Friday 16 July 2010

ചെങ്കടലിലെ തിരണ്ടി വേട്ട

"എന്താണത്?, എന്താണത്?" അല്പം അകലേയ്ക്ക് കൈ ചൂണ്ടിക്കൊണ്ട് ഭീതിയും വിസ്മയവും കലര്‍ന്ന സ്വരത്തിലാണ് കബീര്‍ സംസാരിക്കുന്നത്. ഏതാനും അടി അകലെ വെള്ളത്തിനടിയില്‍ പരന്നൊരു വസ്തു അവന്റെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഇപ്പോള്‍ ഞങ്ങള്‍ക്കും അവ്യക്തമായി കാണാം.മൊയ്തീന്‍ കാക്ക പെട്രോമാക്സ് ഒന്ന് കൂടി ഉയര്‍ത്തിപ്പിടിച്ചു.വൈകാതെ ഞങ്ങള്‍ക്ക് കാര്യം പിടി കിട്ടി. വലിയൊരു തിരണ്ടി മത്സ്യമാണ് ഞങ്ങള്‍ക്ക് മുന്നില്‍ പതുക്കെ നീങ്ങുന്നത്‌.

സമയം പുലര്‍ച്ചെ രണ്ടു മണിയോടടുക്കുന്നു. ജിദ്ദയില്‍ നിന്നും ഏകദേശം ഇരുപത്തഞ്ചു കിലോമീറ്റര്‍ തെക്കോട്ട്‌ മാറി അല്‍ഖുംറ എന്ന സ്ഥലത്ത് ചെങ്കടലില്‍ അരയ്ക്കു മീതെ വെള്ളത്തിലാണ് ഞങ്ങള്‍ നില്‍ക്കുന്നത്.ഇവിടെ കരയില്‍ നിന്നും ഒരു കിലോമീറ്ററിലധികം ദൂരം അത്ര ആഴമില്ലാത്ത ഭാഗമാണ്.ഞങ്ങള്‍ നില്‍ക്കുന്നിടത്ത് നിന്ന് ഏതാനും അടി അകലെ ആഴക്കടലാണ്. പതിവ് പോലെ ഒരു വരാന്ത്യത്തില്‍ കടലില്‍ മീന്‍ പിടിക്കാനിറങ്ങിയതായിരുന്നു ഞങ്ങള്‍ നാലുപേര്‍.

സാധാരണ ഗതിയില്‍ രാത്രി പത്ത് മണിക്ക് കടലിലിറങ്ങിയാല്‍ പിറ്റേ ദിവസം രാവിലെ എട്ടു മണിക്കാണ് തിരിച്ചു കയറുന്നത്.അതിനിടയില്‍ വല്ലപ്പോഴും അല്‍പ സമയം കരയില്‍ വന്നു വിശ്രമിക്കും.രാത്രി തണുത്ത കാറ്റില്‍ വിറച്ചു നില്‍ക്കുമ്പോള്‍,നാട്ടില്‍ ധനുമാസക്കുളിരുള്ള രാത്രികളില്‍ പുഞ്ചപ്പാടത്ത് മീന്‍ പിടിച്ചു നടന്ന കൌമാര കാലം ഓര്‍മ വരും.മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ കടലിരമ്പം.

ടോര്‍ച്ചു, പെട്രോമാക്സ്, വല, ചൂണ്ടല്‍, ത്രിശൂലം, അത്യാവശ്യം വേണ്ട ഭക്ഷണം, വെള്ളം തുടങ്ങി സര്‍വ്വ സന്നാഹങ്ങളോടും കൂടിയാണ് യാത്ര.വെള്ളത്തിലിറങ്ങിയ ഉടനെ കണ്ടാടി വല വിരിക്കുന്നതോടെയാണ് പരിപാടിയുടെ ആരംഭം.പിറ്റേ ദിവസം സൂര്യോദയത്തിനു ശേഷം ഈ വലയെടുക്കുമ്പോള്‍ മിക്കവാറും ദിവസങ്ങളിലും കാര്യമായ ഫലസിദ്ധിയുണ്ടാകും.സീജാന്‍, ഖാസ്, എന്നീ ഇനം മത്സ്യങ്ങളാണ് ഇങ്ങനെ കൂടുതലും കിട്ടുന്നത്.അപൂര്‍വ്വം ദിവസങ്ങളില്‍ മാത്രം നിരാശയോടെ വല തിരിച്ചെടുക്കേണ്ടി വരും.വല വിരിച്ചു കഴിഞ്ഞാല്‍ പിന്നെ ചൂണ്ടയുടെ ഊഴമാണ്. അരക്ക് വള്ളത്തില്‍ നിന്ന് ഇര കോര്‍ത്ത്‌ ആഴക്കടലിലേയ്ക്കാണ് ചൂണ്ടയെറിയുന്നത്.

പ്രകൃതിയുടെ ആവാസ വ്യവസ്ഥയില്‍ സ്വന്തം വര്‍ഗ്ഗത്തില്‍ പെട്ടവരെത്തന്നെ ഇരയാക്കുന്ന പ്രവണത അപൂര്‍വ മായെങ്കിലുമുണ്ട്. ഇവിടെ മത്സ്യത്തെപ്പിടിക്കാന്‍ മറ്റു മത്സ്യങ്ങളെത്തന്നെയാണ് ഇരയാക്കുന്നത്. ജീവിതത്തിന്റെ ഭൌതിക സൌഭാഗ്യങ്ങളില്‍ അന്തമില്ലാത്ത ദുര പൂണ്ട മനുഷ്യന്‍ സ്വന്തം വര്‍ഗ്ഗത്തില്‍പ്പെട്ടവരെത്തന്നെ ഇരയാക്കുന്നത് ആധുനിക ജീവിതത്തിന്റെ മുഖ മുദ്രയാണല്ലോ!

ചൂണ്ടയെറിഞ്ഞു ഏതാനും മിനിറ്റുകള്‍ കാത്തു നില്‍ക്കേണ്ട ചൂണ്ടക്കൊളുത്തിലൊരു തിളങ്ങുന്ന മത്സ്യം പിടയാന്‍! വിവിധ വര്‍ണങ്ങളിലുള്ള മത്സ്യങ്ങള്‍ ചെങ്കടലില്‍ സുലഭമാണ്. അക്വാറിയങ്ങളില്‍ പോലും കാണാത്തത്ര വര്‍ണ വൈവിധ്യമുള്ള മത്സ്യങ്ങളാണ് പലപ്പോഴും ചൂണ്ടക്കൊളുത്തില്‍ പിടയുന്നത്. ശുഹൂര്‍, നാജില്‍ തുടങ്ങിയ മത്സ്യങ്ങള്‍ പ്രധാനമായും ചൂണ്ടയില്‍ ഇര തേടി വരുന്നു. സൂര്യോദയത്തോടെ വലിയ മത്സ്യങ്ങള്‍ ഏറെക്കുറെ ആഴക്കടലിലേക്ക് നീങ്ങുമെങ്കിലും കോലി മത്സ്യങ്ങള്‍ ആ സമയത്താണ് കൂട്ടമായി പ്രത്യക്ഷപ്പെടുന്നത്.കോലികള്‍ പൊതുവേ വെപ്രാളക്കാരാണ്,ഇര കണ്ടാല്‍ പെട്ടെന്ന് കൊത്തുകയും നാല് പാടും പരാക്രമം കാണിച്ചു ഓടിക്കളിക്കുകയും ചെയ്യുന്ന ഇവരില്‍ പലരും കരയ്ക്കെത്തുന്നതിനു മുമ്പേ രക്ഷപ്പെട്ടിരിക്കും. വെയില്‍ പരക്കുന്നതോടെ ചൂണ്ട ഏറെക്കുറെ ഉപയോഗശൂന്യമാകും.

എല്ലാ ദിവസങ്ങളിലും ചൂണ്ടയില്‍ കാര്യമായ പ്രതികരണം ഉണ്ടായെന്നു വരില്ല.അത്തരം സന്ദര്‍ഭങ്ങളില്‍ ത്രിശൂലമാണ് ശരണം. അര്‍ദ്ധരാത്രിയില്‍ വലിയ മത്സ്യങ്ങള്‍ വരെ കരയോടടുത്തു വരും. ആ സമയത്ത് അരയ്ക്കു താഴെ വെള്ളത്തിലാണ് ത്രിശൂലത്തിന്റെ രൂപത്തിലുള്ള നീളം കൂടിയ ഇരുമ്പു ദണ്ഡുമായി മീന്‍ വേട്ടക്കിറങ്ങുന്നത്. ടോര്‍ചിന്റെയോ പെട്രോമാക്സിന്റെയോ വെളിച്ചത്തില്‍ മത്സ്യത്തെ കണ്ടാല്‍ ഒറ്റക്കുത്തിന് മത്സ്യം ശൂലത്തില്‍ കിടന്നു പിടയും.ഇടത്തരം വലിപ്പമുള്ള മത്സ്യങ്ങളും ഞണ്ടുകളുമാണ് ഇങ്ങനെ കൂടുതലും കിട്ടുന്നത്.

അത്തരമൊരു സന്ദര്‍ഭത്തിലാണ് ഈ തിരണ്ടി ഞങ്ങളുടെ മുന്‍പില്‍ വന്നു പെട്ടിരിക്കുന്നത് ( ആ സമയത്തെ ഞങ്ങളുടെ വെപ്രാളം കണ്ടവര്‍ പറയുക ഞങ്ങള്‍ തിരണ്ടിക്ക് മുന്‍പില്‍ ചെന്ന് പെട്ടെന്നായിരിക്കും). എന്താണ് ചെയ്യേണ്ടതെന്നറിയാതെ ആദ്യം ഞങ്ങളൊന്നു പകച്ചു. തിരണ്ടിയെ പിടിക്കാന്‍ ശ്രമിക്കണമോ വേണ്ടയോ എന്ന ചിന്തയില്‍ ഞങ്ങള്‍ അസ്വസ്ഥരായി.തിരണ്ടി പതുക്കെ നീങ്ങുന്നുമുണ്ട്.

സൈതലവിയാണ് ഞങ്ങളുടെ സംഘത്തലവന്‍.സാഹസികമായ മീന്‍പിടുത്തത്തില്‍ നാട്ടിലും ഇവിടെയും ഏറെ പരിചയ സമ്പന്നനാണ് ഞങ്ങളുടെ നാട്ടുകാരന്‍ കൂടിയായ പറാട്ട് സൈതലവി. അവന്‍ നിര്‍ദ്ദേശിച്ചു:"രണ്ടാളുകള്‍ ഇരു ഭാഗത്തു നിന്നുമായി ശൂലം കൊണ്ട് ഒരേ സമയത്ത് കുത്തണം. എന്ത് സംഭവിച്ചാലും ശൂലത്തിന്റെ പിടി വിടരുത്". ഒരു വശത്ത് അവന്‍ നില്‍ക്കും, മറു വശത്ത് ആര് നില്‍ക്കുമെന്നതാണ് പ്രശ്നം. എല്ലാവരും മുഖത്തോടു മുഖം നോക്കി. മറ്റാരും തയ്യാറാവാത്തത് കൊണ്ട് ഇല്ലാത്ത ധൈര്യമവലംബിച്ചു ഒരു ഭാഗത്തു നില്‍ക്കാന്‍ ഈയുള്ളവന്‍ തയ്യാറായി (ഏത് ഭീരുവിനും ഒരു ദിവസമുണ്ടെന്നു ഇംഗ്ലീഷുകാരന്റെ പഴഞ്ചൊല്ലിനൊരു പാഠഭേദമാകാം).

ഒന്ന് ...രണ്ടു ....മൂന്നു...ശൂലങ്ങള്‍ ഒന്നിച്ചു തിരണ്ടിയില്‍ പതിച്ചു.വെള്ളത്തിനടിയില്‍ ഒരു പുളച്ചില്‍,വെള്ളം കലങ്ങി മറിഞ്ഞു. ഞങ്ങള്‍ കൂടുതല്‍ ജാഗ്രത്തായി, ഭീതി കലര്‍ന്നൊരു നിശ്ശബ്ദത ഞങ്ങളുടെ ഇടയില്‍ ഘനീഭവിച്ചു നിന്നു.

വലിയ തിരണ്ടികള്‍ അപകടകാരികളാണ്.ശത്രുവിന്റെ മുന്‍പില്‍ ചെന്ന് പെട്ടാല്‍ നീളം കൂടിയ വാലുപയോഗിച്ചു പ്രതിരോധിക്കുന്നതില്‍ ഏറെ പ്രാഗത്ഭ്യമുള്ള‍വര്‍.അത് കൊണ്ട് തന്നെ തിരണ്ടിയെക്കണ്ടാല്‍ അധികമാളുകളും ഒഴിവാക്കി വിടാറാണ് പതിവ്.മുതല വേട്ടക്കാരന്‍ എന്ന അപരനാമത്തില്‍ പ്രശസ്തനായ ഓസ്ട്രേലിയക്കാരന്‍ സ്റ്റീവ് ഇര്‍വിന്‍ ഒരു തിരണ്ടിയുടെ ആക്രമണത്തിലാണല്ലോ കൊല്ലപ്പെട്ടത്.

സര്‍വ്വ ശക്തിയുമുപയോഗിച്ച് ഞങ്ങള്‍ പിടിച്ചു നിന്നു; നീളം കൂടിയ ശൂലം കൊണ്ട് അകലെ നിന്നു കുത്തിയത് കൊണ്ട് തിരണ്ടിവാലിന്റെ അറ്റം ഞങ്ങളിലേക്കെത്തില്ലെന്ന ചെറിയ ആത്മ വിശ്വാസത്തില്‍. അര മണിക്കൂറോളം അതേ നില്പ്, വേണ്ടില്ലായിരുന്നു എന്ന തോന്നല്‍. പുലിവാല് പിടിച്ച പോലെ എന്ന് കേട്ടിട്ടേ ഉള്ളൂ,അതേ അവസ്ഥ.പിടിച്ചു നില്‍ക്കാനും വയ്യ, ഉപേക്ഷിച്ചു ഓടാനും വയ്യ. മുറിവേറ്റ തിരണ്ടിയുടെ ആക്രമണം എങ്ങനെയായിരിക്കുമെന്നത് പ്രവചനാതീതം.

നിലാവില്ലാത്ത രാത്രി. തണുത്ത കാറ്റ് വീശുന്നുണ്ട്. നിശാംബരത്തിനു കീഴില്‍ അനന്തമായി പരന്നു കിടക്കുന്ന കടലിന്റെ ഇരമ്പലിനിപ്പോള്‍ ഏതോ വന്യ ജീവിയുടെ മുരള്ച്ചയോടാണ് സാമ്യം. മനസ്സില്‍ ആധിയുടെ തിരയിളക്കം. ചുറ്റുപാടും ഒരു മനുഷ്യ ജീവിയുമില്ല. കരയിലേക്കെത്തണമെ‍ങ്കില് ഇരുപതു മിനിറ്റെങ്കിലും നടക്കണം. സാധാരണ മീന്പിടുത്തക്കാരായ ഫിലിപ്പിനോ ചെറുപ്പക്കാര്‍ വിദൂരസ്ഥ രായെങ്കിലുമുണ്ടാകും. ഇന്ന് അവരുമില്ല.

ഭൂമിയിലെ അജ്ഞാത തുരുത്തുകള്‍ തേടി പ്രാചീന കാലത്ത് പായക്കപ്പലില്‍ സമുദ്രങ്ങള്‍ക്ക് കുറുകെ യാത്ര ചെയ്ത മനുഷ്യര്‍ രക്തത്തില്‍ എത്ര മാത്രം സാഹസികത അലിഞ്ഞു ചേര്‍ന്നവരായിരുന്നിരിക്കണമെന്നു വെറുതെ ഓര്‍ത്തു പോയി.

എന്തെങ്കിലും ഒരു വടി കൂടി കിട്ടുമോ എന്നന്വേഷിച്ചു ചുറ്റുപാടും വെള്ളത്തില്‍ പരതി നടന്ന കബീര്‍ ഏതോ മീന്പിടിത്തക്കാരുപേക്ഷിച്ച് പോയൊരു ഇരുമ്പു വടിയുമായി മടങ്ങിയെത്തി. ഇപ്പോള്‍ വെള്ളം നന്നായി തെളിഞ്ഞിട്ടുണ്ട്.രണ്ടു ശൂലങ്ങളും തിരണ്ടിയുടെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ടെന്നു വ്യക്തമായി കാണാം. അവന്‍ ഇരുമ്പു വടി കൊണ്ട് തിരണ്ടിയുടെ വാല്‍ ശരീരത്തോടു ചേരുന്ന ഭാഗത്തു കുത്തി ഞെരുക്കാന്‍ തുടങ്ങി.ഒന്ന് പിടഞ്ഞ തിരണ്ടി ചടുലമായ വേഗതയില്‍ നാല് ഭാഗത്തേക്കും വാലൊന്നു ചുഴറ്റി,പിന്നെ പതുക്കെ തോല്‍വി സമ്മതിച്ചു. തിരണ്ടിയുടെ പ്രതിരോധം ഏതാണ്ട് അവസാനിച്ചെന്നു ബോധ്യപ്പെട്ടപ്പോഴാണ് ഞങ്ങള്‍ക്ക് ശ്വാസം നേരെ വീണത്‌. പതുക്കെ ശൂലങ്ങള്‍ പറിച്ചെടുത്തു. മൃതപ്രായനായ തിരണ്ടി ഒന്ന് കൂടി പിടഞ്ഞു, ക്രമേണ നിശ്ചലമായി. എല്ലാവരും ചേര്‍ന്ന് വെള്ളത്തിനു മുകളിലേക്കുയര്‍ത്തിയപ്പോള്‍ അവസാന ശ്വാസത്തിന്റെ നേരിയ ചലനം മാത്രം.

തിരണ്ടിയെയും വലിച്ചു കരയിലേക്ക് നടക്കുമ്പോള്‍ ആര്‍ക്കൊക്കെ വീതം വെയ്ച്ചു നല്‍കണമെന്നും എങ്ങനെയൊക്കെ പാകം ചെയ്യണമെന്നുമുള്ള ചര്‍ച്ചയിലായിരുന്നു ഞങ്ങള്‍. ‍ ‍ ‍

                                                  (മാധ്യമം)

Monday 12 July 2010

'സുജീവന'ത്തില്‍ ഒരു പകല്‍

ഒരവധിക്കാലത്തിന്റെ പ്രതീക്ഷയും സ്വപ്നവും നെഞ്ചിലേറ്റിയാണ് ഓരോ പ്രവാസിയും ഗള്‍ഫിലെ ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നത്.വര്‍ഷത്തില്‍ ഒരു മാസത്തെ അവധിയുള്ളൂവെങ്കിലും ആ ദിവസങ്ങള്‍ എല്ലാ പ്രവാസികളെയും പോലെത്തന്നെ എനിക്കും ഉത്സവ ദിനങ്ങളാണ്. കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട എണ്ണിത്തിട്ടപ്പെടുത്തിയ ദിനങ്ങള്‍ നാട് തെണ്ടാനിറങ്ങുക എന്നത് കുടുംബ കലഹമുണ്ടാക്കുവാന്‍ പര്യാപ്തമായ കാരണങ്ങളിലൊന്നാണെങ്കിലും ‍ഓരോ അവധിക്കാലത്തും,വ്യത്യസ്തമായി ജീവിക്കുന്ന ചില മനുഷ്യരെ കാണാനും അവരുടെ ജീവിതാനുഭവങ്ങള്‍ മനസ്സിലാക്കാനും ഏതാനും ദിവസങ്ങള്‍ മാറ്റി വെക്കാറുണ്ട്.സമൂഹത്തിന്റെ ദീനം പിടിച്ച മുഖ്യ ധാരയില്‍ നിന്നും അല്പം അകന്നു മാറി വേറിട്ട ജീവിത ശൈലിയും ചിന്തകളുമായി ജീവിക്കുന്ന ചില പച്ച മനുഷ്യര്‍.

കഴിഞ്ഞ അവധിക്കാലത്ത്‌ സുഹൃത്തുക്കളായ അനസ് ബാബുവിനും സയ്യിദ് അലി തങ്ങള്ക്കുമൊപ്പം എത്തിപ്പെട്ടത് ബഷീര്‍ മാഷിന്റെ സുജീവനത്തിലാണ്.മണ്ണാര്‍ക്കാട് കോളേജിനു സമീപം പയ്യനടം എന്ന സ്ഥലത്ത് കുന്തിപ്പുഴയുടെ തീരത്താണ് മാഷിന്റെ വാസം.മനസ്സിന് കുളിര്‍മ്മയേകുന്ന വിജനമായൊരു തുരുത്തില്‍ നഗരത്തിന്റെ എല്ലാ ബഹള-മാലിന്യങ്ങളില്‍ നിന്നുമകന്നു ബഷീര്‍ മാഷ്‌ ഒരു സൂഫിയെപ്പോലെ കഴിയുന്നു. കൂട്ടിനു ഭാര്യയുണ്ട്;പ്രകൃതിയുടെ സാന്ത്വനവും നന്മയുടെ തണലും തേടിച്ചെല്ലുന്ന ഒറ്റപ്പെട്ട സന്ദര്‍ശകരുണ്ട്.

ആധുനിക ജീവിത ശൈലിയുടേയും ഭക്ഷണ ക്രമത്തിന്റെയും സന്തതികളാണ് മിക്ക രോഗങ്ങളുമെന്നു ഉറച്ചു വിശ്വസിക്കുന്ന മാഷ് പ്രകൃതിയോടു ഒത്തിണങ്ങിപ്പോകുന്നൊരു ജീവിത രീതിയും ഭക്ഷണ ക്രമവുമാണ് സ്വീകരിച്ചിരിക്കുന്നത്. മധുവൂറുന്ന ചക്കച്ചുളയും തേങ്ങാപ്പൂളുമായി മാഷും ഭാര്യയും ഞങ്ങളെ സ്വീകരിച്ചു. പ്രകൃതി,മനുഷ്യന്‍, സംസ്കാരം തുടങ്ങിയ വിഷയങ്ങളില്‍ ഗൌരവവും നര്‍മവും ഇട കലര്‍ന്ന സംഭാഷണ ശകലങ്ങളിലൂടെ ആ പകല്‍ മധ്യാഹ്നത്തിലേക്ക് മുന്നേറി.പ്രകൃതി ജീവനവുമായി ബന്ധപ്പെട്ട്‌ മാഷിന്റെ അനുഭവങ്ങളും നിരീക്ഷണങ്ങളും കണ്ടെത്തലുകളും ഞങള്‍ കൌതുകത്തോടെ കേട്ടിരുന്നു.കൃഷിക്കുള്ള നിലമൊരിക്കലും ഉഴുതു മറിക്കുകയോ കിളച്ചു മറിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് വിശ്വസിക്കുന്ന മാഷ്‌ ജൈവ കൃഷിയുടെ പ്രസക്തിയെക്കുറിച്ചു വിവരിക്കുന്ന 'ഒരീര്‍ക്കില്‍ വിപ്ലവം'എന്നൊരു പുസ്തകവും രചിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവങ്ങളില്‍നിന്നും‌,നടപ്പ് വിദ്യാഭ്യാസത്തിലെ അധ്യയന രീതികളെ വിമര്‍ശനാത്മകമായി വിലയിരുത്തിക്കൊണ്ട് അനുയോജ്യ വിദ്യാഭ്യാസം എന്നൊരു പുസ്തകവും രചിച്ചിട്ടുള്ള മാഷ് പ്രസ്തുത വിഷയത്തില്‍ മൌലികമായ ചില കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നയാളാണ്.

അര്‍ഥപൂര്‍ണമായൊരു പകലിന്റെ നിറവില്‍ നിറഞ്ഞ മനസ്സുമായാണ് അന്ന്   ഞങ്ങള്‍  സുജീവനത്തിന്റെ പടികളിറങ്ങിയത്.

Friday 9 July 2010

മലയാളിയുടെ ഉംറ വിസക്കാലം

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഒരു കാലത്ത് നാട്ടില്‍ വളര്‍ന്നു വരുന്ന ആണ്‍ മക്കളെക്കുറിച്ച് പ്രതീക്ഷാപൂര്‍വ്വം പറയുന്നൊരു വാചകമുണ്ടായിരുന്നു.'ഒന്ന് രണ്ടു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഉംറയടിക്കാനായി' എന്ന്. ഒരു പാട് മക്കള്‍ ചെറുപ്രായത്തില്‍ തന്നെ കുറഞ്ഞ ചെലവില്‍ ഒരു ഉംറ വിസ സംഘടിപ്പിച്ചു പിതാക്കന്മാരുടെ കൂട്ടിനെത്തുകയും ചെയ്തു. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നിന്നും വന്നവരായിരുന്നു ഇവരില്‍ ഭൂരിഭാഗവും.ഒരു പാസ്പോര്‍ട്ടും തുച്ചം പണവുമായി ഏതു ട്രാവല്സില്‍ കയറിചെന്നാലും ദിവസങ്ങള്‍ക്കകം സൌദിയില്‍ എത്താനും ഉംറ വിസയില്‍ അനുവദിക്കപ്പെട്ട പരിമിത ദിവസങ്ങള്‍ കഴിഞ്ഞും ഏറെക്കാലം അനധികൃതമായി താമസിച്ചു ജോലി ചെയ്യാനും ഇത് സൗകര്യം നല്‍കി.

അനധികൃത താമസത്തിനിടയില്‍ പിടിക്കപ്പെട്ടാല്‍ ഏതാനും ദിവസങ്ങള്‍ ഡിപോര്‍ട്ടേഷന്‍ കേന്ദ്രത്തില്‍ കിടന്ന്‌ സൗജന്യമായി വിമാനമാര്‍ഗം ഇന്ത്യയിലെ ഏതെങ്കിലും വിമാനത്താവളത്തില്‍ ചെന്നിറങ്ങാമായിരുന്നു. ഇങ്ങനെ പല പ്രാവശ്യം ഉംറ വിസയിലെത്തി വര്‍ഷങ്ങളോളം ജോലി ചെയ്തു സൗജന്യമായി നാട്ടിലെത്തിയ എത്രയോ മലയാളികളുണ്ട്. വലിയൊരു സംഖ്യ മുടക്കി വിസ സംഘടിപ്പിച്ചു വേണം ഗള്‍ഫില്‍ എത്താനെന്നത് കൊണ്ട് കേരളത്തിലെ മധ്യ വര്‍ഗ്ഗ കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു ഗള്‍ഫില്‍ എത്തിപ്പെട്ടവരില്‍ ഏറിയ പങ്കും. ഗള്‍ഫിലേക്കുള്ള കുടിയേറ്റത്തിലും അങ്ങനെ പാവപ്പെട്ടവന്‍ പിറകിലായി. ഈ പശ്ചാത്തലത്തിലാണ് ഉംറ വിസ ഉപയോഗപ്പെടുത്തി ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള ഒരുപാട് പേര്‍ കൂടി മരുഭുമിയില്‍ സ്വര്‍ണ മത്സ്യം തിരയാന്‍ വന്നത്.

വന്നവരില്‍ പലരും പിന്നീട് ഒരു ജോലി വിസ സംഘടിപ്പിച്ചു വീണ്ടും വന്നു ഗള്‍ഫ്കാരുടെ മുഖ്യധാരയില്‍ ചേര്‍ന്നു. ഇന്ന് എല്ലാ ഗള്‍ഫുകാരെയും പോലെ മരുഭൂമിയിലെ മൃഗ തൃഷ്ണയാല്‍ ആകര്‍ഷിക്കപ്പെട്ടു മണല്‍ക്കാട്ടില്‍ അലയുന്നു,സ്വപ്‌നങ്ങള്‍ കൊണ്ട് പുതച്ച് നെടുവീര്‍പ്പുകളെ കെട്ടിപ്പിടിച്ചുറങ്ങുന്നു.

ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ താല്‍ക്കാലിക ജോലിക്കാരനായി ജോലി നോക്കുന്ന സമയം.ഓരോ ആഴ്ചയിലും രണ്ടു ദിവസങ്ങളില്‍ കോണ്‍സുലേറ്റ് ജീവനക്കാരുടെ ഒരു സംഘം ജിദ്ദയിലെ ഡിപോര്‍ട്ടേഷന്‍ സെന്ററില്‍ സന്ദര്‍ശനം നടത്തുന്ന പതിവുണ്ട്. അനധികൃത ഇന്ത്യക്കാരില്‍ നിന്നും പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് എമര്‍ജെന്‍സി സര്‍ട്ടിഫികറ്റ് എന്ന താല്‍ക്കാലിക പാസ്പോര്‍ട്ട്‌ നല്‍കുന്നതിനാണ് ഈ സന്ദര്‍ശനം. ചൂടുള്ള കാലാവസ്ഥയില്‍ അത്ര സുഖകരമായ യാത്രയല്ലിത്. അതു കൊണ്ട് തന്നെ ഈ സംഘത്തില്‍ ചേരുന്നതില്‍ പലര്‍ക്കും വിമുഖതയാണ്‌. പുതുമ നിറഞ്ഞതും രസകരവുമായ അനുഭവങ്ങളില്‍ ചെന്നു ചാടാനുള്ള സഹജ പ്രേരണയാല്‍ ഈയുള്ളവന്‍ മിക്ക ദിവസങ്ങളിലും സംഘത്തില്‍ ചേര്‍ന്നു. സഹപ്രവര്‍ത്തകനായ കെ.പി. ഹിഷാം, നിനക്ക് പറ്റിയ പണിയാണെന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ചു.

അന്നത്തെ അസിസ്റ്റന്റ്റ് കോണ്‍സുല്‍ കരണ്‍ സിംഗിന്റെ നേതൃത്വത്തില്‍ മൂന്നോ നാലോ പേരടങ്ങുന്ന സംഘമാണ് ഉണ്ടാവുക.ഓരോ തടവുകാരനില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു എമര്‍ജെന്‍സി സര്‍ട്ടിഫിക്കറ്റിനു വേണ്ടി അപേക്ഷാ ഫോം തയ്യാറാക്കുന്നു.അടുത്ത സന്ദര്‍ശനത്തില്‍ അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.

ഒരു ദിവസം മേശക്കരികിലിരുന്നു ഓരോരുത്തരുടെ അപേക്ഷ പൂരിപ്പിക്കുകയാണ്.ഏറെ സമയമില്ലാത്തത് കൊണ്ട് തലയുയര്‍ത്തി നോക്കാതെ വരിയില്‍ മുന്നില്‍ നില്‍ക്കുന്ന ആളോട് എഴുതുന്നതിനിടക്ക് തന്നെ വിവരങ്ങള്‍ തിരക്കുകയാണ് പതിവ്. ജില്ല മലപ്പുറം എന്ന് പറയുമ്പോള്‍ വെറുതെ ഉപചോദ്യം തൊടുക്കും. 'മലപ്പുറത്തെവിടെ?' കരുവാരക്കുണ്ടെന്നോ കൊണ്ടോട്ടിയെന്നോ ചാപ്പനങ്ങാടിയെന്നോ പെട്ടെന്ന് മറുപടി വരും. അന്നും മലപ്പുറം എന്നു കേട്ടപ്പോള്‍ സ്ഥിരം ചോദ്യം തൊടുത്തു. മറുപടി വന്നു.'കോട്ടക്കല്‍','കൊട്ടക്കലെവിടെ?' 'പുതുപ്പറമ്പ്' തലയുയര്‍ത്തി നോക്കുമ്പോള്‍ ഞങ്ങളുടെ നാല് വീടുകള്‍ക്കപ്പുറത്തെ മുസ്ലിയാര്‍ കുഞ്ഞീതു കാക്കാന്റെ മകന്‍ മുഹമ്മദ്‌ ദീനഭാവം കലര്‍ന്ന അദ്ഭുതത്തോടെ എന്നെ നോക്കുന്നു. മുഹമ്മദ്‌ ഏറെ അന്തര്‍മുഖനും നിശ്ശബ്ദനുമായ പ്രകൃതമാണ്.എന്റെ അറിവില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ജോലി വിസയില്‍ത്തന്നെ മക്കത്ത് വന്നതാണ് മുഹമ്മദ്‌. ഞാന്‍ സംശയത്തോടെ അവനു നേരെ നോക്കി. മക്കയിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും വിസയുടെ എജന്റിനെക്കൊണ്ട് ഇക്കാമ സംഘടിപ്പിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല. റോഡിലൂടെ നടക്കുമ്പോള്‍ പോലീസ് പിടിയിലായതാണ്. ഭാര്യയുടെ ആഭരണങ്ങള്‍ പണയപ്പെടുത്തി ഭാഗ്യം തേടിയിറങ്ങിയ എന്റെ അയല്‍വാസിക്ക് ഭാഗ്യം വന്ന വഴി ഇങ്ങനെയാണ്. വനിതാ സെല്ലില്‍ ഒരിക്കല്‍ കണ്ടത് അരീക്കോട്ടുകാരി ഖദീജയെ. ഉംറ വിസയില്‍ വന്ന് അനധികൃതമായി താമസിക്കുന്നതിനിടയില്‍ പോലീസ് പിടിയിലായതാണ്. ആദ്യ ദിവസം കണ്ടപ്പോള്‍ ഏറെ പരിഭ്രാന്തിയിലായിരുന്നു ഖദീജ. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ പുതിയ ലോകം അവര്‍ക്ക് പരിചിതമായി.അകത്തുള്ള ഖദീജയെക്കാളും പുറത്തുള്ള ഭര്‍ത്താവാണ് ബേജാറിലായത്.ഉത്ക്കണ്ട്ടയുംവേവലാതിയും അയാളുടെ രാപ്പകലുകളെ പൊതിഞ്ഞു. ഏതാനും ദിവസങ്ങളെങ്കിലും അന്തിക്കൂട്ടിനു ഭാര്യയുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചപ്പോള്‍ അതിനിത്ര വില കൊടുക്കേണ്ടി വരുമെന്ന് അയാള്‍ ഒരിക്കലും ഓര്‍ത്തിട്ടുണ്ടാവില്ല.

അപ്രതീക്ഷിതമായി പോലീസ്‌ പിടിയിലായപ്പോള്‍ മാനസികമായി തളര്‍ന്നു പോയ റസാഖിനെ ഏറെ പണിപ്പെട്ടാണ് നാട്ടിലയച്ചത്. റസാഖ് പ്രീഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. വിവാഹപ്രായമെത്തിയ പെങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് അവന്റെ മനസ്സിനെ അരാജകമാക്കിയത്.

നാട്ടുകാരനും സുഹൃത്തുമായ ഷൌക്കത്തിനു ചെറിയൊരു മാനസികാസ്വാസ്ഥ്യം.റോഡിലൂടെ നടന്നു പോകുമ്പോള്‍ എതിരെ വന്ന പോലീസ് വണ്ടിക്കു ഷൌക്കത്ത് കൈ കാണിച്ചു നിര്‍ത്തിയത് പെട്ടെന്നായിരുന്നു. ഷൌക്കത്ത് വിസയുള്ളവനും നിയമപരമായി ജോലി ചെയ്യുന്നവനുമാണ്. പക്ഷെ ഞങ്ങളുടെ സുഹൃത്ത് കൂടെയുള്ള ആലിപ്പു അനധികൃതനാണ്. ആലിപ്പു ത്രിശങ്കുവിലായി. അവിടെ നില്‍ക്കാനും വയ്യ, സുഖമില്ലാത്ത സുഹൃത്തിനെ ഉപേക്ഷിച്ചു ഓടി രക്ഷപ്പെടാനും വയ്യ. വണ്ടി നിറുത്തി ഇറങ്ങി വന്ന പോലീസുകാരനോട്‌ ആലിപ്പുവിനെ ചൂണ്ടി ഷൌക്കത്ത് പറഞ്ഞു:"ഇവന്‍ ഉംറക്കാരനാണ്, എന്നാലും ഇവനെ പിടിക്കരുത്, എന്റെ നാട്ടുകാരനാണ്" . മനോനില തെറ്റിയവന്റെ അന്തക്കേടാണ് ഈ സംസാരമെന്നു കരുതിയ പോലീസ് സ്ഥലം വിട്ടപ്പോഴാണ് ഉംറക്കാരന് ശ്വാസം നേരെ വീണത്‌. അല്ലാഹുവിന്റെ തൌഫീഖ് കൊണ്ട്, ഒരു മാസത്തിനകം തന്നെ ജിദ്ദ ബലദിയ്യ ഓഫീസ്സിനു മുന്‍പില്‍ വാച്ചുകള്‍ കച്ചവടം ചെയ്ത ആലിപ്പുവിനെ പോലീസ് പൊക്കി. നാട്ടിലിരുന്നുണ്ണാന്‍ വകയുണ്ടായിട്ടും ഉംറ വിസക്ക് കയറിയ അവനെ പോലീസ് പിടിച്ചെന്നു കേട്ടപ്പോള്‍ അവന്റെ വീട്ടുകാര്‍ക്ക് പെരുത്ത സന്തോഷം,ഞങ്ങള്‍ നാട്ടുകാര്‍ക്ക് എന്നേക്കും ഒരു തമാശ.

അനധികൃത താമസക്കാരാരാവുന്ന ഉംറ വിസക്കാരെക്കുറിച്ചു സൌദിയിലെ മലയാളികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു പാട് കഥകളുണ്ട്. അതിലൊന്ന് ഇങ്ങനെ : നമസ്കാരത്തിനു പള്ളിയില്‍ കയറിയ ഉംറക്കാരന്‍ അംഗശുദ്ധി വരുത്തുന്നതിനിടയില്‍ അകലെ ഒരു പോലീസുകാരനെ കണ്ടു ചെറുതായൊന്നു നടുങ്ങി. അപ്പോള്‍ പള്ളിയില്‍ കയറി വന്ന നാലഞ്ചാളുകള്‍ക്ക് ഇമാമായി നില്‍ക്കേണ്ടി വന്നത് സംഗതി വശാല്‍ ഉംറക്കാരനാണ്. പള്ളിയില്‍ വെച്ച് പോലീസിന്റെ കണ്ണില്‍ പെടുമോ എന്ന വേവലാതിയോടെയാണ് കക്ഷി നമസ്കാരം തുടങ്ങുന്നത്.റുകൂഇല്‍ കാലുകള്‍ക്കിടയിലൂടെ നോക്കിയ ഇമാം കണ്ടത് പിന്നില്‍ തുടര്‍ന്ന് നമസ്കരിക്കുന്ന പോലീസുകാരനെ. സുജൂദില്‍ വെച്ച് ഇമാം പണി പറ്റിച്ചു. എല്ലാവരും സുജൂദിലായ സമയം ഇമാം പതുക്കെ സ്ഥലം വിട്ടു. കുറെ കഴിഞ്ഞു പിന്നില്‍ നമസ്കരിക്കുന്നവര്‍ പതുക്കെ തലയുയര്‍ത്തി നോക്കിയപ്പോള്‍ ഇമാമിനെ കാണാനില്ല. സ്വന്തം നിലക്ക് നമസ്കാരം പൂര്‍ത്തിയാക്കിയ അവര്‍ ഉത്ക്കണ്ടയോടെ ചുറ്റുപാടും ഇമാമിനെ പരതി.ചെറുപ്പക്കാരനായിരുന്ന പോലീസുകാരന്‍ ഊറിച്ചിരിച്ചുകൊണ്ട് പറഞ്ഞു :

'ഇമാം ഉംറക്കാരനായിരുന്നു, മക്കയിലേക്ക് ഉംറക്ക് പോയി'.

വേറൊരു കഥയില്‍ കുറ്റ്യാടിക്കാരന്‍ കുഞ്ഞബ്ദുല്ലയാണ് കഥാപാത്രം. പോലീസ് പിടിയില്പ്പെട്ടു നാട്ടില്‍ പോയ കുഞ്ഞബ്ദുള്ള ഒരു മാസത്തിനകം പുതിയ ഉംറ വിസയില്‍ എത്തി, മുന്‍പ് പിടിച്ച പോലീസുകാരന്റെ കയ്യില്‍ തന്നെ വീണ്ടും അകപ്പെട്ടപ്പോള്‍ പോലീസുകാരന്‍ വിസ്മയം കൂറിയത്‌ ഇങ്ങനെ : ഇന്ത്യയില്‍ ഇവടെത്തെക്കാളും വലിയ ചെക്കിംഗോ?

എല്ലാ കഥകളും അവസാനിക്കുകയാണ്. സൗദി ഗവണ്‍മെന്റ് അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയതോടെ ഉംറ വിസയിലെത്തി ഒരു ജോലി എന്ന മലയാളിയുടെ സ്വപ്നം ഏറെക്കുറെ അവസാനിച്ച മട്ടാണ്. ഇത്ര ലളിത മാര്‍ഗത്തിലൂടെയും നിര്‍ഭയമായും ഉപജീവനം തേടിപ്പോകാന്‍ മലയാളിക്ക് മുന്‍പില്‍ വേറെ ഏതു രാജ്യമുണ്ട്? എന്നിട്ടും ശുഭാപ്തി വിശ്വാസിയായ മലയാളി തല ചൊറിഞ്ഞ്‌ കൊണ്ട് പറയുന്നു: "എന്തെങ്കിലുമൊക്കെ വഴിയുണ്ടാകുമെന്നേ!"
                                           ( മാധ്യമം )

കുരുത്തം കെട്ട പ്രവാസി സ്വയം അഭിമുഖപ്പെടുന്നു

ബഹുമുഖ വ്യക്തിത്വത്തിനുടമയും വിപ്ലവകാരിയുമായ ഒരു മനുഷ്യന്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇന്റര്‍വ്യൂ ചെയ്യപ്പെടെണ്ടതല്ലേ?അല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ കെ എന്ന് ടൈപ്പ് ചെയ്തു സ്പേസ് കൊടുത്തിട്ട് എന്‍ എന്നടിക്കുക.അതെ എന്നാണു ഉത്തരമെങ്കില്‍ തുടര്‍ന്ന് വായിക്കുക. ഈ വിനീതനായ ഞാന്‍ ആദരണീയനായ എന്നെത്തന്നെ ഇന്റര്‍വ്യൂ ചെയ്തു.

                                                      ഗള്‍ഫ്‌ ജീവിതം
സ്വയം തെരഞ്ഞെടുത്തതല്ല. വീടിനു എട്ടു കിലോമീറ്ററോളം പരിധിയിലുള്ള (അന്ന് ഇത്രയധികം ആളുകള്‍ പരിധിക്കു പുറത്തായിരുന്നില്ല)ലൈബ്രറേറിയന്മാരുമായി അവിഹിത ബന്ധം സ്ഥാപിക്കുക,കവിതാ പുസ്തകങ്ങള്‍ രഹസ്യമായി വീട്ടിലേക്കു ഒളിച്ചു കടത്തുക,ഇടക്ക് ബുദ്ധിജീവി ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി ബന്ധുക്കള്‍ ഗൂഡാലോചന നടത്തി നാടുകടത്തിയതാണ്.അച്ചടിമഷി പുരണ്ട കുരുത്തം കെട്ട ചില കുറിപ്പുകള്‍ കാട്ടി അവര്‍ പിതാവിന്റെ മേലൊപ്പ് വാങ്ങുകയും ചെയ്തു. അവര്‍ക്കെതിരെ പ്രോസിക്യുഷന്‍ നടപടിയെക്കുറിച്ച് ആലോചിക്കേണ്ട കാലമായപ്പോഴാണ് ഗൂഡാലോചനാ കുറ്റത്തിന്, കേരള യാത്ര നടത്തിയാല്‍ പാപ പരിഹാരമുണ്ടെന്ന പുതിയ നാട്ടു നടപ്പ് നാട്ടില്‍ നടപ്പിലായത്.
                                                      ദിനചര്യ
ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്നു (ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണരുന്നവന്‍ ബ്രാഹ്മണന്‍) ബാത്ത് റൂമിന് മുന്‍പില്‍ ഊഴം കാത്തു നില്‍ക്കുന്നതില്‍ ആരംഭിക്കുന്നു.മുഷിപ്പ് കൂടുമ്പോള്‍ ഉപയോഗമില്ലാത്ത നാല് ബാത്ത് അറ്റാചിഡു ബെഡ് റൂമുകള്‍ നാട്ടിലുള്ളത് ഓര്‍ത്തു സംതൃപ്തിയടയുന്നു.വാര്‍ത്തയിലെ ഹെഡ്ലൈന്‍ കണ്ടു കമ്പനി വണ്ടിക്കു പിറകെ പായുന്നു. പകല്‍സമയത്ത് കൊട്ടേഷന്‍, ഓര്‍ഡര്‍, ഷിപ്മെന്റ്, ഡെലിവറി, തുടങ്ങിയ വാക്കുകളില്‍ തട്ടിത്തടഞ്ഞു വൈകീട്ട് ടി.വി.യുടെ മുന്നിലേക്ക്‌ വീഴുന്നു. ഇടയ്ക്കു ഭാര്യയുടെ മിസ്സ്‌ട് കാള്‍ കണ്ടു വിവാഹിതനാണല്ലോ എന്ന യാഥാര്‍ത്ഥ്യം ഓര്‍ത്തു നടുങ്ങുന്നു.

                                                          പ്രായം
ഏതു വിപ്ലവകാരിക്കും നിത്യ യൌവ്വനമാണെന്നറിയില്ലേ? (ഏത് പത്രത്തില്‍ നിന്നാണ് വരുന്നത്? )എന്നാലും നര അതിക്രമിച്ചു വരുന്നത് കാണുമ്പോള്‍ കറുപ്പിനഴക് എന്നാ പാട്ട് പാടി മുടിക്ക് ചായം തേക്കുന്നു. ടി.വി.യില്‍ മുസ്ലി പവ്വറിന്റെ പരസ്യം കണ്ടു ആത്മ വിശ്വാസം വീണ്ടെടുക്കുന്നു.

                                                        കാഴ്ചപ്പാട്
അങ്ങിനെയൊന്നു ഇല്ലാത്തത് കൊണ്ട് സുഖമായി ജീവിച്ചു പോകുന്നു.എന്നിട്ടും ചില ഊശാന്താടിക്കാര്‍ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കി ഇടയ്ക്കു ശല്ല്യം ചെയ്യുന്നു. ബൊളീവിയന്‍ കാടുകളില്‍ ഫോറസ്റ്റ് ഗാര്‍ഡുകളുടെ വെടിയേറ്റ്‌ മരിച്ച ഒരു കറുത്ത താടിക്കാരന്‍,ഫ്രാന്‍സില്‍ പ്രവാസ ജീവിതം നയിച്ച്‌ സ്വന്തം നാട്ടിലെ രാജാക്കന്മാരുടെ പള്ളിയുറക്കം തടസ്സപ്പെടുത്തിയ ഒരു വെള്ളത്താടിക്കാരന്‍ എന്നിവരൊക്കെ ഈ സംഘത്തിലുണ്ട്.

                                                          തിരിച്ചു പോക്ക്
ഒരു വേദാന്തിയോടാണോ ചോദ്യം? ആരും ഇവിടെ വരികയോ തിരിച്ചു പോവുകയോ ചെയ്യുന്നില്ല. സൂഫി രാജാവിനോട് പറഞ്ഞു:"ഈ രാജ്യാധികാരം,കൊട്ടാരം, ആടയാഭരണങ്ങള്‍, ദീപാലങ്കാരങ്ങള്‍ ഒന്നും യാഥാര്‍ത്ഥ്യം അല്ല. അഞ്ജനായ മനുഷ്യന്റെ തോന്നല്‍ മാത്രം. അത് കൊണ്ട് അങ്ങ് ഈ ജീവിതം വലിച്ചെറിഞ്ഞു ഇറങ്ങിത്തിരിക്കുക.ജീവിതത്തിന്റെ അര്‍ഥമില്ലായ്മയില്‍ അര്‍ഥം തിരയുക". രാജാവ് കൂട്ടിലെ നായയെ അഴിച്ചുവിടാന്‍ ഭടന്മാരോട് കല്പിച്ചു. സൂഫിയുടെ പിന്നാലെ നായ, ശരവേഗത്തില്‍ സൂഫി. "ഇപ്പോള്‍ എങ്ങനെയുണ്ട്?ഇതെല്ലാം യഥാര്‍ഥത്തില്‍ ഉള്ളതാണോ? ഓട്ടത്തിനിടയില്‍ സൂഫി പ്രതികരിച്ചു:" മഹാരാജാവേ, എല്ലാം അങ്ങയുടെ തോന്നല്‍ മാത്രമാണ്. എന്റെ പിറകെ നായയുമില്ല, ഞാന്‍ ഓടുന്നുമില്ല". ഈ വിനീതന്‍ നാട്ടില്‍ നിന്നും പോന്നിട്ടുമില്ല, തിരിച്ച് എങ്ങോട്ടും പോകുന്നുമില്ല.

ഭാര്യയുടെ തുടരെയുള്ള മിസ്ഡ് കാളില്‍ ഈ അഭിമുഖം തടസ്സപ്പെടുന്നു.

                           ( മാധ്യമം) ‍

Thursday 8 July 2010

കുറിമാനങ്ങളില്‍ തളിരിടുന്ന പ്രണയാക്ഷരങ്ങള്‍

പ്രവാസിയുടെ വിരഹ വേദനയിലേക്ക് കാത്തിരിപ്പിന്റെ ആനന്ദം പകര്‍ന്നു നല്‍കുന്നവയായിരുന്നു ജന്മനാട്ടില്‍നിന്നും വരുന്ന കത്തുകള്‍.പ്രിയതമയുടെയോ പ്രണയിനിയുടെയോ കുറിമാനങ്ങളിലെ വരികള്‍ക്കിടയില്‍ ഒരിക്കലെങ്കിലും സ്വയം നഷ്ടപ്പെടാത്ത പ്രവാസികള്‍ അപൂര്‍വമായിരിക്കും. അക്ഷരങ്ങള്‍ സംഗീതം പൊഴിക്കുന്നതും വരികള്‍ക്കിടയില്‍ പരിദേവനങ്ങള്‍ അടുക്കി വെച്ചവയുമായിരുന്നു അവ.ഒന്നിച്ചു പങ്കിട്ട മുഹൂര്ത്തങ്ങളിലെ മധുരാനുഭവങ്ങള്‍ ആ അക്ഷരക്കൂട്ടുകളില്‍ നൃത്തമാടി. സ്നേഹാര്‍ദ്രമായ നിമിഷങ്ങള്‍ ചേര്‍ത്ത് വെച്ച് ഒരു വസന്താരാമം തീര്‍ക്കുന്നതിനിടയില്‍ അനിവാര്യമായൊരു വേര്‍പാടിന്റെ അമ്പരപ്പില്‍ അസ്വസ്ഥമായ കൌമാര മനസ്സുകളുടെ വിഹ്വലതകള്‍ ആ വരികളില്‍ വിങ്ങി നിന്നു. അലിവാര്‍ന്ന സാന്ത്വനങ്ങളും ഇളം മഞ്ഞിന്റെ കുളിരാര്‍ന്ന പ്രണയ മൊഴികളും മറു കുറിയില്‍ പ്രതീക്ഷിച്ചു എഴാം കടലിനക്കരെ ഒരു പാട് യവ്വനങ്ങള്‍ പോസ്റ്റുമാന്റെ പാദ പതനങ്ങള്‍ക്ക് കാതോര്‍ത്തു.

അനാഥമായിപ്പോകുന്ന താരുണ്യത്തിന്റെ വര്‍ണാഭമായ സ്വപ്നങ്ങള്‍ക്ക് വാക്കുകളിലൂടെയും വരികളിലൂടെയും നിറം ചാര്‍ത്താനുള്ള വിഫല ശ്രമങ്ങളായിരുന്നു പേജുകളില്‍ നിന്നും പേജുകളിലേക്ക് പരന്നൊഴുകിയത്.പ്രവാസി ദമ്പതികളുടെ കത്തുകളും മറുപടികളും സമാഹരിക്കപ്പെടുകയാണ് എങ്കില്‍ ഒരു പക്ഷെ പ്രസിദ്ധീകൃതമായ പ്രശസ്ത പ്രണയ ലേഖനങ്ങളെക്കാളും ജീവിതം തുടിച്ചു നില്‍ക്കുന്നവയായിരിക്കും അവ.ഏറെക്കാലം പ്രവാസിയായിരുന്ന എഴുത്തുകാരന്‍ ബാബു ഭരദ്വാജ് പ്രിയതമയുടെ കത്തുകള്‍ വര്‍ഷങ്ങളോളം നിധി പോലെ സൂക്ഷിച്ചു വെച്ചതിനെക്കുറിച്ചു ഒരിടത്ത് വാചാലനാകുന്നുണ്ട്. പ്രണയാതുരമായ ദിനരാത്രങ്ങള്‍ മനസ്സില്‍ വെള്ളവും വളവും നല്‍കി വളര്ത്താനാഗ്രഹിക്കാത്ത ഏതു മനുഷ്യനുണ്ടാകും?പലായനം ചെയ്യേണ്ടി വരുന്ന മനുഷ്യര്‍ക്ക്‌ എന്നും മധുരിക്കുന്ന ചില ഓര്‍മ്മകളാണ് കൂട്ടായുള്ളത്.അത്ര വിദൂരമല്ലാത്തതും ആസന്നമായതുമായ ചില സമാഗമങ്ങളെക്കുറിച്ചുള്ള കനവുകള്‍ അവന്റെ വഴിത്താരകളെ മൃദുലമാക്കുകയും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളെ വര്‍ണ ശബളമാക്കുകയും ചെയ്യുന്നു.

എണ്‍പതുകളില്‍ ഓരോ ഗള്‍ഫ്‌ വീടുകളില്‍ നിന്നും ടേപ് റിക്കോര്‍ഡറലൂടെ ഉയര്‍ന്നു കേട്ടൊരു ഗാനമുണ്ടായിരുന്നു. എസ്‌. എ. ജമീലിന്റെ കത്തും മറുപടിയും. പറന്നു തളര്‍ന്നിട്ടും ഇണയോടോത്ത് കൂടണയാന്‍ സാധിക്കാതെ നിസ്സഹായനായിപ്പോകുന്ന ഒരിണക്കിളിയുടെ വേദനയും വിങ്ങലും വമിപ്പിക്കുന്നവയായിരുന്നു അതിലെ വരികള്‍. ഇര തേടി കാതങ്ങള്‍ താണ്ടിയ ഒരു പാട് ആണ്‍ കിളികളുടെ രാവുകളെ ആ പാട്ടുകള്‍ നിദ്രാ വിഹീനങ്ങളാക്കി. വൃഥാവിലായിപ്പോകുന്ന തരുണ സ്വപ്നങ്ങളെ മനസ്സില്‍ ഖബറടക്കിയ ഒരു പാട് കാമിനികളുടെ അമര്‍ത്തിയ തേങ്ങലുകള്‍ കത്ത് പാട്ടിലെ വരികള്‍ക്ക് പശ്ചാത്തലമൊരുക്കി.കത്തും മറുപടിയും കേട്ട് ഒരു പാട് ഗള്‍ഫ്‌ ഭാര്യമാര്‍ എഴുതിയയച്ച പ്രതികരണങ്ങളെക്കുറിച്ച് ഈയിടെ ഡോക്ടര്‍ ഉമര്‍ തറമേല്‍ നടത്തിയ ഒരഭിമുഖത്തില്‍ ജമീല്‍ സൂചിപ്പിക്കുകയുണ്ടായി.

മുന്‍പൊക്കെ ഗള്‍ഫിലേക്കും തിരിച്ചും യാത്ര പറയുമ്പോള്‍ കത്തുണ്ടോ എന്നൊരു സ്ഥിരം ചോദ്യമുണ്ടായിരുന്നു .പെട്ടിയുടെ ഒരു ഭാഗത്ത് നിറയെ കത്തുകലുമായിട്ടായിരുന്നു അന്ന് എല്ലാവരുടെയും യാത്ര. ഒരു സമാന്തര തപാല്‍ സംവിധാനമായിരുന്നു അത്. മലയാളിയുടെ കൂട്ടായ്മയുടെയും സാമൂഹ്യ ബോധത്തിന്റെയും ഭാഗം തന്നെയായിരുന്നു ഈ കത്തുകളുടെ ശേഖരണവും വിതരണവും. ഗള്‍ഫ്‌ നാടുകളിലെ പല മലയാളി കടകളിലും കത്ത് പെട്ടികള്‍ തന്നെ സ്ഥാപിച്ചിരുന്നു.നാട്ടില്‍ പോകുന്ന സമയത്ത് നാട്ടുകാരുടെയും കൂട്ടുകാരുടെയും വീടുകള്‍ സന്നര്ശിക്കാനുള്ള ഒരുപാധി കൂടിയായിരുന്നു ഈ കത്തുകള്‍. ഇന്ന് മാര്‍ബിള്‍ കടയില്‍ നിന്നും പെയിന്റ് കടയിലേക്കും ജ്വല്ലറിയില്‍ നിന്നും തുണിക്കടയിലെക്കും ഓടിത്തളരുന്ന പ്രവാസി മലയാളിക്ക് വീട് സന്ദര്‍ശനത്തിനും പരിചയം പുതുക്കലിനും സമയമെവിടെ?കത്തുകള്‍ എഴുതാനും നമുക്ക് സമയമില്ലാതായി. അക്ഷരങ്ങളിലേക്ക് മനസ്സിന്റെ ജാലകം തുറന്നു വെക്കാനുള്ള നമ്മുടെ കഴിവില്ലായ്മയെ സമയക്കുറവില്‍ പഴി ചാരി രക്ഷപ്പെടുന്നു നമ്മള്‍.അപരാഹ്നങ്ങളില്‍ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന വിരഹിണികളുടെ നെടുവീര്‍പ്പുകള്‍ അക്ഷരങ്ങളിലൂടെ ഓരോ പ്രവാസിയേയും പിന്തുടരുന്ന കാലം അന്യമായിപ്പോവുകയാണോ?

ടെലി കമ്മ്യുനിക്കേഷനു രംഗത്തെ വന്‍ കുതിപ്പ് നമ്മുടെ ആശയ വിനിമയ മാര്‍ഗങ്ങളെ ബഹുദൂരം മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്. ലോകത്തിന്റെ ഏതു കോണില്‍ ഉള്ളവരും ഒരു വിളിപ്പാടകലെ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പുരോഗമിച്ചിട്ടുണ്ട്.പക്ഷെ ഈ വാമൊഴികള്‍ കേവലം വിവര കയ്മാററങ്ങളായി മാത്രം ചുരുങ്ങുന്നു എന്ന് നാമറിയുന്നില്ല. മനസ്സുകളുടെ ആര്‍ദ്രമായ ഭാവങ്ങള്‍ ഈ സംസാരങ്ങളില്‍ വിനിമയം ചെയ്യപ്പെടുന്നില്ല.വരമൊഴികളിലെ സ്പന്ദിക്കുന്ന മനോവ്യാപാരങ്ങള്‍ ഉമിത്തീ പോലെ കെടാതെ നില്‍ക്കുകയും ഏകാന്ത നിമിഷങ്ങളില്‍ ഊതിപ്പോലിപ്പിചെടുക്കാന്‍ സാധിക്കുകയും ചെയ്യുന്നു. അതിന്റെ ഇളം ചൂടില്‍ മതിമറന്നിരിക്കുക എത്ര ആസ്വോദ്യകരമാണ്. പങ്കു വെയ്ക്കപ്പെടാത്ത വികാര വിചാരങ്ങള്‍ ശുഷ്കിച്ചു പോവുകയും മനസ്സിനെ തരിശാക്കി മാറ്റുകയും ചെയ്യുന്നു.അടഞ്ഞ വാതിലുകള്‍ക്ക് പിറകിലെന്ന പോലെ അടഞ്ഞ മനസ്സുകള്‍ക്ക് മുന്‍പിലും മനുഷ്യന്‍ അന്യനായിപ്പോവുകയും കേവലം ശാരീരികമായ സാമീപ്യങ്ങള്‍ വൃഥാവിലായിപ്പോവുകയും ചെയ്യുന്നു.പ്രകടിപ്പിക്കാനാകാത്ത ഏതു സ്നേഹവും കൊയ്തെടുക്കനാവാത്ത വിളവു പോലെ ഉപയോഗശുന്യമാണെന്നു നാം തിരിച്ചറിയുക. വിരഹത്തിന്റെയും സഹനത്തിന്റെയും വേദനകളെ മറികടക്കാന്‍ പ്രണയത്തിന്റെ നിറക്കൂട്ടുകളില്‍ ചാലിച്ചെടുത്ത അക്ഷരങ്ങളല്ലാതെ വേറെന്താണ് പ്രവാസിയുടെ കൂട്ടിനുണ്ടാവുക ?

                                     ( മലയാളം ന്യൂസ് ദിനപത്രം )

Friday 2 July 2010

ദൈവം,മനുഷ്യന്‍, മയില്‍‌പ്പീലി

ദൈവ സാമീപ്യം തിരിച്ചറിയുകയും മനുഷ്യരുടെ പയ്യാരങ്ങളില്‍ ആകുലപ്പെടുകയും മഴവില്ലിനെയും മയില്പ്പീലിയെയും പ്രണയിക്കുകയും ചെയ്യുന്ന നല്ല മനുഷ്യരുടെ കാലം വരുമായിരിക്കും !!!!