ്പോഴും അതിര്‍ത്തി സൈന്യത്തിന്റെ കാരുണ്യം കൊണ്ട് മാത്രമാണ് ശിഷ്ട ജീവിതം ഏതോ രാജ്യത്തെ ഇരുണ്ട ജയിലറകളില്‍ ഒടുങ്ങിപ്പോകാതെ കാത്തത്‌.എത്തിപ്പെട്ട പല രാജ്യങ്ങളിലും മൊയ്തു മാസങ്ങളോളം താമസിച്ചു.എവിടെയെങ്കിലും വേരുറക്കുമെന്ന് തോന്നുമ്പോഴേക്കും അടുത്ത ലക്ഷ്യത്തിലേക്ക് ഭാണ്ഡം മുറുക്കും.മൊയ്തുവിനെ കേള്‍ക്കുകയാണെങ്കിലും വായിക്കുകയാണെങ്കിലും ചില സമയങ്ങളില്‍ നമ്മുടെ ഹൃദയമിടിപ്പ്‌ നിലച്ചത് പോലെ തോന്നും. ജിജ്ഞാസയുടെ കൈ പിടിച്ചു മൊയ്തു നടന്നു തീര്‍ത്ത വഴികള്‍ ഈ ചെറിയ കുറിപ്പില്‍ വിശദീകരിക്കുക അസാധ്യമാണ്.പ്രമുഖ ഇംഗ്ലീഷ്-മലയാളം പത്രങ്ങളുടെ സപ്ലിമെന്റുകളില്‍ മൊയ്തുവിനെക്കുറിച്ച് വന്ന സചിത്ര റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയങ്ങളായിരുന്നു. മൊയ്തുവിന്റെ യാത്രാനുഭവങ്ങള്‍ മാതൃഭൂമി ബുക്സും പൂങ്കാവനം ബുക്സും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തത്ത്വ ചിന്തയുടെയോ ദര്‍ശനങ്ങളുടെയോ ചേരുവകളില്ലാതെ പച്ചയായ അനുഭവ വിവരണങ്ങളാണ് മൊയ്തുവിന്റെത്‌.

വിപുലമായ യാത്രാനുഭവങ്ങളില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത തെളിമയാര്‍ന്ന ജീവിത ദര്‍ശനത്തില്‍ നിന്നും ഉരുവം കൊണ്ടതാണ് മൊയ്തുവിന്റെ ലോകബോധവും കാഴ്ചപ്പാടുകളും.മൊയ്തു ഒരു പ്രാക്ടീസിംഗ് മുസ്ലിമാണെന്ന് പറയാം.മനുഷ്യനെ സന്ദേഹങ്ങളില്‍ മാത്രം കുരുക്കുന്ന ദര്‍ശനങ്ങള്‍ക്ക് പ്രായോഗികമായി മനുഷ്യനൊന്നും സംഭാവന ചെയ്യാന്‍ കഴിയില്ലെന്ന് മൊയ്തു വിശ്വസിക്കുന്നു.

മത രഹിതമായ ആത്മീയതയുടെ സഹചാരിയാണ് ഷൌക്കത്ത്.റൂമിയുടെയും ജിബ്രാന്റെയും ആത്മീയ സങ്കല്പങ്ങളില്‍ നിന്നാണ് ഷൌക്കത്തിന്റെ സഞ്ചാര പഥങ്ങളിലേക്ക് പുതിയ വെളിച്ചം പ്രസരിക്കുന്നത്. ഒരു സൂഫിയുടെ നിസ്സംഗത എന്നും ഷൌക്കത്തിന്റെ മുഖത്ത് കളിയാടുന്നുണ്ട്.

യാത്രയുടെ മതിഭ്രമത്തില്‍ നിന്നും ഒട്ടൊക്കെ മോചിതനായ മൊയ്തു ഗാര്‍ഹസ്ഥ്യം സ്വീകരിച്ചു തന്റെ പൂര്‍വാശ്രമത്തിലെ സ്മരണകളെ തലോടി ജീവിക്കുന്നു.വീടിന്റെയോ കുടുംബത്തിന്റെയോ ചരടുകളില്‍ ബന്ധിതനല്ലാത്ത ഷൌക്കത്ത് ഇന്നും പുതിയ ഇടത്താവളങ്ങള്‍ തേടി അലയുന്നു.
                                                            *********



5 comments:

  1. പി.എം.ബഷീര്‍25 August 2010 at 09:55

    മൊയ്തുവും ഷൌക്കത്തും.വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ദേശങ്ങളിലൂടെയാണ് അവര്‍ അലഞ്ഞു നടന്നത്.ഒരാള്‍ അമ്മിഞ്ഞപ്പാലിന്റെ പിന്‍വിളിയില്‍ അലച്ചിലവസാനിപ്പിച്ചു കൂടണഞ്ഞപ്പോള്‍ മറ്റേ ആള്‍ ഒരവധൂതനെപ്പോലെ വര്‍ത്തമാനത്തിന്റെ അനാസക്തിയില്‍ പുതിയ വഴിത്താരകള്‍ തേടുന്നു.അവരെ പരിചയപ്പെടുത്തുന്ന,പരിചയപ്പെടാനിടയായതിനെക്കുറിച്ചുള്ള ചെറിയൊരു കുറിപ്പാണിത്.

    ReplyDelete
  2. എനിക്കും ഒരു അലയണം , ഏകനായി , ബന്ധത്ത്തിന്റെയോ ,കടപ്പാടിന്റെയോ ബാന്ധവം ഇല്ലാതെ ,,,,,,,,,,,,,,,,, എനിക്കറിയാം വെറും ഒരു മോഹം മാത്രമാണെന്ന്

    ReplyDelete
  3. കേള്‍ക്കാന്‍ രസമുള്ള രണ്ടു കഥാപാത്രങ്ങള്‍
    വായിക്കാന്‍ രസമുള്ള സഞ്ചാരവും
    മൊയ്തുവും ഷൌക്കത്തും.
    നന്നായി

    ReplyDelete
  4. ബഷീര്‍ ബായ് നന്നായിരിക്കുന്നു.മുന്‍പേ വായിച്ചിരുന്നു,കമന്റിടാന്‍ വൈകി .യതിയുടെ കൂടെ ഒരു മാസം കഴിഞ്ഞതിന്റെ ഒരു വിവരണം കൂടി പ്രതീക്ഷിക്കുന്നു

    ReplyDelete